ആലപ്പുഴ: കാർഷികോത്പന്നങ്ങളുടെ മൂല്യവർദ്ധന, സംഭരണം, വിപണനം എന്നിവയ്‌ക്കായി കേരള അഗ്രോ ബിസിനസ് കമ്പനി രൂപീകരിക്കുമെന്ന് മന്ത്രി പി. പ്രസാദ് പത്രസമ്മേളനത്തിൽ പറഞ്ഞു. അഞ്ച് പാർക്കുകളാണ് നിലവിലുള്ളത്. കമ്പനിയുടെ പ്രവർത്തനം, ഘടന എന്നിവയെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കൃഷിവകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ 11 വിദഗ്ദ്ധർ അടങ്ങുന്ന കമ്മിറ്റിയെ ചുമതലപ്പെടുത്തി.
കൃഷിക്കായി ഭൂമിയുടെ ഘടനയനുസരിച്ച് അഞ്ച് അഗ്രോ എക്കോളജിക്കൽ സോൺ രൂപീകരിക്കും. അതിൽ 23 യൂണിറ്റുകളുണ്ടാകും. കാലാവസ്ഥ, മണ്ണിന്റെ സ്വഭാവം എന്നിവ പരിഗണിച്ചുള്ള കൃഷിരീതിയാണ് അടുത്ത ഏപ്രിൽ ഒന്നുമുതൽ കേരളത്തിൽ നടപ്പാക്കുക.
28 കൃഷിഭവനുകളെ ആദ്യഘട്ടത്തിൽ സ്മാർട്ടാക്കും. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കടലാസ്‌രഹിത കൃഷിഭവനുകൾ കൊണ്ടുവരും. എക്കോഷോപ്പ്, ബയോ ക്ലിനിക്ക്, കോൾ സെന്റർ തുടങ്ങിയവ ഇവയുടെ ഭാഗമാക്കും. കർഷകർക്ക് സ്മാർട്ട് കാർഡുകൾ നൽകും. പച്ചക്കറികൾക്കായി കോൾഡ് സ്‌റ്റോറേജുകളും വിപണനത്തിനായി വാഹനങ്ങളും ലഭ്യമാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |