തൃശൂർ: ഇടതു മുന്നണി കൺവീനറും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായിരുന്ന അഴീക്കോടൻ രാഘവൻ തൃശൂരിന്റെ മണ്ണിൽ കുത്തേറ്റ് മരിച്ച് 49 വർഷങ്ങൾ പിന്നിടുമ്പോഴാണ് അദ്ദേഹത്തിന്റെ ഭാര്യ മീനാക്ഷി ടീച്ചർ മടങ്ങുന്നത്.
1972 സെപ്തംബർ 23 നായിരുന്നു അഴീക്കോടന്റെ വിയോഗം. തൃശൂർ നഗരത്തിലെ ചെട്ടിയങ്ങാടിയിൽ അന്ന് കുറേ പപ്പട നിർമ്മാണ കുടുംബങ്ങളായിരുന്നു താമസം. രാത്രി എട്ടുമണി കഴിഞ്ഞാൽ ചെട്ടിയങ്ങാടി വിജനമാവും. അങ്ങനെയൊരു രാത്രി ഇരുട്ടിന്റെ മറവിലാണ് തൊഴിലാളി വർഗത്തിന്റെ പ്രിയ നേതാവ് ഒരു സംഘമാളുകളുടെ കുത്തേറ്റ് വീണത്. ഹോട്ടലിന് മുന്നിൽ വച്ച് കുത്തേറ്റ അഴീക്കോടൻ രാഘവൻ തൽക്ഷണം മൃതിയടഞ്ഞു.
അഴീക്കോടന്റെ കൊലപാതകം നിയമസഭ നിറുത്തിവച്ച് ചർച്ച നടത്തണമെന്നാവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദൻ നോട്ടീസ് നൽകി. ബസ് സ്റ്റോപ്പിൽ വന്നിറങ്ങി, ലോഡ്ജിലേക്ക് പോകുന്ന അവസരത്തിൽ ഏതാണ്ട് രാത്രി 9.40 ന് പഴക്കടയുടെ സമീപത്തു വച്ച് ആറേഴു പേർ ചേർന്ന് അദ്ദേഹത്തെ വളഞ്ഞ് മർദ്ദിക്കുകയും കുത്തിക്കൊലപ്പെടുത്തുകയും ചെയ്തുവെന്നായിരുന്നു അന്നത്തെ ആഭ്യന്തര മന്ത്രി കെ. കരുണാകരന്റെ മറുപടി. സെപ്തംബർ 21 മുതൽ ലോഡ്ജിൽ താമസിച്ചിരുന്ന അഴീക്കോടൻ, 23ന് പുറത്ത് പോയി രാത്രി കൊക്കാലെ സ്റ്റാൻഡിൽ ബസിറങ്ങി മടങ്ങി വരുമ്പോഴായിരുന്നു പതിയിരുന്നുള്ള ആക്രമണം.
കരുണാകരനെയും കോൺഗ്രസിനെയും മുൾമുനയിൽ നിറുത്തിയ ആരോപണങ്ങൾ ഈ കൊലപാതകവുമായി ബന്ധപ്പെടുത്തിയത് നവാബ് രാജേന്ദ്രനായിരുന്നു. കോടതിയിലും പുറത്തും നിരവധി വാദ പ്രതിവാദങ്ങൾക്കും ചർച്ചകൾക്കും അഴീക്കോടൻ വധം വഴിയൊരുക്കി. ചെട്ടിയങ്ങാടിയിലൂടെ കടന്നുപോകുന്ന തൃശൂരുകാർ ഇന്നും അഴീക്കോടൻ കുത്തേറ്റു കിടന്ന സ്ഥലത്തേക്ക് കണ്ണ് പായിക്കും, നെഞ്ചിടിപ്പോടെ...
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |