ബീഹാർ സംഘത്തിന്റെ സഹായവും ലഭിച്ചു
അന്വേഷണത്തിന് തമിഴ്നാട് പൊലീസിന്റെ സഹായം തേടി
തിരുവനന്തപുരം: അമ്മയും മകളും ഉൾപ്പെടെ ട്രെയിൻ യാത്രക്കാരികളായ മൂന്ന് സ്ത്രീകളെ ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി കവർച്ചയ്ക്ക് ഇരയാക്കിയ സംഭവത്തിൽ കുപ്രസിദ്ധ റെയിൽവേ കൊള്ളക്കാരൻ അഗ്സർ ബാഗ്ഷയ്ക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ട്രെയിനിൽ കവർച്ചാ സമയത്തുണ്ടായിരുന്ന ബീഹാറിൽ നിന്നുള്ള സംഘത്തിന് സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന സാഹചര്യത്തിൽ അവരെ കണ്ടെത്താനും പൊലീസ് ശ്രമം ആരംഭിച്ചു. കവർച്ച നടന്നത് തമിഴ്നാട്ടിൽ വച്ചായതിനാൽ തന്നെ തമിഴ്നാട് പൊലീസിന്റെ സഹായവും തേടിയിട്ടുള്ളതായി പൊലീസ് അറിയിച്ചു. ട്രെയിൻ കേരളത്തിൽ പ്രവേശിക്കുന്നതിന് തൊട്ട് മുമ്പായതിനാൽ തമിഴ്നാട് റെയിൽവേ പൊലീസിനാകും അന്വേഷണച്ചുമതല. അന്വേഷണത്തിന്റെ ഭാഗമായി മയക്കാൻ ഉപയോഗിച്ച മരുന്നിന്റെ വിശദാംശങ്ങൾക്കായി മൂന്ന് പേരുടെയും രക്തസാമ്പിളുകളും വസ്ത്രങ്ങളും രാസപരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇവർ യാത്ര ചെയ്ത ബോഗികൾ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും പരിശോധിച്ചു. തെളിവുകൾ ലഭിച്ചതായാണ് വിവരം. ട്രെയിനിൽ ഇവർ യാത്ര ചെയ്ത സീറ്റിലും കോച്ചിലും നിന്ന് ശേഖരിച്ച വിരലടയാളങ്ങളും മറ്റ് തെളിവുകളും പരിശോധിച്ച് അഗ്സർ ബഗ്ഷയുടെ സാന്നിദ്ധ്യം ട്രെയിനിലുണ്ടായിരുന്നുവെന്ന് ഉറപ്പിക്കാനാണ് പൊലീസിന്റെ ശ്രമം. ട്രെയിനിലെ കവർച്ചയ്ക്ക് മുമ്പ് പലപ്പോഴും പിടിയിലായിട്ടുള്ള അഗ്സറിന്റെ വിരലടയാളങ്ങൾ ഉത്തർപ്രദേശ് പൊലീസിന്റെയും ആർ.പി.എഫിന്റെയും സഹായത്തോടെ ശേഖരിച്ച് ട്രെയിനിൽ നിന്ന് ലഭിച്ച വിരലടയാളങ്ങളുമായി ഇന്ന് താരതമ്യം ചെയ്യും. ഇയാളുടെ ചിത്രം കവർച്ചയ്ക്കിരയായ സ്ത്രീകൾ കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞിരുന്നു. പൊലീസ് കാണിച്ച ഫോട്ടോയിലുള്ള ആളിനോട് രൂപസാദൃശ്യമുള്ളയാളാണ് ട്രെയിനിൽ തങ്ങളുടെ സീറ്റിന് സമീപം ഉണ്ടായിരുന്നതെന്ന് ഇവർ മൊഴി നൽകിയതോടെയാണ് അഗ്സർ ബാഗ്ഷയിലേക്ക് അന്വേഷണം കേന്ദ്രീകരിച്ചത്. മോഷണത്തിന് പല തവണ അറസ്റ്റിലായ അഗ്സറിനെതിരെ മധുര, നാഗർകോവിൽ എന്നിവിടങ്ങളിലും കേസുകളുണ്ട്. ദീർഘദൂര ട്രെയിനുകളിൽ സ്ത്രീ യാത്രക്കാരെ ലക്ഷ്യമിട്ടാണ് ഇയാൾ കവർച്ചയ്ക്കിറങ്ങുന്നത്. തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകളുമായി സൗഹൃദം നടിച്ചോ കഴിഞ്ഞ ദിവസം നടന്നതുപോലെ അവരറിയാതെ ഭക്ഷണത്തിൽ എന്തെങ്കിലും വിധത്തിലുള്ള മയക്കുമരുന്നുകൾ കലർത്തിയോ കവർച്ചയ്ക്ക് ഇരയാക്കുന്നതാണ് രീതി. കവർച്ച നടന്നാലുടൻ മോഷണ മുതലുകളുമായി ഉടൻ അടുത്ത സ്റ്റേഷനിൽ ഇറങ്ങി ട്രെയിൻ മാർഗം ബീഹാറിലേക്ക് കടക്കും. ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന നിസാമുദ്ദീൻ - തിരുവനന്തപുരം എക്സ്പ്രസിലാണ് അമ്മയും മകളുമുൾപ്പെടെ മൂന്നു സ്ത്രീയാത്രികരെ കഴിഞ്ഞദിവസം കവർച്ചയ്ക്ക് ഇരയാക്കിയത്. ഇവർ ടോയ്ലറ്റിൽ പോയപ്പോൾ കവർച്ചക്കാർ വെള്ളത്തിൽ മയക്കുമരുന്ന് കലർത്തി എന്നാണ് അനുമാനം. വിജയലക്ഷ്മിയും മകളും എസ് വൺ കോച്ചിലും കൗസല്യ എസ് ടു കോച്ചിലുമായിരുന്നു. സേലത്ത് നിന്ന് മൂവരും ഭക്ഷണവും വെള്ളവും വാങ്ങി. ഈ റോഡിലെത്തും മുമ്പേ ഭക്ഷണംകഴിച്ചു. ടോയ്ലറ്റിൽ പോയി തിരികെ വന്നപ്പോഴാണ് കവർച്ചക്കാരനെന്ന് സംശയിക്കുന്ന അഗ്സറിനോട് രൂപ സാദൃശ്യമുള്ളയാളിന്റെ സാന്നിദ്ധ്യം കണ്ടത്.പിന്നീട് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ റെയിൽവേ പൊലീസെത്തി വിളിച്ചപ്പോഴാണ് ബോധം വന്നത്. കായംകുളത്ത് ഇറങ്ങേണ്ടവരാണെന്ന് പൊലീസിനെ അറിയിച്ചു. പൈജാമയുടെ പോക്കറ്റ് പരിശോധിച്ചപ്പോഴാണ് സ്വർണം നഷ്ടപ്പെട്ടുവെന്ന് മനസിലായത്. മൊബൈൽ ഫോണുകളും അപഹരിച്ചു. ഇടതുചെവിയിലെ കമ്മൽ മാത്രമേ നഷ്ടപ്പെട്ടിട്ടുള്ളൂ. പോക്കറ്റ് കീറിയ നിലയിലായിരുന്നു. യാത്രയിൽ ഒരിടത്തും ട്രെയിനിൽ പൊലീസിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നില്ലെന്ന് കവർച്ചയ്ക്കിരയായവർ വെളിപ്പെടുത്തി. തിരുവല്ല കുറ്റൂരിൽ സഹോദരിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഇവർ ആഗ്രയിൽ നിന്ന് നിസാമുദീൻ - തിരുവനന്തപുരം സ്വർണ ജയന്തി എക്സ്പ്രസ് ട്രെയിനിൽ കയറിയത്. വർഷങ്ങളായി കുടുംബസമേതം ആഗ്രയിലാണ് താമസം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |