ആലുവ: ആലുവയിൽ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് തുടർച്ചയായി കവർച്ച നടത്തിയ ആൾ ഒടുവിൽ പൊലീസിന്റെ പിടിയിലായി. തൂത്തുക്കുടി ലഷ്മിപുരം നോർത്ത് സ്ടീറ്റിൽ കനകരാജ് (40) ആണ് ഇന്നലെ പുലർച്ചെ ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്ത് മറ്റൊരു മോഷണത്തിന് തയ്യാറെടുക്കുന്നതിനിടെ ആലുവ പൊലീസിന്റെ പിടിയിലായത്.
ആലുവയിൽ കവർച്ച നടന്ന സ്ഥാപനങ്ങളിലെ സി.സി ടി.വി ദൃശ്യങ്ങളിൽ നിന്ന് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. വിരലടയാള വിദഗ്ധരുടെ പരിശോധനയിൽ മറ്റ് മോഷണ കേസുകളിൽ പ്രതിയായ കനകരാജിന്റെ വിരലടയാളമാണെന്നും വ്യക്തമായി. തുടർന്ന് പൊലീസ് സംഘം നഗരം അരിച്ചുപെറുക്കി തെരച്ചിൽ നടത്തിയപ്പോഴാണ് പ്രതിയെ കണ്ടെത്തിയത്. എസ്.പി കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് ജില്ലയാകെ അന്വേഷണം നടത്തിവരികയായിരുന്നു. റെയിൽവേ സ്റ്റേഷൻ പരിസരം വളഞ്ഞാണ് മോഷ്ടാവിനെ പിടികൂടിയത്. ഇയാൾ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാനും ശ്രമിച്ചു. തുണിക്കടയിൽ നിന്ന് മോഷ്ടിച്ച വസ്ത്രങ്ങൾ കണ്ടെടുത്തിട്ടുണ്ട്.
ചൊവ്വാഴ്ച്ച പുലർച്ചെ ബൈപ്പാസിന് സമീപം ഷൈൻ സ്റ്റാർ ഇലക്ട്രിക്കൽസിൽ നിന്നും കനകരാജ് 9000 രൂപയും തിങ്കളാഴ്ച്ച പുലർച്ചെ ബൈപ്പാസ് ബ്രിഡ്ജ് റോഡിലെ കോട്ടൺ ബസാറിൽനിന്ന് 100ലേറെ നൈറ്റികളും കവർന്നിരുന്നു. കഴിഞ്ഞയാഴ്ച്ച ഗവ. ആശുപത്രി കവലയിലെ മെഡിക്കൽ ഷോപ്പിലും കാർ ആക്സസറീസ് സ്ഥാപനത്തിലും കവർച്ച നടന്നിരുന്നു. ഈ സംഭവങ്ങളിലും ഇയാൾക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്.
നിരവധി കേസുകളിലെ പ്രതി;
ഒടുവിൽ പിടിയിലായത് 22 വർഷം മുമ്പ്
1999 ലാണ് കനകരാജിനെ അവസാനമായി പൊലീസ് പിടികൂടുന്നത്. മോഷണക്കേസിൽ തൃശൂർ പൊലീസാണ് പിടികൂടിയത്. തുടർന്ന് കനകരാജ് കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി മോഷണം നടത്തിയെങ്കിലും പൊലീസിന് പിടികൊടുത്തില്ല. കായംകുളം, തൃശൂർ ഈസ്റ്റ്, ആലപ്പുഴ സൗത്ത്, നോർത്ത്, എറണാകുളം സെൻട്രൽ , പാലാരിവട്ടം, തിരുനെൽവേലി, കോയമ്പത്തൂർ, കുലശേഖരം പൊലീസ് സ്റ്റേഷൻ പരിധികളിൽ നിരവധി മോഷണം നടത്തിയിട്ടുണ്ടെന്ന് കനകരാജ് സമ്മതിച്ചു.
ഒരു സ്ഥലത്തും സ്ഥിരമായി നിൽക്കാതെ യാത്ര ചെയ്ത് മോഷണം നടത്തലാണ് രീതി. മോഷണം നടത്തേണ്ട സ്ഥലം പകൽ കണ്ടുവയ്ക്കും. രാത്രി കടയുടെ ഷട്ടറിനോട് ചേർന്ന് തുണി വിരിച്ച് കിടക്കുകയും മണിക്കൂറുകൾക്ക് ശേഷം താഴ് അറുത്ത് മോഷണം നടത്തുകയും ചെയ്യും. വെളിച്ചത്തിനായി ടോർച്ച് ഉപയോഗിക്കാതെ തീപ്പെട്ടിക്കൊള്ളി ഉപയോഗിക്കുന്നതും ഇയാളുടെ ശീലമാണ്. ആലുവയിലും ഈ രീതിയാണ് ഉപയോഗിച്ചത്. മൊബൈൽ ഫോൺ ഉപയോഗിക്കാറില്ല.
പണം ലഹരി വസ്തുക്കൾ വാങ്ങാനും
ആർഭാട ജീവിതത്തിനും
ഇൻസ്പെക്ടർ സി.എൽ. സുധീർ, എസ്.ഐമാരായ ആർ. വിനോദ്, രാജേഷ് കുമാർ, എ.എസ്.ഐ സോജി, സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, അമീർ, സജീവ്, ഹാരിസ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ആലുവയിൽ പട്രോളിംഗിന് കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ ഏർപ്പെടുത്തിയിട്ടുണ്ടെന്നും കനകരാജിന്റെ കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തുമെന്നും എസ്.പി കെ. കാർത്തിക്ക് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |