ആലപ്പുഴ: ഡി.സി.സി പ്രസിഡന്റായി അഡ്വ.ബി.ബാബുപ്രസാദ് ഇന്നലെ ചുമതലയേറ്റു. നേതാക്കളും പ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ ഉച്ചയ്ക്ക് 12.02ന് മിനിട്ട്സ് ബുക്കിൽ ഒപ്പിട്ട ശേഷമാണ് മുൻ പ്രസിഡന്റ് എം.ലിജുവിൽ നിന്ന് ബാബുപ്രസാദ് ചുമതലയേറ്റത്.
തന്നെ ഡി.സി.സി പ്രസിഡന്റാക്കണമെന്ന് ഒരു നേതാവിനോടും ആവശ്യപ്പെട്ടിട്ടില്ലെന്നും പാർട്ടി നേതൃത്വം ഇങ്ങോട്ട് ആവശ്യപ്പെട്ടതനുസരിച്ചാണ് ചുമതല വഹിച്ചതെന്നും സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് എം.ലിജു അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും താൻ പ്രസിഡന്റായതിന് ശേഷം നടന്ന എല്ലാ തിരഞ്ഞെപ്പുകളിലും വോട്ടിംഗ് ശതമാനം വർദ്ധിച്ചതായി ലിജു ചൂണ്ടിക്കാട്ടി. ഒപ്പം നിന്നുകൊണ്ട് ഊമക്കത്ത് എഴുതുന്ന സംസ്കാരം പാർട്ടിക്കുള്ളിലുണ്ടെന്നും ചൂണ്ടിക്കാട്ടി. കൊടിക്കുന്നിൽ സുരേഷ് എം.പി, ഷാനിമോൾ ഉസ്മാൻ, ഡി.സുഗതൻ, എ.എ.ഷുക്കൂർ, മാന്നാർ അബ്ദുൾ ലത്തീഫ്, എം.മുരളി, എ.കെ.രാജൻ, ജോൺസൺ എബ്രഹാം, നെടുമുടി ഹരികുമാർ, ബിന്ദു ബൈജു, സി.കെ.ഷാജിമോഹൻ, കെ.കെ.ഷാജു, നെടുമുടി ഹരികുമാർ, കെ.പി.ശ്രീകുമാർ, എസ്.ദീപു, രാജേന്ദ്രപ്രസാദ് തുടങ്ങിയ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.
ഒറ്റക്കെട്ടായി പാർട്ടിയെ ശക്തിപ്പെടുത്തും: രമേശ് ചെന്നിത്തല
ആലപ്പുഴ: വിയോജിപ്പുകളില്ലാതെ ഒറ്റക്കെട്ടായി നിന്ന് പാർട്ടിയെ ശക്തിപ്പെടുത്തുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഡി.സി.സി പ്രസിഡന്റായി അഡ്വ.ബി ബാബു പ്രസാദ് ചുമതലയേൽക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു. കലഹിക്കേണ്ട സമയമല്ലിത്. യോജിച്ച് മുന്നോട്ടു പോകും. അതാണ് ജനങ്ങളും പാർട്ടി പ്രവർത്തകരും ആഗ്രഹിക്കുന്നത്.
ജനകീയ പ്രശ്നങ്ങളെ മുഖ്യമന്ത്രി പുച്ഛിച്ചു തള്ളുകയാണ്. ചോദ്യങ്ങൾക്കു മറുപടി പറയാത്ത മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. പുറത്തിറങ്ങാതെ തിരുവനന്തപുരത്തിരുന്ന് കെട്ടിടങ്ങൾക്ക് തറക്കല്ലിട്ട മുഖ്യമന്ത്രിയെന്ന റെക്കാഡിന്റെ ഉടമയാണ് പിണറായി വിജയനെന്ന് ചെന്നിത്തല പരിഹസിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |