കൊണ്ടോട്ടി: കരിപ്പൂർ സ്വർണക്കവർച്ചാ കേസുമായി ബന്ധപ്പെട്ട് മഞ്ചേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തിലെ മുഖ്യപ്രതി മഞ്ചേരി മംഗലശ്ശേരി സ്വദേശി മൊട്ട ഫൈസൽ എന്ന ഉമ്മത്തൂർ ഫൈസലിനെ (41) പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഗൂഡല്ലൂർ, പാലക്കാട് എന്നിവിടങ്ങളിൽ സുഹൃത്തുക്കളുടെ സഹായത്തോടെ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. ആഴ്ചകൾക്ക് മുമ്പ് മഞ്ചേരിയിലെത്തി ടൗണിലെ പെൺസുഹൃത്തിന്റെ ഫ്ളാറ്റിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പിടിയിലായത്. കൊടുവള്ളി സംഘം വിമാനത്താവളത്തിൽ നിന്നും തട്ടിക്കൊണ്ടുപോയ പാലക്കാട് സ്വദേശിയെ ക്രൂരമായി മർദ്ദിക്കാൻ ഇയാൾ സ്വന്തം ഫ്ളാറ്റിൽ സൗകര്യമൊരുക്കിയതായി അന്വേഷണത്തിൽ തെളിഞ്ഞു. ഫൈസലിന്റെ നേതൃത്വത്തിൽ മഞ്ചേരി കേന്ദ്രീകരിച്ച് ക്വട്ടേഷൻ സംഘം പ്രവർത്തിച്ചിരുന്നു. അനധികൃതമായി പണം വട്ടിപ്പലിശയ്ക്ക് കൊടുക്കാറുമുണ്ട്. ലഹരിക്കടത്ത് സംഘങ്ങളുമായും ബന്ധമുണ്ട്. 2012ൽ മുഖംമൂടി ധരിച്ച് അരീക്കോടുള്ള ഒരുവീട്ടിൽ കവർച്ച നടത്തിയതടക്കം മൂന്ന് കേസുകളാണ് മഞ്ചേരിയിലും അരീക്കോടുമായി ഫൈസലിനുള്ളത്. ഇതോടെ സ്വർണക്കവർച്ചാ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 46 ആയി. ടിപ്പറടക്കം 17 വാഹനങ്ങളും പിടിച്ചെടുത്തു. ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസ്,കൊണ്ടോട്ടി ഡിവൈ.എസ്.പി അഷ്റഫ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |