തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ നവംബർ ഒന്നിന് തുറക്കും. കൊവിഡ് അവലോകന യോഗത്തിലാണ് സ്കൂളുകൾ തുറക്കുന്നതിൽ ധാരണയായത്. ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകളാണ് നവംബർ ഒന്നിന് തുറക്കുന്നത്. 10, 12 ക്ലാസുകളും നവംബർ ഒന്നിന് തുറക്കും. നവംബർ 15 മുതൽ മറ്റുള്ള ക്ലാസുകളും തുറക്കാനാണ് തീരുമാനം.
നവംബര്‍ 15 മുതല്‍ എല്ലാ ക്ലാസുകളും ആരംഭിക്കുന്നതിന് തയ്യാറെടുപ്പുകള്‍ നടത്താനും പതിനഞ്ച് ദിവസം മുമ്പ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ നിര്‍ദ്ദേശിച്ചു. പ്രൈമറി ക്ലാസുകൾ ആദ്യം തുറക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി യോഗം ചേര്‍ന്ന് ആവശ്യമായ തയ്യാറെടുപ്പ് നടത്തണം.
രോഗപ്രതിരോധ ശേഷി കുറവുള്ള കുട്ടികള്‍ സ്‌കൂളുകളില്‍ ഹാജരാകേണ്ടതില്ലെന്ന നിലയെടുക്കുന്നതാവും ഉചിതം. വാഹനങ്ങളില്‍ കുട്ടികളെ എത്തിക്കുമ്പോള്‍ പാലിക്കേണ്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. സ്‌കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ രോഗം പടരാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണം. കുട്ടികള്‍ക്കുവേണ്ടി പ്രത്യേക മാസ്‌കുകള്‍ തയ്യാറാക്കണം. സ്‌കൂളുകളിലും മാസ്‌കുകള്‍ കരുതണം. ഒക്‌ടോബര്‍ 18 മുതല്‍ കോളേജ് തലത്തില്‍ വാക്‌സിനേഷന്‍ സ്വീകരിച്ച വിദ്യാര്‍ത്ഥികളുടെ എല്ലാ ക്ലാസ്സുകളും ആരംഭിക്കുകയാണ്.
കൊവിഡ് വ്യാപനത്തെ തുടർന്ന് ഒന്നരമാസം അടച്ചിട്ട ശേഷമാണ് സ്കൂളുകൾ തുറക്കുന്നത്. നേരത്തെ ഒക്ടോബർ നാലിന് കോളേജുകൾ തുറക്കാൻ തീരുമാനിച്ചിരുന്നു.
പ്രൈമറി തല ക്ളാസുകൾ ഉടൻ ആരംഭിക്കാൻ സാദ്ധ്യതയില്ലെന്നായിരുന്നു ആദ്യറിപ്പോർട്ടുകൾ. എന്നാൽ സംസ്ഥാനത്തെ വാക്സിനേഷൻ 80 ശതമാനം പൂർത്തീകരിച്ച സാഹചര്യത്തിലാണ് പ്രൈമറിതലം മുതലുള്ള ക്ലാസുകൾ തുറക്കാമെന്ന് തീരുമാനിച്ചത്.
സ്‌കൂളുകള്‍ തുറക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന നേരത്തെ തന്നെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ആരോഗ്യ വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവരുമായി ഇക്കാര്യത്തിൽ സർക്കാർ നിരവധി ചർച്ചകളും നടത്തിയിരുന്നു. നിലവിൽ പ്ലസ് വണ്‍ പരീക്ഷാ നടത്തിപ്പിന് കൂടുതൽ ശ്രദ്ധ നൽകാനാണ് വിദ്യാഭ്യാസ വകുപ്പിന് നൽകിയിരിക്കുന്ന നിർദ്ദേശം. പരീക്ഷയുമായി മുന്നോട്ട് പോകാൻ സുപ്രീം കോടതി അനുവാദം നൽകിയതിനാൽ സ്കൂളുകൾ തുറക്കുന്നതിലും വലിയ തടസ്സമുണ്ടാകാൻ സാദ്ധ്യതയില്ലെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.
അതേസമയം സമയം ഹോട്ടലുകളിൽ ഇരുന്ന് കഴിക്കുന്നതടക്കം കൂടുതൽ ഇളവുകളിലേക്ക് ഇന്നത്തെ അവലോകനയോഗവും കടന്നില്ല.നിലവിലെ സ്ഥിതി തുടരാനാണ് തീരുമാനം. സംസ്ഥാനത്തെ സിനിമാ തീയറ്ററുകൾ തുറക്കാനും അനുമതി നൽകിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |