ആലപ്പുഴ: ഓണത്തോടനുബന്ധിച്ചുള്ള ഉത്സവബത്ത പൂർണമായി ലഭിക്കാത്ത ലോട്ടറി തൊഴിലാളികൾ നിരവധി. ക്ഷേമനിധി ആനുകൂല്യത്തിന്റെ രണ്ടാംഘട്ട വിതരണത്തിൽ നിന്നാണ് ഒരു വിഭാഗം തൊഴിലാളികൾ പുറത്തായത്.
ഉത്സവബത്ത ഇക്കുറി രണ്ട് ഗഡുക്കളായാണ് വിതരണം ചെയ്തത്. ആദ്യഘട്ടത്തിൽ അഡ്വാൻസ് തുക ലഭിച്ചവരിൽ 12,556 പേർ രണ്ടാംഘട്ടത്തിൽ പുറത്തായതായാണ് പരാതി. 2021 ജൂലായ് 31ന് ഒരു വർഷം പൂർത്തിയാക്കിയ സജീവ അംഗങ്ങൾക്കും 31വരെ കുടിശിക തീർത്ത് അംഗത്വം പുതുക്കിയവർക്കും ഏപ്രിൽ ഒന്നിന് മുമ്പ് പെൻഷൻ പട്ടികയിൽ ഇടം നേടിയവർക്കുമാണ് ഉത്സവബത്തയ്ക്ക് അർഹതയുള്ളത്.
ബോർഡിന് കീഴിലുള്ള 55,000 സജീവ അംഗങ്ങൾക്ക് 3000 രൂപ വീതവും 4,704 പെൻഷൻകാർക്ക് 1,000 രൂപ വീതവും ഓണം ആനുകൂല്യത്തിൽ നിന്ന് അഡ്വാൻസായി നൽകുമെന്നായിരുന്നു ക്ഷേമനിധി ബോർഡ് ചീഫ് എക്സി. ഓഫീസറുടെ ആദ്യ ഉത്തരവ്. എന്നാൽ ആദ്യ ഗഡു വിതരണ ശേഷം വന്ന രണ്ടാം ഉത്തരവിൽ ഉത്സവബത്തയുടെ തുക വർദ്ധിപ്പിച്ചെങ്കിലും സജീവ അംഗങ്ങളുടെ എണ്ണം വെട്ടിക്കുറച്ചു. സജീവ അംഗങ്ങൾക്ക് 6,000 രൂപയും പെൻഷൻകാർക്ക് 2,000 രൂപയുമാണ് നിശ്ചയിച്ചത്. ഇതോടെ അഡ്വാൻസ് ലഭിച്ച 12,556 സജീവ അംഗങ്ങൾക്ക് 3,000 രൂപ വീതം ലഭിക്കേണ്ട ബോണസ് വിഹിതം നഷ്ടമായി.
സജീവ അംഗങ്ങൾ
ആദ്യ ഉത്തരവിൽ: 55,000
രണ്ടാം ഉത്തരവിൽ: 42,444
"
12,556 പേർക്കാണ് ആനുകൂല്യം ഒഴിവാക്കിയത്. അർഹതപ്പെട്ടവർക്ക് ആനുകൂല്യം ഉറപ്പാക്കണമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.
ലജീവ് വിജയൻ, വൈസ് പ്രസിഡന്റ്
കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് അസോ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |