ന്യൂഡൽഹി: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണി രാജിവച്ചതിനുപിന്നാലെ അടുത്ത മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേലിനെ തിരഞ്ഞെടുത്തതായ വാർത്തകൾ ഇതിനോടകം പുറത്ത് വന്നു കഴിഞ്ഞു. എന്നാൽ രുപാനി രാജിക്ക് പ്രത്യേക കാരണങ്ങളൊന്നും തന്നെ വെളിപ്പെടുത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ പെട്ടെന്നുള്ള രാജിക്ക് ശേഷം, അദ്ദേഹത്തിന്റെ വിടവാങ്ങലിന് കാരണമായേക്കാവുന്ന കാര്യങ്ങളെക്കുറിച്ച് ആശയക്കുഴപ്പം നിലനിൽക്കുകയാണ്.
ബി.ജെ.പിയിൽ നേതൃമാറ്റം സാധാരണമാണെന്ന പ്രതികരണം രുപാണിയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ടെങ്കിലും അതുമാത്രമല്ല കാരണമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. രുപാണിയെ ഉയർത്തിക്കാട്ടി അടുത്ത തിരഞ്ഞെടുപ്പ് വിജയിക്കുക എളുപ്പമല്ലെന്ന് ആർ.എസ്.എസ് നടത്തിയ ഒരു സർവേ പറയുന്നതായി ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. ആം ആദ്മി പാർട്ടിയുടെ ജൻ സംവേദ്ന യാത്രയിൽ, കൊവിഡ് കെെകാര്യം ചെയ്യുന്നതിൽ സർക്കാരിന് പറ്റിയ വീഴ്ച്ചകൾ ഉയർത്തിക്കാട്ടാൻ പാർട്ടി പ്രവർത്തകർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിച്ചിരുന്നു. 27 വർഷം സംസ്ഥാനം ഭരിച്ച ബി.ജെ.പിക്കെതിരെ ഭരണ വിരുദ്ധ വിരുദ്ധ വികാരം ഉയരാനുളള സാദ്ധ്യതയും ഏറെയാണ്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അടുത്ത സുഹൃത്താണ് വിജയ് രൂപാണി എന്നാണ് കരുതപ്പെടുന്നത്. രണ്ട് ദിവസം മുമ്പ്, അമിത് ഷാ അപ്രതീക്ഷിതമായി രാത്രി ഗുജറാത്ത് സന്ദർശിക്കുകയും പിറ്റേന്ന് രാവിലെ പോകുകയും ചെയ്തതായ റിപ്പോർട്ടുകൾ ഒരു ദേശീയ മാദ്ധ്യമം നേരത്തെ പുറത്ത് വിട്ടിരുന്നു. അദ്ദേഹം മുതിർന്ന ബി.ജെ.പി നേതാക്കളുമായി നടത്തിയ ഒരു കൂടിക്കാഴ്ചയിൽ രൂപാനിയെ നീക്കം ചെയ്യാൻ തീരുമാനിച്ചതായ ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്. സർക്കാരിനെ ഒരുമിച്ച് കൊണ്ടുപോകാൻ കഴിവുളള, ഉദ്യോഗസ്ഥരുടെ മേൽ ആധിപത്യം പുലർത്തുന്ന മറ്റൊരു മുഖ്യമന്ത്രി മുഖം കൊണ്ടുവരാനാണ് ബി.ജെ.പി ഇപ്പോൾ ആഗ്രഹിക്കുന്നത്. ഗുജറാത്ത് സർക്കാരിലെ ചിലമന്ത്രിമാരെ മന്ത്രിസഭയിൽ നിന്നും പുറത്താക്കാൻ സാദ്ധ്യതയുണ്ടെന്നും ദേശീയ മാദ്ധ്യമങ്ങൾ പറയുന്നു.
ഒരു മാസം മുമ്പ്, രൂപാണി സർക്കാരിന്റെ അഞ്ച് വർഷത്തെ പൂർത്തീകരണത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷം നടന്നു എന്നത് ശ്രദ്ധേയമാണ്. അതേസമയം, സർക്കാരിന്റെ വിജയം ആഘോഷിച്ചുവെങ്കിൽ, പിന്നെ എന്തുകൊണ്ടാണ് മുഖം മാറ്റേണ്ട ആവശ്യം വന്നതെന്ന് കോൺഗ്രസ് നേതാവ് പരേഷ് ധനാനി ചോദിച്ചു. ബി.ജെ.പി പരാജയങ്ങൾ മറച്ചുവെക്കാനാണ് വിജയ് രൂപാനിയെ നീക്കം ചെയ്തതെന്നു അദ്ദേഹം ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |