കൊച്ചി: സോഷ്യൽ ജസ്റ്റിസ് വിജിലൻസ് ഫോറം പ്രവർത്തകർ ചമഞ്ഞ് ഹോട്ടലുടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ മട്ടഞ്ചേരി പുളിക്കൽ വീട്ടിൽ ഷാനവാസ് (40), എഴുപുന്ന മൂഞ്ഞാറ വീട്ടിൽ റിജു ആന്റണി (40) എന്നിവരെ സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു.
ഷാജഹാൻ നിരവധി കേസുകളിലെ പ്രതിയാണ്. കഴിഞ്ഞ ദിവസം എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തുള്ള ഹോട്ടലിലെത്തിയ പ്രതികൾ ഫോറത്തിന്റെ പ്രവർത്തന ഫണ്ടിലേക്ക് 10,000 രൂപ ആവശ്യപ്പെട്ടു. കൊവിഡ് ആയതിനാൽ പണം തരാൻ നിർവാഹമില്ലെന്ന് ഉടമ പറഞ്ഞു. പിന്നാലെ റിസപ്ഷനിലെ ടിവിയും ഗ്ലാസ് ഡോറുകളും അടിച്ചു പൊട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ ഗൂഗിൾ പേ വഴി പണം നൽകാമെന്ന് ഉടമ പറഞ്ഞെങ്കിലും ഇവർ സമ്മതിച്ചില്ല. ശേഷം പ്രതികൾ ഹോട്ടൽ നടത്തിപ്പുകാരനെ ഭീഷണിപ്പെടുത്തി എ.ടി.എമ്മിലേക്ക് കൂട്ടികൊണ്ടുപോയി പണം എടുപ്പിക്കുകയായിരുന്നു.
2016ൽ ഷാജഹാനെ സോഷ്യൽ ജസ്റ്റീസ് വിജിലൻസ് ഫോറത്തിൽ നിന്ന് പുറത്താക്കിയതാണ്. ഇയാൾ പാലാരിവട്ടത്തെ ഹോട്ടൽ ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ പ്രതിയാണ്. പ്രതികൾക്ക് എതിരെ കമ്മിഷണർക്ക് അടക്കം നേരത്തെ പരാതികൾ ലഭിച്ചിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മറ്റൊരു പരാതികൂടി ലഭിച്ചത്. സി.സി.ടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തുടർന്ന് എഴുപുന്നയിൽ നിന്ന് പിടികൂടിയത്.എറണാകുളം സെൻട്രൽ എ.സി.പി കെ.ലാൽജിയുടെ നേതൃത്വത്തിൽ എസ്.ഐ പ്രേംകുമാർ, എ.എസ്.ഐമാരായ ഗോവിന്ദൻ, ജാക്സൺ, പ്രദീപ് ,അബ്ദുൽ സത്താർ, സീനിയർ സി.പി.ഒ അനീഷ് ,ഇഗ്നേഷ്യസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |