തൃശൂർ: കടയുടെ ഷട്ടർ പൊളിച്ച് കവർന്ന ലോട്ടറി ടിക്കറ്റിന് സമ്മാനം കിട്ടിയതിന് പിന്നാലെ ലോട്ടറിക്കടയിലെത്തി പണം വാങ്ങാനെത്തിയ മോഷ്ടാവിനെ നാടകീയമായി പൊലീസ് കുരുക്കി. അമ്മാടം സ്വദേശി സ്റ്റാൻലിയാണ് പിടിയിലായത്. സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് തൃശൂർ നഗരത്തിലെ ഒരു ലോട്ടറി വിൽപ്പനശാലയിൽ കൊടുത്ത് പണം വാങ്ങാമെന്ന് കരുതിയാണ് ലോട്ടറി വിൽപ്പനശാലയിലെത്തിയത്. കടയിലെ ജീവനക്കാരൻ വിവരം അറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തി പിടികൂടി. ആഗസ്ത് 25 ന് പൂങ്കുന്നം കുട്ടൻകുളങ്ങരയിൽ പലചരക്ക് കടയുടെ ഷട്ടർ പൊളിച്ചാണ് മോഷണം നടത്തിയത്. കടയുടെ അകത്ത് മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന 15,000 രൂപയും വിൽപ്പനയ്ക്ക് വെച്ചിരുന്ന ഏതാനും ലോട്ടറിടിക്കറ്റും കവർന്നിരുന്നു.
ലോട്ടറിടിക്കറ്റുകളുടെ നറുക്കെടുപ്പ് പിറ്റേന്ന് നടന്നു. നഷ്ടപ്പെട്ട ഒരേ സീരീസിലുള്ള പന്ത്രണ്ട് ലോട്ടറി ടിക്കറ്റുകളുടെ നമ്പറുകൾക്ക് 5000 രൂപ വീതം സമ്മാനം ലഭിച്ചിരുന്നു. ആകെ അറുപതിനായിരം രൂപയുടെ സമ്മാനം നഷ്ടപ്പെട്ട ലോട്ടറിടിക്കറ്റിന് ലഭിച്ചിട്ടുള്ളതായി പൊലീസ് മനസിലാക്കി. ലോട്ടറി ടിക്കറ്റുകൾ പണമാക്കി മാറ്റാനെത്തുമെന്ന് പൊലീസിനറിയാമായിരുന്നു. അതുകൊണ്ട് തൃശൂരിലെയും പരിസരത്തെയും ലോട്ടറി ചില്ലറ വിൽപ്പനശാലകളിൽ രഹസ്യമായി പൊലീസ് മുന്നറിയിപ്പ് നൽകി. ജില്ലാ ലോട്ടറി ഓഫീസിലും അറിയിപ്പ് നൽകി. ഇതിനിടെയാണ് സ്റ്റാൻലി, സമ്മാനമടിച്ച ലോട്ടറി ടിക്കറ്റുമായി തൃശൂരിലെ ലോട്ടറി വിൽപ്പനശാലയിലെത്തിയത്. പൊലീസ് അറിയിച്ച പ്രകാരമുള്ള സീരീസിൽ പെട്ട ലോട്ടറി ടിക്കറ്റുകളാണ് അതെന്ന് ലോട്ടറി കടക്കാരൻ ഉറപ്പുവരുത്തിയിരുന്നു. ചോദ്യം ചെയ്യലിൽ സ്റ്റാൻലി തന്നെയാണ് കടയുടെ ഷട്ടർ കമ്പിപ്പാരകൊണ്ട് കുത്തിത്തുറന്ന്, പണവും ലോട്ടറി ടിക്കറ്റും മോഷ്ടിച്ചതെന്ന് ഈസ്റ്റ് പൊലീസിനോട് സമ്മതിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |