കൊച്ചി: ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടിട്ടും ഇടപ്പള്ളിയിലെ മേഖലാ വാക്സിൻ സ്‌റ്റോറിലെ വിദേശ നിർമ്മിത വാക്സിൻ കൂളർ ഇപ്പോഴും പെട്ടിയിൽ വിശ്രമിക്കുന്നു. ഇതുകൂടി സ്ഥാപിച്ചെങ്കിൽ മാത്രമേ സ്റ്റോർ പ്രവർത്തന സജ്ജമാകൂ. കൂളർ ഇവിടെയെത്തിയിട്ട് മാസങ്ങളായി. സ്ഥാപിക്കാൻ ഡൽഹിയിൽ നിന്ന് ആളെത്തണം. ലോക്‌ഡൗൺ ആണ് തടസമെന്നാണ് അധികൃതരുടെ ന്യായീകരണം. ഇടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രം വളപ്പിലെ കെട്ടിടത്തിൽ 5,000 സ്‌ക്വയർഫീറ്റുള്ള ആദ്യനിലയിലാണ് വാക്‌സിൻ സ്റ്റോർ. തൃശൂർ, പാലക്കാട്, എറണാകുളം, കോട്ടയം, ഇടുക്കി എന്നീ അഞ്ചു ജില്ലകളിലേക്കുള്ള വാക്സിനാണ് ഇടപ്പള്ളിയിൽ സൂക്ഷിക്കേണ്ടത്.
നിലവിൽ ആറ് ഡീപ് ഫ്രീസറിന്റെ സഹായത്തോടെയാണ് വാക്‌സിൻ സൂക്ഷിക്കുന്നത്. ഇത് താത്കാലിക സംവിധാനം മാത്രമാണ്. നാഷണൽ ഹെൽത്ത് മിഷന്റെ ഫണ്ടുപയോഗിച്ച് നിർമ്മിച്ച സ്‌റ്റോറിലെ ഫ്രാൻസ് നിർമ്മിതമായ കൂളറാണ് വെറുതേ കിടക്കുന്നത്. ലക്ഷക്കണക്കിന് ഡോസ് വാക്സിൻ ഇതിനുള്ളിൽ ശേഖരിക്കാനാകും.
സ്‌റ്റോറിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതും പ്രതിസന്ധിയാണ്. നിലവിൽ എട്ട് ജീവനക്കാരേ ഉള്ളു. മൂന്ന് ഫാർമസിസ്റ്റ്, രണ്ട് ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഒരു കോൾഡ് ചെയിൻ മാനേജർ, രണ്ട് ഡ്രൈവർ. ബി.സി.ജി, പോളിയോ, ഡിഫ്തീരിയ ടെറ്റനസ്(ഡി.പി), എം.എം.ആർ, ഹെപ്പറ്റൈറ്റസ്, പെന്റ വാലന്റ് എന്നിവയ്ക്കുള്ള വാക്സിനുകളാണ് കൊവിഡ് വാക്‌സിനു പുറമേ സ്റ്റോറിൽ സൂക്ഷിക്കുന്നവ.
ആകെ നിർമാണ ചെലവ് - 9.5 കോടി
വാക്സിൻ സ്റ്റോറിന് മാത്രം- 3.66 കോടി
സ്റ്റോർ പ്രവർത്തനം എത്രയും വേഗം തുടങ്ങുന്നതിനുള്ള നടപടിയായിട്ടുണ്ട്.
ഡോ.എം.ജി.ശിവദാസ്, വാക്സിനേഷൻ നോഡൽ ഓഫീസർ, എറണാകുളം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |