തിരുവനന്തപുരം: ഡി സി സി ഭാരവാഹികളുടെ നിയമന വിവാദത്തിൽ പരസ്യപ്രതികരണം നടത്തിയ കോൺഗ്രസ് നേതാവ് കെ പി അനിൽകുമാർ പാർട്ടി വിട്ടു. ഇന്ന് രാവിലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്.പാർട്ടി നിർദേശം ലംഘിച്ച് സസ്പെന്റ് ചെയ്യപ്പെട്ടതിനു ശേഷവും പരസ്യപ്രസ്താവന നടത്തിയതിന് കെ പി അനിൽകുമാറിനോട് കോൺഗ്രസ് നേതൃത്വം വിശദീകരണം ചോദിച്ചിരുന്നു. എന്നാൽ അനിൽകുമാർ നൽകിയ വിശദീകരണത്തിൽ സംസ്ഥാന നേതൃത്വം തൃപ്തരായിരുന്നില്ല. ഇതിനെതുടർന്ന് അനിൽകുമാറിനെതിരെ കടുത്ത നടപടി ഉണ്ടായേക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ അച്ചടക്ക നടപടി ഉണ്ടാകുന്നതിനുമുമ്പുതന്നെ അദ്ദേഹം പാർട്ടിവിടുകയായിരുന്നു.
അതേസമയം മുതിർന്ന നേതാക്കന്മാർക്കെതിരെ പ്രസ്താവന നടത്തിയ രാജ്‌മോഹൻ ഉണ്ണിത്താന്റെയും സസ്പെൻഷനിൽ കഴിയുന്ന ശിവദാസൻ നായരുടേയും വിശദീകരണത്തിൽ സംസ്ഥാന നേതൃത്വത്തിന് തൃപ്തിയുണ്ട്. ഉമ്മൻചാണ്ടിയേയും രമേശ് ചെന്നിത്തലയേയും അനുനയിപ്പിക്കുന്നതിന്റെ ഭാഗമായിട്ടു കൂടിയാണ് രാജ്‌മോഹൻ ഉണ്ണിത്താനോട് നേതൃത്വം വിശദീകരണം ആവശ്യപ്പെട്ടത്. ഇനി മേലിൽ കടുത്ത രീതിയിലുള്ള പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് ഒഴിഞ്ഞുനിൽക്കണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താനോട് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
തന്റെ വാക്കുകൾ സദുദ്ദേശപരമായിരുന്നു എന്ന വിശദീകരണമാണ് ശിവദാസൻ നായർ നൽകിയത്. ഇതും നേതൃത്വം അംഗീകരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |