ന്യൂഡൽഹി: സേനാ വിമാനങ്ങൾക്ക് അടിയന്തര ലാൻഡിംഗ് നടത്താനുള്ള രാജ്യത്തെ ആദ്യ 'റൺവേ ഹൈവേ' (എമർജൻസി ലാൻഡിംഗ് ഫെസിലിറ്റി) രാജസ്ഥാനിലെ ബാർമറിൽ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തിരുന്നു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനെയും ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയെയും വഹിച്ച് ഹെർക്കുലീസ് സി13 ജെ വിമാനമാണ് ഇവിടെ ആദ്യം ഇറങ്ങിയത്. സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത്, വ്യോമസേനാ മേധാവി എയർചീഫ് മാർഷൽ ആർ.കെ. ബധൗരിയ തുടങ്ങിയവർ സംബന്ധിച്ച ചടങ്ങിൽ ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി നൽകിയ വാഗ്ദ്ധാനമാണ് ഇപ്പോൾ ചർച്ചയാവുന്നത്.
രാജസ്ഥാനിലെ ബാർമറിൽ ഉദ്ഘാടനം ചെയ്ത പോലെ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി പത്തൊമ്പതിടങ്ങളിൽ കൂടി ഹൈവേകളിൽ എയർ സ്ട്രിപ്പുകൾ നിർമ്മിക്കുവാനാണ് പദ്ധതി ഇടുന്നത്. ബാർമറിൽ ഇത്തരമൊരു എയർ സ്ട്രിപ്പ് നിർമ്മിക്കുന്നതിനുള്ള റൺവേ ഒരുക്കുവാൻ പത്തൊൻപത് മാസമെടുത്തിരുന്നു. എന്നാൽ ഇനി ഒന്നര വർഷം കാത്തിരിക്കേണ്ടെന്നും കേവലം പതിനഞ്ച് ദിവസത്തിൽ റൺവേ വികസിപ്പിച്ച് നൽകാമെന്നുമാണ് നിതിൻ ഗഡ്കരി വാഗ്ദ്ധാനം ചെയ്തത്. ഇതിനൊപ്പം വിമാനത്താളങ്ങളുടെ ചെറു പതിപ്പ് നിർമ്മിക്കുന്നതിനുള്ള ആശയവും അദ്ദേഹം പങ്കുവച്ചു.
റോഡുകളിൽ നിർമ്മിക്കുന്ന എയർ സ്ട്രിപ്പുകൾ അടിയന്തര ആവശ്യത്തിന് ഉപയോഗിക്കുന്നതിന് വേണ്ടിയാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ ഇതിനെ വിപുലീകരിക്കുന്നതിനുള്ള നിർദ്ദേശമാണ് മന്ത്രി പങ്കുവച്ചത്. വ്യോമസേനയുടെ നേതൃത്വത്തിൽ ഇവിടെ ഒരു ഒരു ചെറിയ വിമാനത്താവളം സൃഷ്ടിക്കണമെന്നും, ഇപ്പോൾ എയർ സ്ട്രിപ്പ് നിർമ്മിക്കപ്പെട്ട സ്ഥലത്ത് ഏകദേശം 350 കിലോമീറ്റർ ചുറ്റളവിൽ എയർപോർട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇതിനായി ഭൂമി ആവശ്യമുണ്ടെങ്കിൽ അത് തരാമെന്നും സൈനിക ആവശ്യങ്ങൾക്ക് പുറമേ ദിവസവും പൊതുജനങ്ങൾക്ക് യാത്ര ചെയ്യുന്നതിനായി
ഒന്നോ രണ്ടോ ഫ്‌ളൈറ്റുകൾ സ്വകാര്യ എയർലൈനുകൾക്ക് ഓപ്പറേറ്റ് ചെയ്യുവാനുള്ള സൗകര്യം നൽകിയാൽ മതിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇങ്ങനെ ചെയ്താൽ അത് പ്രദേശത്തെ ജനങ്ങൾക്ക് ഉപകാരപ്രദമാവും. രാജ്യത്തിന്റെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി മറ്റ് 19 സ്ഥലങ്ങളിൽ അടിയന്തര ലാൻഡിംഗ് സൗകര്യങ്ങൾ വികസിപ്പിക്കുമെന്നും ഗഡ്കരി പറഞ്ഞു. ഈ ഹൈവേ റൺവേ തന്ത്രപരമായി പ്രാധാന്യമുള്ള അതിർത്തികൾ സംരക്ഷിക്കുന്നതിൽ രാജ്യത്തിന്റെ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം ഉറപ്പിക്കുന്നു.
രാജസ്ഥാനിലെ ഫലോഡി ജയ്സാൽമീർ റോഡിലും, ബാർമർ ജയ്സാൽമർ റോഡിലും, പശ്ചിമ ബംഗാളിലെ ഖരഗ്പൂർ ബാലസോർ റോഡിലും, ഖരഗ്പൂർ കിയോഞ്ജർ റോഡിലും, തമിഴ്നാട്ടിലെ പനഗർ/കെകെഡി, ചെന്നൈ, ആന്ധ്രാപ്രദേശിലെ എമർജൻസി ലാൻഡിംഗ് സൗകര്യങ്ങൾ വികസിപ്പിക്കും. നെല്ലൂർ ഓങ്കോൾ റോഡും, ഓങ്ങല്ലൂർചിലകാലുരിപെട്ട് റോഡും, ഹരിയാനയിലെ മണ്ടി ദബ്വാലി മുതൽ ഓഥാൻ റോഡ്, പഞ്ചാബിലെ സംഗ്രൂർ, ഗുജറാത്തിലെ ഭുജ്നലിയ റോഡ്, സൂറത്ത്ബറോഡ റോഡ്, ജമ്മു കാശ്മീരിൽ ബനിഹാൽശ്രീനഗർ റോഡിൽ, ലേയിലെ നിയോമ പ്രദേശവും ജോർഹട്ട് ബരാഘട്ട് റോഡും, ശിവസാഗറിന് സമീപം, ബാഗ്‌ഡോഗ്ര ഹാഷിമാറ റോഡ്, ഹാഷിമരതേജ്പൂർ റൂട്ട്, അസമിലെ ഹാഷിമാറ ഗുവാഹത്തി റോഡ് എന്നിവിടങ്ങളിലും എമർജൻസി ലാൻഡിംഗ് സൗകര്യങ്ങൾ വികസിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |