കാസർകോട്: ദേളിയിലെ സ്വകാര്യ സ്കൂളിലെ കളനാട് സ്വദേശിനിയായ 13 കാരി മൊബൈൽ ചാറ്റിംഗിന് ശേഷം ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവിധേയനായ അദ്ധ്യാപകൻ ആദൂർ സ്വദേശി ഉസ്മാൻ (26) കർണാടകയിലേക്ക് കടന്നു. പെൺകുട്ടിയുമായുള്ള അദ്ധ്യാപകന്റെ മൊബൈൽ ചാറ്റിംഗിൽ ലൈംഗിക ചുവയുള്ളതും വിദ്യാർത്ഥിനിയെ വഴിതെറ്റിക്കുന്നതുമായി മൊബൈൽ ഫോൺ പരിശോധനയിൽ നിന്ന് കാസർകോട് സൈബർ സെൽ കണ്ടെത്തിയിരുന്നു. ഇയാളെ കണ്ടെത്താൻ മേൽപറമ്പ് ഇൻസ്പെക്ടർ ടി. ഉത്തംദാസ്, എസ്.ഐ. വിജയൻ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കി.
ആദൂരിലെ അദ്ധ്യാപകന്റെ വീട്ടിലും പോകാൻ ഇടയുള്ള സ്ഥലങ്ങളിലും പൊലീസ് പരിശോധന നടത്തി. വിദ്യാർത്ഥിനിയുടെ മരണം വിവാദമാവുകയും പൊലീസ് തിരയുന്നുണ്ടെന്നും മനസിലാക്കിയ അദ്ധ്യാപകൻ ഒളിവിൽ പോവുകയായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയായതിനാൽ അദ്ധ്യാപകനെതിരെ പോക്സോ വകുപ്പിന് പുറമെ ആത്മഹത്യാ പ്രേരണാക്കുറ്റവും ചുമത്തുമെന്നാണ് സൂചന.
അതേസമയം, പെൺകുട്ടി തെറ്റിദ്ധരിപ്പിച്ചാണ് താനുമായി ചാറ്റിംഗ് നടത്തിയതെന്നും അദ്ധ്യാപകൻ സ്കൂൾ അധികൃതരോട് പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ താൻ ചാറ്റ് ചെയ്തത് ഷാർജയിലെ സ്കൂളിൽ പഠിക്കുന്ന പ്ലസ്ടു ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിനിയുമായി ആണെന്നും ദേളി സ്കൂളിലെ വിദ്യാർത്ഥിനിയുമായി മൊബൈൽ ചാറ്റിംഗ് ഉണ്ടായിട്ടില്ലെന്നുമാണ് വർഷങ്ങളായി സ്കൂളിൽ ജോലി ചെയ്യുന്ന അദ്ധ്യാപകൻ പ്രിൻസിപ്പലിനോട് പറഞ്ഞത്. മരിച്ച പെൺകുട്ടിയെ ഈ അദ്ധ്യാപകൻ പഠിപ്പിക്കുന്നുമില്ല. അതേസമയം, അദ്ധ്യാപകൻ പറയുന്നത് കളവാണെന്നും മകളെ അന്വേഷിച്ച് ഇയാൾ വീടിന് അടുത്ത് വന്നിരുന്നുവെന്നും പെൺകുട്ടിയുടെ പിതാവ് പൊലീസിൽ മൊഴിനൽകി. മോശം ചാറ്റിംഗിന്റെ തെളിവുകളും പിതാവ് പൊലിസിനും സ്കൂൾ അധികൃതർക്കും കൈമാറിയിരുന്നു. ചാറ്റിംഗ് നടത്തിയതിന്റെ കൂടുതൽ തെളിവുകൾ കൈവശം ഉണ്ടെന്നും അതുമായി അടുത്ത ദിവസം സ്കൂളിൽ വരാമെന്നും അറിയിച്ചാണ് പിതാവ് അന്ന് പോയത്. 8ന് പുലർച്ചെയാണ് എട്ടാം ക്ലാസ് വിദ്യാർത്ഥിനി കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |