
കൊച്ചി: വാഹന നിർമ്മാണ രംഗത്ത് ഇന്ത്യയുടെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ വമ്പൻ നിക്ഷേപത്തോടെ ടൊയോട്ട കിർലോസ്‌കർ മോട്ടോറിന്റെ കൈത്താങ്ങ്. എൻജിൻ നിർമ്മാണം മുതൽ സ്‌പെയർ പാർട്‌സ് വരെ തദ്ദേശിയമായി നിർമ്മിക്കാനാണ് ടൊയോട്ട ലക്ഷ്യമിടുന്നത്. 2030ൽ 98 ശതമാനം ഉത്പന്നങ്ങളും ഇന്ത്യയിൽ നിർമ്മിക്കും.
ടൊയോട്ട വാഹനങ്ങളുടെ എൻജിനിൽ 87 ശതമാനം, ഘടകഭാഗങ്ങളിൽ 87 ശതമാനം, ട്രാൻസ്മിഷൻ 89 ശതമാനം, ഫോർച്യൂണർ, ഇന്നോവ, ഹൈക്രോസ് എന്നിവയിൽ 83 ശതമാനം എന്നിങ്ങനെയാണ് തദ്ദേശവത്കരണം നടപ്പാക്കിയിട്ടുള്ളത്. ടൊയോട്ടയും ഗ്രൂപ്പ് ഒഫ് കമ്പനീസും ചേർന്ന് 18,000 കോടി രൂപയിലേറെ ഇന്ത്യയിൽ നിക്ഷേപിച്ചു.
'ഗ്രോ ഇന്ത്യ, ഗ്രോ വിത്ത് ഇന്ത്യ'
ഇതുവരെ ഒന്നര ലക്ഷത്തോളം യുവാക്കൾക്ക് ടൊയോട്ട അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനം നൽകി. 1200 യുവാക്കൾക്കാണ് പ്രതിവർഷം പരിശീലനം നൽകുന്നത്. ബിദാദിയിലെ ടൊയോട്ട ടെക്‌നിക്കൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടായ ടി.ടി.ടി.ഐയിലൂടെ സൗജന്യ റസിഡന്റ്സ് പ്രോഗ്രാമുകൾ നടപ്പാക്കുന്നു. ബഹുഭൂരിഭാഗം യുവാക്കൾക്കും ടൊയോട്ടയിലാണ് പ്ലേസ്‌മെന്റ് നൽകിയത്. കർണാടകയിലെ വിദ്യാർത്ഥികൾക്ക് മാത്രമായിരുന്ന അവസരം ഇപ്പോൾ പ്ലസ്ടു പൂർത്തിയാക്കിയ എല്ലാ വിദ്യാർത്ഥികൾക്കും ലഭിക്കും.
ഇ.വിയിലും കുതിക്കാൻ ഒരുങ്ങുന്നു
ഇ.വി., ഹൈബ്രിഡ് രംഗത്തും കുതിക്കാൻ ഒരുങ്ങുകയാണ് ടൊയോട്ട. സ്ട്രോംഗ് ഹൈബ്രിഡ് ഇലക്ട്രിക് വെഹിക്കിൾ, പ്ലഗ്ഇൻ ഹൈബ്രിഡ് ഇലക്ട്രിക് വെഹിക്കിൾ, ബാറ്ററി ഇലക്ട്രിക് വെഹിക്കിൾ, ഫ്യൂവൽ സെൽ ഇലക്ട്രിക് വെഹിക്കിൾ എന്നിങ്ങനെയാകും വാഹനങ്ങൾ വിപണിയിൽ എത്തുക. 2035-ഓടെ നിർമ്മാണ ശാലകളിൽ കാർബൺ ന്യൂട്രാലിറ്റി കൈവരിക്കാനും ടൊയോട്ട ലക്ഷ്യമിടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |