മുംബയ്: ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ചായി കരാർ പുതുക്കുന്നതിന് താൽപര്യമില്ലെന്ന് ബിസിസിഐയെ രവി ശാസ്‌ത്രി അറിയിച്ചതായി സൂചനകൾ. ടി20 ലോകകപ്പോടെ ശാസ്‌ത്രിയുമായുളള ബിസിസിഐയുടെ കരാർ കാലാവധി പൂർത്തിയാകും. ലോകകപ്പിന് ശേഷം സ്ഥാനമൊഴിയാനാണ് രവി ശാസ്‌ത്രിയുടെ തീരുമാനമെന്നാണ് സൂചന. ഒക്‌ടോബർ 17 മുതൽ നവംബർ 14 വരെയാണ് ടി20 ലോകകപ്പ് നടക്കുന്നത്.
ഇതോടെ പുതിയ കോച്ചിനായുളള നടപടികൾ ബിസിസിഐ അധികൃതർ ആരംഭിച്ചതായാണ് സൂചന. 2017 മുതൽ 2019 വരെ ടീം ഇന്ത്യയുടെ മുഖ്യ കോച്ചായ ശാസ്‌ത്രി സ്ഥാനം ഒഴിഞ്ഞ ശേഷം പിന്നീട് 2019 ഓഗസ്‌റ്റിൽ വീണ്ടും സ്ഥാനം ഏറ്റെടുക്കുകയായിരുന്നു. ശാസ്ത്രിയോടൊപ്പം ബൗളിംഗ് കോച്ച് ഭരത് അരുൺ, ഫീൽഡിംഗ് കോച്ച് ആർ.ശ്രീധർ എന്നിവരും ടി20 ലോകകപ്പിന് ശേഷം സ്ഥാനം ഒഴിയുമെന്നാണ് വിവരം. എന്നാൽ ബാറ്റിംഗ് കോച്ച് വിക്രം രാത്തോർ സ്ഥാനത്ത് തുടർന്നേക്കും.
മുൻ ഇന്ത്യൻ നായകന്മാരായ രാഹുൽ ദ്രാവിഡും വിരേന്ദർ സേവാഗും കോച്ച് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടേക്കും എന്ന് ചില സൂചനകളുണ്ടായിരുന്നു. ടി20 ലോകകപ്പിന് ശേഷം ദക്ഷിണാഫ്രിക്കയുമായാണ് ഇന്ത്യയുടെ അടുത്ത പരമ്പര. ഓസ്ട്രേലിയയിലും ഇംഗ്ളണ്ടിലുമടക്കം ഇന്ത്യ ടെസ്‌റ്റ് ചരിത്രവിജയങ്ങൾ നേടിയത് രവി ശാസ്‌ത്രി പരിശീലകനായ സമയത്താണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |