തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രികളുടെ ഉന്നമനത്തിനായുള്ള ആർദ്രം പദ്ധതിയുടെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ നടക്കുന്നഘട്ടത്തിൽ ആശുപത്രിയിലെത്തുന്നവർക്ക് ആർദ്രമായ സമീപനം ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആരോഗ്യ വകുപ്പിന് കീഴിലെ 158 ആരോഗ്യ സ്ഥാപനങ്ങളിൽ നടക്കുന്ന 16.69 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കൊവിഡിനൊപ്പം പകർച്ചവ്യാധികളും വെല്ലുവിളിയാണ്. ജീവിതശൈലീ രോഗങ്ങളും അനുബന്ധ രോഗങ്ങളുമുള്ളവർക്കിടയിൽ കൊവിഡ് മരണനിരക്ക് കൂടുതലാണ്. യുവാക്കൾക്കിടയിലെ ജീവിതശൈലീ രോഗങ്ങളും ശ്രദ്ധിക്കണം. ലബോറട്ടറി നെറ്റ്‌വർക്ക് ശാക്തീകരിച്ചുകൊണ്ട് സർവയലൻസിന്റെ ഭാഗമായി ഡേറ്റ ശേഖരിക്കും. വ്യായാമവും നല്ല ഭക്ഷണവും ഉറപ്പാക്കണം. ക്ഷയരോഗം, മലേറിയ ഉൾപ്പെടെയുള്ള രോഗങ്ങൾ 2025 ഓടെ കേരളത്തിൽ നിന്ന് പൂർണമായി ഒഴിവാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. 126 ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകൾ, 21 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, ഒരു സാമൂഹികാരോഗ്യ കേന്ദ്രം, അഞ്ച് ജില്ലാ ആശുപത്രികൾ, രണ്ട് ജനറൽ ആശുപത്രികൾ, രണ്ട് കമ്മ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്‌മെന്റ് സെന്റർ, ഒരു റീജിയണൽ ഫാമിലി വെൽഫെയർ സ്റ്റോർ എന്നിവിടങ്ങളിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |