തിരുവനന്തപുരം: നിസാമുദ്ദീൻ എക്‌സ്പ്രസിലെ കവർച്ചയ്ക്ക് പിന്നിൽ ഉത്തർപ്രദേശ് സ്വദേശി അക്‌സർ ബാഗ്ഷ എന്ന് ഉറപ്പിച്ച് പൊലീസ്. അന്വേഷണ സംഘം കവർച്ചയ്ക്ക് ഇരയായവർക്ക് അക്‌സറിന്റെ ഫോട്ടോ കാണിച്ചിരുന്നു. കോയമ്പത്തൂരിലെത്തുന്നതിന് മുൻപ് ഇയാളെ ട്രയിനിൽ കണ്ടതായി അവർ മൊഴി നൽകിയിട്ടുണ്ട്.
റെയിൽവേ സ്റ്റേഷനുകളിൽ അക്‌സർ ബാഗ്ഷയ്ക്കായുള്ള തിരച്ചിൽ ആരംഭിച്ചു. കോയമ്പത്തൂരിൽ നിന്ന് ട്രെയിൻ വിട്ട ശേഷമാണ് കവർച്ച നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്.അക്സര്‍ ബാഗ്ഷ രക്ഷപ്പെട്ടതും കേരളത്തില്‍ എത്തുന്നതിന് മുൻപാണെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.
തമിഴ്നാട് കേന്ദ്രീകരിച്ച് മോഷണം നടത്തുന്നതാണ് അക്സറിന്റെ രീതി. അതിനാൽ കേസ് തമിഴ്നാട് റെയിൽവേ പൊലീസിന് കൈമാറും.ഏത് റെയിൽവേ സ്റ്റേഷനിലാണ് ഇയാൾ ഇറങ്ങിയതെന്ന് കണ്ടെത്താനായി അന്വേഷണ സംഘം സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. കുപ്പി വെള്ളത്തിൽ ലഹരി വസ്തുക്കൾ കലക്കിയാണ് പ്രതി യാത്രക്കാരെ മയക്കിയതെന്നും പൊലീസിന് സൂചന ലഭിച്ചു.
നിസാമുദ്ദീൻ-തിരുവനന്തപുരം എക്‌സ്‌പ്രസിൽ മലയാളികളായ അമ്മയും മകളും ഉൾപ്പടെ മൂന്ന് സ്ത്രീകളാണ് കവർച്ചയ്‌ക്ക് ഇരയായത്. ഇന്നലെ പുലർച്ചെ ആറോടെ തിരുവനന്തപുരത്ത് എത്തിയ ട്രെയിനിൽ ബോധമില്ലാതെ കിടന്ന മൂവരെയും പൊലീസാണ് വിളിച്ചുണർത്തിയത്.17പവൻ സ്വർണവും 1600 രൂപയും മൂന്ന് മൊബൈൽ ഫോണുകളുമാണ് നഷ്ടമായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |