നൽകാനുള്ളത് മൂന്ന് ലക്ഷത്തോളംരൂപ
അകത്തായത് ഗോവയിൽ പുതിയ തട്ടിപ്പിനിടെ
കോട്ടയം: ആഡംബര ഹോട്ടലിൽ താമസിച്ചശേഷം വാടക നൽകാതെ മുങ്ങിയ പത്തനംതിട്ട സീതത്തോട് വയ്യാറ്റുപുഴ മനുഭവനിൽ മനുമോഹൻ (29) ഗോവയിൽ പിടിയിലായി. അണക്കരയിലെ ആഡംബര ഹോട്ടലിൽ കുടുംബസമേതം താമസിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്ത വകയിൽ 3,17,000 രൂപ നൽകാതെ മുങ്ങിയ കേസിലാണ് കട്ടപ്പന ഡിവൈ.എസ്. പി വി.എ.നിഷാദ് മോൻ ഗോവയിൽ നിന്ന് മനുമോഹനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
2020 ഡിസംബർ 18 മുതൽ മാർച്ച് 9 വരെയാണ് അണക്കരയിലെ ഹോട്ടലിൽ ഗുജറാത്ത് സ്വദേശിനിയായ ഭാര്യയ്ക്കൊപ്പം പ്രതി താമസിച്ചത്. ബിസിനസ് ആവശ്യത്തിനാണെന്ന് വിശ്വസിപ്പിച്ചാണ് ഇവിടെ മുറിയെടുത്തത്. പണം കൊടുക്കാതെ ഹോട്ടലിൽ നിന്ന് മുങ്ങിയ ശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ കഴിയുകയായിരുന്നു. തുടർന്ന് ഹോട്ടലുടമ വണ്ടൻമേട് പൊലീസിൽ പരാതി നൽകി.
ഗോവ കലാംഗട്ടെയിലെ ഫ്ലാറ്റിൽ താമസിക്കവേയാണ് പ്രതി പിടിയിലായത്. ഇവിടെയും പണം നൽകാനുണ്ട്. മാസം 45,000 രൂപ വാടക വരുന്ന ഫ്ലാറ്റിലായിരുന്നു താമസം. കൂടാതെ കാറും വാടകയ്ക്കെടുത്ത് ഉപയോഗിച്ചിരുന്നു. ഫ്ളാറ്റ് വാടക ഇനത്തിൽ 65,000 രൂപ നൽകാനുണ്ട്. പണം നൽകാതെ മുങ്ങാൻ തയ്യാറെടുക്കുമ്പോഴാണ് പിടിയിലായത്.
വേറെയും സാമ്പത്തികത്തട്ടിപ്പ് കേസുകൾ ഇയാളുടെ പേരിലുണ്ടെന്ന് കട്ടപ്പന പൊലീസ് പറഞ്ഞു. അഞ്ച് ലക്ഷം രൂപയുടെ വായ്പ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് മുനമ്പം സ്വദേശിയുടെ കയ്യിൽ നിന്ന് പണം കൈപ്പറ്റിയ കേസും ഇയാൾക്കെതിരെ നിലവിലുണ്ട്. മുനമ്പം സ്വദേശിയുടെ സുഹൃത്തുക്കളായ ഒട്ടേറെ പേർക്ക് ബാങ്ക് വായ്പ നൽകാമെന്ന് പറഞ്ഞ് പ്രോസസിംഗ് ഫീസ് ആയി പണം തട്ടിയ കേസിലും ഇയാൾ പ്രതിയാണ്. ഈ കേസിലെ ഒരു പരാതിക്കാരൻ സാമ്പത്തിക പ്രശ്നത്തെ തുടർന്ന് ജീവനൊടുക്കിയിരുന്നു. തോപ്പുംപടി പൊലീസ് സ്റ്റേഷനിലും സമാനരീതിയിലുള്ള കേസുണ്ട്. വിദേശത്തേക്ക് വിസ തരപ്പെടുത്തി ത്തരാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിൽ പൊൻകുന്നം പൊലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ കേസുണ്ട്.
കട്ടപ്പന ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ എസ്.ഐ.സജിമോൻ ജോസഫ്, എ.എസ്.ഐ. ബേസിൽ പി.ഐസക്, സിവിൽ പൊലീസ് ഓഫീസർമാരായ ടോണി ജോൺ, വി.കെ.അനീഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |