ന്യൂഡൽഹി: കടക്കെണിയിൽപ്പെട്ട് 2019 ഏപ്രിലിൽ പ്രവർത്തനം നിറുത്തിയ ജെറ്റ് എയർവേസ് വീണ്ടും ചിറകുവിടർത്തുന്നു. 2022ന്റെ ആദ്യപാദത്തിൽ ആഭ്യന്തര സർവീസുകളും മൂന്നാമത്തെയോ നാലാമത്തെയോ പാദത്തിൽ അന്താരാഷ്‌ട്ര സർവീസുകളും പുനരാരംഭിക്കുമെന്ന് ജെറ്റിനെ ഏറ്റെടുത്ത ജലാൻ കാൽറോക്ക് കൺസോർഷ്യം വ്യക്തമാക്കി.
'ജെറ്റ് 2.0ന്റെ" ആദ്യയാത്ര ഡൽഹി-മുംബയ് പാതയിലായിരിക്കും. കമ്പനിയുടെ ആസ്ഥാനം മുംബയിൽ നിന്ന് ഗുഡ്‌ഗാവിലേക്കും (ഡൽഹിക്ക് സമീപം) മാറ്റും. മുംബയിലെ 'ഗ്ളോബൽ വൺ" ഓഫീസ് ജീവനക്കാരുടെ ട്രെയിനിംഗിനായി ഉപയോഗിക്കും. മൂന്നുവർഷത്തിനകം കമ്പനിയുടെ വിമാനങ്ങളുടെ എണ്ണം 50നും അഞ്ചുവർഷത്തിനകം 100നും മുകളിലേക്ക് ഉയർത്തുമെന്ന് കൺസോർഷ്യം അംഗവും ദുബായ് വ്യവസായിയുമായ മുരാരി ലാൽ ജലാൻ പറഞ്ഞു.
പ്രവർത്തനം നിറുത്തി രണ്ടുവർഷത്തിനുശേഷം ഒരു കമ്പനി വീണ്ടും സജീവമാകുന്നത് വ്യോമയാനരംഗത്ത് ആദ്യമാണ്. നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിൽ (എൻ.സി.എൽ.ടി) സമർപ്പിച്ച പുനരുദ്ധാരണ പദ്ധതി (റെസൊല്യൂഷൻ പ്ളാൻ) അംഗീകരിക്കപ്പെട്ട പശ്ചാത്തലത്തിലാണ് വീണ്ടും ചിറകുവിടർത്തുന്നത്. കടങ്ങൾ വരുംമാസങ്ങളിൽ വീട്ടുമെന്നും ജലാൻ പറഞ്ഞു.
വിമാനത്താവളത്തിലെ സ്ളോട്ട്, അടിസ്ഥാനസൗകര്യം, രാത്രികാല പാർക്കിംഗ് എന്നിവ ലഭിക്കാൻ ജെറ്റ് ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. 150 സ്ഥിരം ജീവനക്കാരെ കമ്പനി നിയമിച്ചു. നടപ്പുവർഷം ആയിരത്തോളം പേരെക്കൂടി നിയമിക്കുമെന്ന് ആക്ടിംഗ് സി.ഇ.ഒ ക്യാപ്‌റ്റൻ സുധീർ ഗോർ പറഞ്ഞു.
₹84.40
വീണ്ടും പറക്കാനൊരുങ്ങുന്നതിന്റെ ആവേശത്തിൽ ജെറ്റ് എയർവേസ് ഓഹരികൾ ഇന്നലെ ഓഹരികളിലും കുതിച്ചു. വ്യാരാന്ത്യം 4.98 ശതമാനം ഉയർന്ന് 84.40 രൂപയാണ് വില. ഒരുകാലത്ത് 169 രൂപവരെ ഉയർന്നവില പ്രതിസന്ധിക്കാലത്ത് 23 രൂപവരെ താഴ്‌ന്നിരുന്നു.
ജലാൻ കാൽറോക്ക്
ലണ്ടൻ ആസ്ഥാനമായുള്ള ധനകാര്യ ഉപദേശക സ്ഥാപനമായ കാൽറോക്ക് കാപ്പിറ്റലും ദുബായ് വ്യവസായിയായ മുരാരി ലാൽ ജലാനും ചേർന്ന് സ്ഥാപിച്ച കൺസോർഷ്യമാണ് ജെറ്റിനെ ഏറ്റെടുത്തത്. ഇവർ സമർപ്പിച്ച പുനരുജ്ജീവന പാക്കേജനുസരിച്ച് ജെറ്റിന്റെ ബാദ്ധ്യത 15,525 കോടി രൂപയാണ്.
1993 മേയ് അഞ്ചിന് മുംബയിൽ നിന്ന് അഹമ്മദാബാദിലേക്കായിരുന്നു ജെറ്റിന്റെ കന്നിപ്പറക്കൽ. സമ്പദ്‌പ്രതിസന്ധിയെ തുടർന്ന് സ്ഥാപക ചെയർമാൻ നരേഷ് ഗോയൽ 2019 മാർച്ചിൽ രാജിവച്ചു; ആ വർഷം ഏപ്രിൽ 17ന് ജെറ്റ് ചിറക് മടക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |