കാസർഗോഡ്: കടക്കെണിയിൽ മുങ്ങിതാഴുന്ന കേരളത്തിന് പിടിച്ചുനിൽക്കാൻ സാധിച്ചത് കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ ഉള്ളതിനാലാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സമ്പൂർണ്ണ ധനാശ്രയ സംസ്ഥാനമായ കേരളത്തെ മോദി സർക്കാർ സഹായിച്ചതു പോലെ മറ്റാരും സഹായിച്ചിട്ടില്ല. സംസ്ഥാനത്തിന്റെ ആവശ്യങ്ങൾക്കായി മുഖ്യമന്ത്രിക്ക് ഡൽഹിയിൽ പോയി സമരം ചെയ്യേണ്ട സാഹചര്യം ഇല്ലാത്തത് മോദി ഡൽഹി ഭരിക്കുന്നത് കൊണ്ടാണെന്നും പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി കാസർഗോഡ് നടന്ന വിവിധ പരിപാടികളിൽ സംസാരിക്കവെ സുരേന്ദ്രൻ പറഞ്ഞു.
കൊവിഡ് കാലത്ത് കേരളത്തിന് എല്ലാ സഹായവും ചെയ്തത് മോദിയാണ്. അത് വിതരണം ചെയ്യേണ്ട പണി മാത്രമേ സംസ്ഥാന സർക്കാരിനുള്ളൂ. രാജ്യത്തെ എല്ലാ ജനങ്ങൾക്കും മോദി സൗജന്യ വാക്സിൻ നൽകുമ്പോൾ കേരളത്തിൽ വാക്സിനേഷനിൽ മുൻഗണനാക്രമം തെറ്റിച്ച് പാർട്ടി പ്രവർത്തകരെ തിരുകി കയറ്റുകയാണ് സംസ്ഥാന സർക്കാർ ചെയ്തത്. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി ജീവിക്കുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. അദ്ദേഹം ഓരോ സംസ്ഥാനങ്ങളുടേയും വികസനം ഉറപ്പുവരുത്തുന്നതായും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ജമ്മു കാശ്മീരിലും വികസനമെത്തിയത് മോദി വന്ന ശേഷമാണ്. എന്നാൽ മോദിയുടെ വികസനത്തിന് തുരങ്കംവെക്കുകയാണ് കേരള സർക്കാരെന്നും സുരേന്ദ്രൻ ആരോപിച്ചു. ജനങ്ങൾക്കു ഉപകാരപ്രദമാവുന്ന രീതിയിലാണ് പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷം. അദ്ദേഹത്തിന്റെ ആഗ്രഹം അനുസരിച്ച് കൂടുതൽ കൂടുതൽ ജനങ്ങളിലേക്ക് പാർട്ടി പ്രവർത്തകർ എത്തുന്നു. രാജ്യവ്യാപകമായി ലക്ഷക്കണക്കിന് സേവനപ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |