പ്ളാന്റുകൾ പൂട്ടും. വില്പന തത്കാലം തുടരും
4,000 പേരുടെ തൊഴിൽ തുലാസിൽ
ന്യൂഡൽഹി: അമേരിക്കൻ വാഹന നിർമ്മാതാക്കളായ ഫോഡ്, ഇന്ത്യയിലെ പ്രവർത്തനം ചുരുക്കുന്നു. ആദ്യപടിയായി ഫാക്ടറികൾ അടയ്ക്കും. ഡീലർഷിപ്പുകളിലുള്ള വാഹനങ്ങളുടെ വില്പന സ്റ്റോക്ക് തീരുംവരെ തുടരും. പിന്നീട്, ഏതാനും മോഡലുകളുടെ (മസ്റ്റാംഗ് കൂപ്പേ, മാക്-ഇ എന്നിവ) ഇറക്കുമതി ചെയ്തുള്ള വില്പനയിലേക്ക് പ്രവർത്തനം ചുരുക്കും.
1990ൽ ആഗോളവത്കരണത്തിന്റെ ചുവടുപിടിച്ചെത്തിയ ഫോഡ്, ഇന്ത്യയിലെ ആദ്യ വിദേശ വാഹന കമ്പനികളിലൊന്നാണ്. ലോകത്തെ മുൻനിര ബ്രാൻഡാണെങ്കിലും ഇന്ത്യയിൽ വില്പനമികവ് തുടരാനാകാത്തതും വിപണിവിഹിതത്തിലെ ഇടിവും കനത്ത നികുതിഭാരവും താങ്ങാനാകാത്ത നഷ്ടവുമാണ് തീരുമാനത്തിന് കാരണം.
പ്ളാന്റുകൾ പൂട്ടുന്നതോടെ 4,000 പേരുടെ ജോലി തുലാസിലാകും. ഇവരുടെ 'ഭാവി" തീരുമാനിക്കാനുള്ള ചർച്ചകൾ സർക്കാരുമായി ഉൾപ്പെടെ ഫോഡ് നടത്തും. ഹൈബ്രിഡ്, ഇലക്ട്രിക് എസ്.യു.വികളിലേക്ക് വൈകാതെ ഫോഡ് ശ്രദ്ധ മാറ്റും.
പ്ലാന്റുകൾക്ക് പൂട്ട്
സനന്ദ് (ഗുജറാത്ത്), ചെന്നൈ എന്നിവിടങ്ങളിലാണ് പ്ലാന്റുകൾ. സനന്ദ് പ്ളാന്റ് നടപ്പുവർഷത്തെ നാലാംപാദത്തിലും ചെന്നൈ പ്ലാന്റ് 2022ന്റെ രണ്ടാംപാദത്തിലും പൂട്ടും. വാഹനഘടക ഡിപ്പോകളുടെ പ്രവർത്തനവും സർവീസ് സേവനങ്ങളും തുടരും.
350 ഏക്കറിലുള്ള ചെന്നൈ പ്ളാന്റിന്റെ ശേഷി വർഷം രണ്ടുലക്ഷം വാഹനങ്ങളും 3.40 ലക്ഷം എൻജിനുകളും.
460 ഏക്കറിലുള്ള സനന്ദ് പ്ളാന്റിന്റെ ശേഷി 2.40 ലക്ഷം വാഹനങ്ങൾ, 2.70 ലക്ഷം എൻജിനുകൾ.
ഇരുപ്ളാന്റുകളുടെയും സംയുക്തശേഷിയുടെ 20 ശതമാനം മാത്രമാണ് ഫോഡ് ഉത്പാദിപ്പിച്ചിരുന്നത്.
ഇന്ത്യയിൽ നിന്ന് 70 രാജ്യങ്ങളിലേക്ക് കയറ്റുമതിയും ഉണ്ടായിരുന്നു.
മോഡലുകളും വെല്ലുവിളികളും
1.90 ശതമാനം വിപണിവിഹിതമാണ് ഫോഡിന് ഇന്ത്യയിലുള്ളത്. 7.75 ലക്ഷം മുതൽ 33.81 ലക്ഷം രൂപവരെ വിലമതിക്കുന്ന ഫിഗോ, ആസ്‌പയർ, ഫ്രീസ്‌റ്റൈൽ, എക്കോസ്‌പോർട്ട്, എൻഡവർ എന്നിവയാണ് മോഡലുകൾ.
മികച്ച മോഡലുകളാണെങ്കിലും സ്വീകാര്യത നിലനിറുത്താൻ കഴിയാതിരുന്നത് തിരിച്ചടിയായി.
മാരുതിയുടെ അപ്രമാദിത്തവും പുതിയ കമ്പനികളുടെ വരവും ക്ഷീണമായി.
മഹീന്ദ്രയുമായി ചേർന്ന് സംയുക്തസംരംഭം ആലോചിച്ചെങ്കിലും നടപ്പായില്ല.
നഷ്‌ടവും നികുതിയും
ഇരു പ്ലാന്റുകൾക്കുമായി 200 കോടി ഡോളർ (15,000 കോടി രൂപ) ഫോഡ് നിക്ഷേപിച്ചിട്ടുണ്ട്. കഴിഞ്ഞ പത്തുവർഷത്തിനിടെ അത്രതന്നെ തുകയുടെ നഷ്‌ടവുമുണ്ടായി. പുറമേ, 80 കോടി ഡോളറിന്റെ ആസ്‌തിയും (5,900 കോടി രൂപ) എഴുതിത്തള്ളി.
പിടിച്ചുനിൽക്കാൻ പങ്കാളിത്ത ബിസിനസ് ഉൾപ്പെടെ ആലോചിച്ചെങ്കിലും ഫലവത്തായില്ല.
വാഹനങ്ങൾക്കുള്ള 28 ശതമാനം ജി.എസ്.ടിയും സെസുകളും തിരിച്ചടിയായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |