പാലാ ബിഷപ്പിന്റെ പ്രസ്താവനയെച്ചൊല്ലി കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ നോക്കുകയാണ് ബി ജെ പിയെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജ്യത്തും സംസ്ഥാനത്തും വർഗീയത ആളിക്കത്തിക്കാൻ ബി ജെ പി പരമാവധി ശ്രമിക്കുകയാണെന്നും ഗോവ ഗവർണർ ശ്രീധരൻ പിള്ളയുടെ പ്രസ്താവന ഗവർണറുടെ കസേരയ്ക്ക് ഒരിക്കലും യോജിച്ചതല്ലെന്നും ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
രാജ്യത്ത് വർഗ്ഗീയത ആളി കത്തിക്കുവാൻ ബി.ജെ.പി പരമാവധി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. മുൻപ് എങ്ങും ഇല്ലാത്ത നിലയിൽ ഇന്ന് രാജ്യത്തും, സംസ്ഥാനത്തും വർഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കുവാൻ ബി.ജെ.പി ശ്രമം നടത്തുകയാണ്.
കേരളത്തിലും ഏത് സംഭവം നടന്നാലും അതിൽ വർഗ്ഗീയത ആളിക്കത്തിക്കാൻ ആണ് ബി.ജെ.പി ശ്രമിക്കുന്നത്.
പാലാ ബിഷപ്പ് ൻ്റെ പ്രസ്താവനയെ ചൊല്ലി കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ നോക്കുകയാണ് ബി.ജെ.പി. നമുക്ക് ആവശ്യം മത വിശ്വാസികൾ തമ്മിലുള്ള അനുരഞ്ജനവും, യോജിപ്പും പരസ്പര വിശ്വാസത്തോടുകൂടി ഉള്ള പ്രവർത്തനങ്ങളും ആണ്. കേരളം മതനിരപേക്ഷതയിൽ ഉറച്ചു നിൽക്കുന്ന ഒരു സംസ്ഥാനമാണ്. നമ്മുടെ സംസ്ഥാനത്ത് ബി.ജെ.പി നമ്മളെ തമ്മിലടിപ്പിക്കാനുള്ള കാരണങ്ങൾ കണ്ടെത്തുവാൻ ബോധപൂർവം ശ്രമിക്കുന്നു.
എൻ്റെ സുഹൃത്തുകൂടിയായ ഗോവ ഗവർണർ ശ്രീധരൻ പിള്ളയുടെ പ്രസ്താവന ഗവർണറുടെ കസേരയ്ക്ക് ഒരിക്കലും യോജിച്ചതല്ല. മതേതരത്വത്തിന് പേരുകേട്ട നമ്മുടെ കേരളത്തിൽ സമാധാന അന്തരീക്ഷം കളങ്കപ്പെടുത്താൻ നോക്കുന്ന ബി.ജെ.പി യെ നാം ഒരുമിച്ച് നിന്ന് നേരിടണം. ബി.ജെ.പി യുടെയും ആർ.എസ്.എസ് ൻ്റെയും ഈ നീക്കത്തിനെതിരെ ജനങ്ങൾ ജാഗരൂരായിരിക്കണം.
ഗോൾവാൾക്കറുടെ ചരിത്രം പഠിപ്പിക്കാൻ താല്പര്യം എടുക്കുന്ന പിണറായി വിജയന്റെ വൈസ് ചാൻസലർ ആണ് ഇന്ന് കേരളത്തിൽ ഉള്ളത്. മഹാത്മാ ഗാന്ധിയെയും ജവഹർലാൽ നെഹ്റുവിനെയും മാറ്റിനിർത്തി ഗോൾവാൽക്കരെ പഠിപ്പിക്കണം എന്ന് പറയുന്ന വൈസ് ചാൻസലറും അക്കാദമിക് സമിതികളും ആരുടെ താൽപര്യങ്ങളാണ് സംരക്ഷിക്കാൻ ആണ് നോക്കുന്നത് ?
നെഹ്റുവിൻ്റെയും ഗാന്ധിയുടെയും സ്മരണകളെ പോലും ഭയക്കുന്ന ഒരു സർക്കാർ ആണ് ഇന്ന് കേന്ദ്രം ഭരിക്കുന്നത്. ചരിത്ര താളുകളിൽ നിന്നും നെഹ്റുവിനെയും ഗാന്ധിയെയും തുടച്ചു മാറ്റുവാനുള്ള പ്രയത്നങ്ങളാണ് ബി.ജെ.പി ചെയ്യുന്നത്. ഇതേ നയമാണ് കണ്ണൂർ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ സ്വീകരിച്ചത്. രാജ്യമെങ്ങും കാണുന്ന ഈ പ്രവണത കേരള സർക്കാരും കണ്ണൂർ യൂണിവേഴ്സിറ്റിയും എന്തിനാണ് നടപ്പാക്കാൻ ശ്രമിക്കുന്നത്?
നമ്മുടെ നാട്ടിൽ മതേതരത്വം നിലനിർത്തുവാനുള്ള ഉത്തരവാദിത്വവും കോൺഗ്രസ് പാർട്ടിക്ക് ഉണ്ട്. ഈ വർഗ്ഗീയത നീക്കങ്ങൾക്കെതിരെ ഒരു മതേതര പാർട്ടി എന്ന നിലയ്ക്ക് നാം ഒറ്റക്കെട്ടായി അണി നിരക്കേണ്ടെ ഒരു സന്ദർഭം കൂടിയാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |