ന്യൂഡൽഹി: വധശിക്ഷ വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരിക്ക് അനുമതി. യെമൻ ജയിൽ അധികൃതരാണ് കൂടിക്കാഴ്‌ചയ്ക്ക് അനുമതി നൽകിയത്. സനയിലെ ജയിലിലാണ് നിമിഷപ്രിയ ഉള്ളത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് പ്രേമകുമാരിയും ആക്‌ഷൻ കൗൺസിൽ അംഗം സാമുവേൽ ജെറോമും യെമനിലെ അദെൻ നഗരത്തിലെത്തിയത്. സനയിലെ എയർലൈൻ കമ്പനി സി.ഇ.ഒ കൂടിയാണ് സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്‌ഷൻ കൗൺസിൽ അംഗമായ തമിഴ്നാട് സ്വദേശി സാമുവേൽ ജെറോം.
ഇന്ന് ഉച്ചയ്ക്ക് ശേഷം ജയിലിൽ എത്താനാണ് യെമൻ അധികൃതർ പ്രേമകുമാരിക്ക് നിർദേശം നൽകിയിരിക്കുന്നത്. പതിനൊന്ന് വർഷത്തിനുശേഷമാണ് പ്രേമകുമാരി മകളെ കാണുന്നത്. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഗോത്രതതലവന്മാരുമായുള്ള ചർച്ചയ്ക്കും ശ്രമം നടക്കുന്നുണ്ട്.
ബ്ലഡ് മണി നൽകി ഇരയുടെ കുടുംബവുമായി ഒത്തുതീർപ്പുണ്ടാക്കാനാണ് ശ്രമം. ബന്ധുക്കൾ മാപ്പുനൽകിയാൽ നിമിഷപ്രിയയുടെ മോചനത്തിന് വഴിയൊരുങ്ങും. 2017ൽ പാസ്പോർട്ട് തിരികെ എടുക്കാനായി യെമൻ പൗരൻ തലാൽ അബ്‌ദോ മഹദിയെ ഉറക്കമരുന്ന് കുത്തിവച്ച് കൊലപ്പെടുത്തിയെന്ന കേസിലാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്.
യാത്രയ്ക്ക് കേന്ദ്രസർക്കാർ എതിർപ്പായിരുന്നെങ്കിലും ഡൽഹി ഹൈക്കോടതിയുടെ അനുകൂല നിലപാടാണ് നിർണായകമായത്. സനയിൽ വിമതരുടെ ഭരണമാണെന്നും, സുരക്ഷ ഉറപ്പുനൽകാൻ കഴിയില്ലെന്നുമായിരുന്നു കേന്ദ്രനിലപാട്. യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങൾ അമ്മ കേന്ദ്രത്തിന് കൈമാറണമെന്നും, സ്വന്തം ഉത്തരവാദിത്വത്തിലാണ് യെമനിലേക്ക് പോകുന്നതെന്ന് സത്യവാങ്മൂലം നൽകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |