ലക്ഷ്മണൻ നേതൃത്വം കൊടുത്ത ശബരിമല സമരത്തെക്കുറിച്ചുള്ള പേപ്പർ കട്ടിംഗുകൾ അടങ്ങിയ ഫയൽ പ്രകാശൻ മടക്കിവച്ചു. അയാൾക്കൊരു കാര്യം ബോദ്ധ്യമായി. നാസ്തികസമാജം നടത്തിയ ഏറ്റവും വലിയ ആക്ടിവിസം ഇത് തന്നെയാണ്. ബാക്കിയൊക്കെ ഏറെക്കുറെ ലക്ഷ്മണന്റെ സ്വകാര്യ പ്രവർത്തനങ്ങളാണ്. 'യുക്തിപഥ" ത്തിന്റെ മൂന്നു ലക്കങ്ങൾ ശബരിമല സമരത്തിന്റെ വിശേഷങ്ങൾ കൊണ്ട് നിറഞ്ഞിരുന്നു. അതിൽ പങ്കെടുത്ത ഓരോരുത്തരെക്കുറിച്ചും ചരിത്രത്തിലെ വീരനായകർ എന്ന നിലയിൽ വിവരങ്ങൾ കൊടുത്തിരുന്നു. ലക്ഷ്മണനെ നവോത്ഥാനനായകരുടെ മുൻ നിരയിൽ പ്രതിഷ്ഠിക്കുകയായിരുന്നു മാസിക.
കളത്തിൽ ലക്ഷ്മണന്റെ കേസ് ഡയറികളാണ് പിന്നീട് പ്രകാശന്റെ ശ്രദ്ധ കവർന്നത്. ശബരിമലക്കാലത്തിനുശേഷമാണ് മാസികയിൽ അത് പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിലനിൽക്കുന്നിടത്ത് ലക്ഷ്മണൻ സാഹസികമായി ഇടപെടുന്നതിന്റെയും പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിന്റെയും അനുഭവക്കുറിപ്പുകളാണവ. കൗതുകം തോന്നിയ ചില ശീർഷകങ്ങൾ അവ വായിക്കാനുള്ള ആകാംക്ഷ ജനിപ്പിച്ചു.
'കരിംഭൂതം" എന്ന അനുഭവകഥയിലേക്കാണ് ആദ്യം പ്രകാശൻ കടന്നത്.
'രാത്രി യാത്ര ചെയ്യുന്നവർക്ക് കരിം ഭൂതത്തിന്റെ ഭീഷണി" , 'കരിംഭൂതം ഭീതി വിതയ്ക്കുന്നു" , 'കരിംഭൂതത്തെ കണ്ട് ബോധരഹിതനായ യുവാവ് ആശുപത്രിയിൽ" , 'കരിംഭൂതം ഒരാടിനെ കടിച്ചെടുത്തുകൊണ്ട് ഓടിയെന്ന് നാട്ടുകാർ" ഇത്തരത്തിലുള്ള പത്രവാർത്തകൾ നാട്ടിൽ നടുക്കം സൃഷ്ടിച്ച കാലം. പൊലീസ് പല തരത്തിൽ അന്വേഷിച്ചു. ഒരെത്തും പിടിയും കിട്ടിയില്ല. കാട്ടാക്കടയിലും പരിസരപ്രദേശങ്ങളിലുമാണ് കരിംഭൂതത്തിന്റെ തേർവാഴ്ചയുണ്ടായത്. സ്ഥലത്ത് ഒരുപാട് അസ്വാഭാവിക സംഭവങ്ങളുണ്ടായി. ഓടയിൽ മരിച്ച നിലയിൽ ഒരു വൃദ്ധനെ കണ്ടെത്തി. കരിംഭൂതത്തെ കണ്ടതിന്റെ ഭീതിയിൽ ഹൃദയം പൊട്ടി മരിച്ചതാണെന്നാണ് നാട്ടുകാർ പറയുന്നത്. പത്രത്തിൽ വന്നതിനേക്കാൾ എത്രയോ അധികം നടുക്കുന്ന കഥകളാണ് നാട്ടിൽ പ്രചരിച്ചത്.
പൊലീസിന്റെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധങ്ങളുയർന്നു. ഒരു നാട് മുഴുവൻ ഭീതിയുടെ നിഴലിലായി. ഈ സമയത്താണ് നാസ്തികസമാജത്തിലെ അംഗമായ ചന്ദ്രൻ എന്നെ കാണാൻ വരുന്നത്.
''ഞങ്ങൾ കുറേ ചെറുപ്പക്കാർ കരിംഭൂതത്തെ കണ്ടുപിടിക്കാനായി രാത്രിയിൽ പലേടത്തും ഒളിച്ചു നിന്നു. ഞങ്ങൾ ഒന്നും കണ്ടില്ല. എന്നാൽ, അടുത്ത ദിവസമാകുമ്പോൾ തലേന്ന് കരിംഭൂതം എവിടെയോ എത്തിയെന്ന വാർത്തകളുണ്ടാകും. ഒരിക്കൽ ഞങ്ങൾ കാവലിരുന്ന രാത്രിയിലാണ് മറ്റൊരിടത്തുനിന്ന് ആടിനെ പിടിച്ചോണ്ട് പോയത്.""
''ഓ, മട്ടൺ തിന്നുന്ന ഭൂതമാണ്, അല്ലേ? മനുഷ്യനെ തിന്നാറില്ലല്ലോ.""
പരിഹസിക്കുന്ന മട്ടിൽ ഞാൻ ചോദിച്ചു.
''ചേട്ടാ, കളിയാക്കാനുള്ള വിഷയമല്ല ഇത്. ചേട്ടന് എന്തെങ്കിലും പരിഹാരം കണ്ടെത്താൻ കഴിയുമോ? ശബരിമല വിഷയത്തിൽ വീട്ടിൽ കേറാൻ കഴിയാത്ത നിലയായിപ്പോയി. ഇനി, ഇങ്ങനെ വല്ലതും ചെയ്താൽ ജനങ്ങളെ കൈയിലെടുക്കാം.""
ഞാൻ ആലോചനയിൽ മുഴുകി. പൊലീസ് അന്വേഷിക്കേണ്ട വിഷയമാണ്. അതല്ലെങ്കിൽ വല്ല പ്രൈവറ്റ് ഡിറ്റക്ടീവും ചെയ്യേണ്ടത്. ഒരു യുക്തിവാദിക്ക് ഇതിലെന്തു ചെയ്യാൻ കഴിയും?
എന്റെ ആലോചന മനസ്സിലാക്കിയപോലെ ചന്ദ്രൻ പറഞ്ഞു:
''എനിക്ക് മനസ്സിലായി ചേട്ടൻ എന്താണാലോചിക്കണതെന്ന്. കരിം ഭൂതം ഒരന്ധവിശ്വാസമെന്നു തെളിയിക്കണം. അത് യുക്തിവാദിക്ക് ചെയ്യാവുന്ന കാര്യമല്ലേ? കോവൂർ സാറൊക്കെ അങ്ങനെ ചെയ്തല്ലേ കൈയടി വാങ്ങിയത്? സാറിന്റെ കേസ് ഡയറിയൊക്കെ നമ്മടെ വേദപുസ്തകങ്ങളായില്ലേ? ചേട്ടനും എഴുതണം കുറേ കേസ് ഡയറിയൊക്കെ. യുക്തിവാദിയെന്നും പറഞ്ഞു പൈപ്പും കടിച്ചുനടക്കുന്നവർക്കില്ലാത്ത പ്രശസ്തി ചേട്ടനുണ്ടാവും.""
ചന്ദ്രന്റെ വാക്കുകൾ വലിയ പ്രചോദനം തന്നെയായിരുന്നു. അങ്ങനെ ഞാൻ കരിംഭൂതത്തിന്റെ രഹസ്യം തെളിയിക്കാനുള്ള ദൗത്യം ഏറ്റെടുത്തു.
ചന്ദ്രന്റെ വീടിനടുത്തുള്ള ഒരൊഴിഞ്ഞ വീടാണ് താമസത്തിന് കിട്ടിയത്. ബാഗെല്ലാം അവിടെ വച്ചിട്ട് കരിംഭൂതത്തെ കണ്ടിട്ടുള്ള ആളുകളെ തേടി ഞാൻ പുറപ്പെട്ടു. ചന്ദ്രനും അയാളുടെ തടിമിടുക്കുള്ള ഒരു സുഹൃത്തും സഹായികളായി വന്നു. മുരുകേശൻ എന്ന ഈ സുഹൃത്തിന്റെ ഭാവം കണ്ടാൽ കരിംഭൂതത്തെ മുന്നിൽ കിട്ടിയാൽ ഇടിച്ചു പഞ്ചറാക്കും എന്ന് തോന്നും.
ഏറ്റവും ഒടുവിലായി കരിംഭൂതത്തെ കണ്ട വ്യക്തിയെയാണ് ഞാൻ ആദ്യം സന്ദർശിക്കാൻ പോയത്. പത്രോസ് എന്നായിരുന്നു അയാളുടെ പേര്. കരിംഭൂതത്തെ കണ്ട് പേടിച്ചോടിയ അയാൾ പനി പിടിച്ചു വീട്ടിൽ കിടപ്പിലാണ്. അയാളുടെ വീട്ടിലെത്തിയപ്പോൾ ആദ്യം ഞാൻ ശ്രദ്ധിച്ചത് വീടിന്റെ ദയനീയാവസ്ഥയാണ്. ഇടിഞ്ഞുപൊളിഞ്ഞ ഒരു ഓലപ്പുര. ചാണകം മെഴുകിയ തറ. മുൻവശത്തെ മുറിയിൽ ഒരു പായമേൽ കിടക്കുകയായിരുന്നു അയാൾ. ഞങ്ങളെ കണ്ടപ്പോൾ എഴുന്നേറ്റ് ചുവരിൽ ചാരിയിരുന്നു. ഞങ്ങളും നിലത്തിരുന്നു.
ചന്ദ്രൻ എന്നെ പരിചയപ്പെടുത്തിയത് ഇൻവെസ്റ്റിഗേഷന് വന്നയാൾ എന്നാണ്. അയാൾക്ക് വല്ലതും പിടി കിട്ടിയോ എന്നറിയില്ല.
''പനി എങ്ങനെയുണ്ട്?""
ഞാൻ ചോദിച്ചു.
''കൊറവുണ്ട്.""
ഞാൻ അയാളുടെ കൈയിൽ പിടിച്ചുനോക്കി. നെറ്റിയിൽ കൈവച്ചു. വലിയ പനിയൊന്നുമുള്ളതായി എനിക്ക് തോന്നിയില്ല.
''കരിംഭൂതത്തെ കണ്ടെന്നു പറയുന്നത് ശരിയാണോ?""
''കണ്ടു.""
''എപ്പോൾ? എവിടെവച്ച്?""
''കള്ളുഷാപ്പി പോയിട്ട് തിരിച്ചുവരുമ്പഴാണ്. ബ്രദേഴ്സ് റ്റ്യൂട്ടോറിയലിന്റെ അപ്പറത്ത് വച്ച്. ഞാനൊന്ന് മൂത്രിക്കാൻ ഇരിക്കയായിരുന്ന്. പെട്ടെന്ന് പൊറകെ ചറ പെറേന്നൊരു ശബ്ദം. ഞാൻ തിരിഞ്ഞു നോക്കിയപ്പം ദാണ്ടെ നിക്കണ് പൂതം.""
കരിംഭൂതത്തെ മുന്നിൽ കണ്ടതുപോലെ അയാളുടെ കണ്ണുകൾ ഭയം കൊണ്ട് തള്ളി.
''ഭൂതമെങ്ങനെ? കാണാൻ മനുഷ്യനെപ്പോലെയാണോ?""
പത്രോസ് മറുപടി പറയാൻ തുടങ്ങുമ്പോഴേക്ക് മെലിഞ്ഞ ഒരു സ്ത്രീ കൈയിൽ ഒരു പാത്രവുമായി അവിടെയെത്തി. കൈലി ഉയർത്തിയുടുത്തിരിക്കുകയായിരുന്നു അവർ. ഞങ്ങളെ ഒന്ന് നോക്കിയശേഷം അകത്തേക്ക് നോക്കി സ്ത്രീ പറഞ്ഞു:
''മോളിയക്കാ ഇങ്ങു വരീൻ..""
ഒരു വൃദ്ധ വീട്ടിനകത്തുനിന്നും പുറത്തേക്കു വന്നപ്പോൾ പാത്രം അവർക്കു നേരെ നീട്ടിക്കൊണ്ട് സ്ത്രീ പറഞ്ഞു.
''സ്വൽപ്പം മരച്ചീനീം മീനുമാണ്. പത്രോസണ്ണൻ പനി പിടിച്ചു കെടക്കയല്ലേ? വയറു കായാൻ പാടില്ല. ഇത് കൊടുക്കീ ...""
പത്രോസ് അവരിൽ നിന്നും ശ്രദ്ധ തിരിച്ച് പറയാൻ തുടങ്ങി:
''മനുഷ്യന്റെ പൊക്കമല്ല. ഒരു പത്തുപന്ത്രണ്ടടി വരും. കംപ്ലീറ്റ് കറുപ്പാണ്. ബാക്കിയൊന്നും എനിക്കറിഞ്ഞൂടാ. ഒറ്റ ഓട്ടമായിരുന്ന്. ഇവിടെ വന്നു കെടന്നതേ ഓർമ്മയൊള്ള്.""
സംഭവസ്ഥലം വരെ പോകാം എന്ന് ഞാനയാളെ വിളിച്ചു. ഭയചകിതമായ കണ്ണുകളോടെ അയാൾ ചുരുണ്ടു കൂടിയതേയുള്ളൂ.
''ചേട്ടൻ പുറത്തുനിൽക്ക്. ഞാനിപ്പോ വരാം""
എന്ന് ചന്ദ്രൻ എന്നോട് പറഞ്ഞു.
ഞാൻ പുറത്തേക്കിറങ്ങി. കുടിലിന്റെ പിൻഭാഗത്ത് ഒരു വശത്തായി മോളിയും ഭക്ഷണവുമായി വന്ന സ്ത്രീയും വേറെ രണ്ട് സ്ത്രീകളും ഒന്നു രണ്ടു കുട്ടികളും കൂടിയിരുന്നു സംസാരിക്കുകയും ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ചന്ദ്രനും മുരുകേശനും ചന്ദ്രന്റെ തോളിൽ ചാരി പത്രോസും പുറത്തേക്കു വന്നു.
''ചേട്ടാ നടക്കാം""
എന്ന് ചന്ദ്രൻ പറഞ്ഞു. ഞങ്ങൾ മുന്നോട്ടു നീങ്ങി. പത്രോസ് കരിംഭൂതത്തെ കണ്ട സ്ഥലത്ത് ഞങ്ങളെത്തി. എവിടെയാണിരുന്നതെന്നും എങ്ങനെയാണിരുന്നതെന്നും ഞാൻ ചോദിച്ചു. ഒരു മടിയുമില്ലാതെ റോഡുവക്കത്ത് അയാൾ കുന്തിച്ചിരുന്നു. അപ്പോൾ സമയമെന്തായിട്ടുണ്ടാവും എന്ന് ഞാൻ ചോദിച്ചു.
''ഒൻപതു മണി കഴിഞ്ഞിട്ടുണ്ടാകും""
എന്നയാൾ പറഞ്ഞു.
''വെളിച്ചമുണ്ടായിരുന്നോ?""
ബൾബില്ലാത്ത വൈദ്യുത പോസ്റ്റിലേക്ക് നോക്കിക്കൊണ്ടാണ് ഞാനത് ചോദിച്ചത്.
ദൂരെയുള്ള ഒരു വൈദ്യുത പോസ്റ്റിലേക്ക് ചൂണ്ടിക്കൊണ്ട് അയാൾ പറഞ്ഞു:
''ദാണ്ടെ, അവിടെ മാത്രമേ ലൈറ്റൊണ്ടായിരുന്നൊള്ളു.""
''കരിംഭൂതം വന്ന വിവരം നിങ്ങളെങ്ങനെയാണറിഞ്ഞത്?""
''ഞാൻ പറഞ്ഞില്ലേ, പൊറകില് ചറപറേന്ന് ഒരു ശബ്ദം കേട്ട്. തിരിഞ്ഞുനോക്കിയപ്പഴാണ് ഭൂതത്തെ കണ്ടത്.""
വീണ്ടും അയാളുടെ ശബ്ദത്തിൽ ഭയം കടന്നുവന്നു.
''എവിടെയാണ് ഭൂതം നിന്നത്?""
എതിർവശത്ത് റോഡിലേക്ക് തള്ളി ഒറ്റപ്പെട്ടുനില്ക്കുന്ന ഒരു കൊന്നയുടെ നേർക്ക് ചൂണ്ടി അയാൾ പറഞ്ഞു:
''ദാണ്ടെ അവിടെ.""
ഞാൻ റോഡ് മുറിച്ചുകടന്ന് കൊന്നയുടെ മുന്നിലായി നിന്നു. അധികം ശാഖകളില്ലാത്ത ഒരു മരമാണത്. വലിയ വളർച്ചയില്ല. എട്ടൊൻപതടി പൊക്കം വരും. അവിടെനിന്നു കൊണ്ട് ഞാൻ പത്രോസിനോട് വിളിച്ചു ചോദിച്ചു:
''ഇവിടെയാണോ കണ്ടത്?""
''തന്നെ തന്നെ.""
പത്രോസ് പറഞ്ഞു. പത്രോസിനെ തിരിച്ചു വീട്ടിലാക്കുന്നതിനുമുമ്പ് ചന്ദ്രൻ എന്റെ ചെവിയിൽ പറഞ്ഞു:
''അയാൾക്ക് ഒരഞ്ചു രൂപ കൊടുക്കണം. അത് കൊടുക്കാമെന്നു പറഞ്ഞത് കൊണ്ടാണ് അയാൾ വന്നത്.""
ഞാൻ രൂപ കൊടുത്തു.
മുറിയിലെത്തിയപ്പോൾ ഞാൻ ചന്ദ്രനോടു പറഞ്ഞു:
''സംഘടനയ്ക്ക് ഫണ്ടൊന്നുമില്ല. ഡിറ്റക്ടീവുകൾക്ക് ക്ലയന്റ്സ് പണം കൊടുക്കും. നമുക്ക് ആര് തരും?""
''സംഘടനയുടെ വളർച്ചയ്ക്കുവേണ്ടിയല്ലേ നമുക്കിതൊക്കെ പിരിച്ചെടുക്കാം. പിന്നല്ലാതെ?""
ചന്ദ്രൻ ലാഘവത്തോടെ പറഞ്ഞു.
''നടന്നതുതന്നെ. എല്ലാവർക്കും സ്ഥാനമാനങ്ങൾ വേണം. പ്രവർത്തിക്കാനും പണം പിരിക്കാനും എത്രപേരുണ്ട്?""
പിന്നെയും നാലഞ്ചുപേരെ ഞങ്ങൾ കണ്ടു. ഭൂതത്തെ കണ്ടു എന്ന് പറയുന്ന ആരും തന്നെ ഭൂതം സംസാരിച്ചതായോ സ്പർശിച്ചതായോ പറയുന്നില്ല. ഭൂതത്തിന്റെ വലിപ്പത്തെപ്പറ്റിയും ഭിന്നാഭിപ്രായങ്ങളുണ്ട്. എട്ടടി മുതൽ പതിനഞ്ചടി വരെ പല കണക്കുകൾ. ഭൂതം ഒരു മതിൽ കവച്ചു ചാടുന്നതായാണ് ഒരാൾ കണ്ടത്. ഒരു പാറയിലേക്കു കയറി അതിന്റെ മറുവശത്തേക്കു മറയുന്നതു കണ്ടുവെന്ന് ഒരാൾ അവകാശപ്പെട്ടു. ഭൂതത്തിന്റെ കൂടെ കുറേ പട്ടികളുണ്ടായിരുന്നുവെന്നും ഭൂതം ഒരാജ്ഞ പുറപ്പെടുവിച്ചപ്പോൾ അവയെല്ലാം കൂടി തന്റെ പുറകേ പാഞ്ഞു വന്നുവെന്നും അടുത്തുകണ്ട ഒരു കുളത്തിലേക്ക് ചാടി നീന്തി മറുപുറം കടന്ന് രക്ഷപ്പെട്ടുവെന്നുമാണ് വേറൊരാൾ പറഞ്ഞത്. എങ്ങനെയൊക്കെ ചർച്ച ചെയ്തിട്ടും നേരെന്താണെന്ന് മനസിലാക്കാൻ ഒരു പഴുതുമുണ്ടായില്ല.
ഏറ്റവുമൊടുവിലായിട്ടാണ് ആദ്യം കരിംഭൂതത്തെ കണ്ട ആളെ ഞാൻ സന്ദർശിച്ചത്. കാളവണ്ടിക്കാരൻ അന്ത്രുവായിരുന്നു അത്. അയാൾ കിടപ്പിലായിരുന്നു. കരിംഭൂതത്തെക്കണ്ട് കാള വിരണ്ടോടിയപ്പോൾ വണ്ടിയിൽ നിന്ന് തെറിച്ചു വീണതാണ്. ദേഹമാസകലം പരിക്കുകളുണ്ട്. കരിംഭൂതവുമായിട്ടുള്ള ഇടപാടിൽ ശരിക്കും പരിക്ക് പറ്റിയ ഒരേയൊരാളാണയാൾ. ഞാൻ അന്ത്രുവിനോട് വിവരങ്ങൾ തിരക്കി. എന്താണ് സംഭവിച്ചതെന്ന് വിശദമായി പറയാൻ ആവശ്യപ്പെട്ടു. പലതവണ പലരോടും പറഞ്ഞു പറഞ്ഞു പഴകിയതുകൊണ്ട് ടേപ്പ് റെക്കോർഡർ ഓൺ ചെയ്തതുപോലെ അയാൾ സംസാരിച്ചു. ഒറ്റക്കാളയെ പൂട്ടിയ ഒരു വണ്ടിയായിരുന്നു അയാളുടേത്. കള്ളിക്കാട് ചന്തയിൽ സാധനങ്ങളിറക്കിയിട്ട് മടങ്ങിവരികയായിരുന്നു അയാൾ. നല്ല ക്ഷീണമുണ്ടായിരുന്നു ഇടയ്ക്കൊന്നു മയങ്ങിപ്പോകുകയും ചെയ്തു.
മയക്കം വിട്ട് കണ്ണ് തുറക്കുമ്പോൾ കുറെ മുന്നിലായി അടിമുടി കറുത്ത ഒരു രൂപം കൈ രണ്ടും മുകളിലോട്ടു പൊക്കി നില്പുണ്ടായിരുന്നു. അത് ഒരു പ്രതിമയാണെന്നാണ് അയാൾക്ക് തോന്നിയത്. എന്നാൽ ഇങ്ങനെയൊരു പ്രതിമ ഇതുവരെ ഇവിടെ കണ്ടിട്ടില്ലല്ലോ എന്ന് ആലോചിക്കുന്നതിനിടയ്ക്ക് പ്രതിമ ഇളകുകയും അതിഘോരമായ ഒരു ശബ്ദത്തോടെ മുന്നോട്ട് ചാടുകയും ചെയ്തു. വിരണ്ടുപോയ കാള പ്രാണവെപ്രാളത്തോടെ മുന്നോട്ടു കുതിച്ചു. നൂറടിയോളം പോയപ്പോഴേക്ക് വണ്ടി മറിഞ്ഞു. അന്ത്രു റോഡിൽ തെറിച്ചു വീണു. അതോടെ ബോധവും പോയി. ബോധം വരുമ്പോൾ ആശുപത്രിയിൽ കിടക്കുകയായിരുന്നു. കാളയ്ക്കും പരിക്കുകൾ പറ്റിയിരുന്നു. ആ രാത്രിയെപ്പറ്റി ഓർക്കുമ്പോൾ ഇപ്പോഴും താൻ കിടുകിടെ വിറയ്ക്കുകയാണെന്ന് അന്ത്രു പറഞ്ഞു.10 രൂപ അയാളുടെ കൈയിൽ വച്ചു കൊടുത്തിട്ടാണ് ഞാൻ അവിടെ നിന്നിറങ്ങിയത്. അതുവരെ കേട്ട കഥകളിൽ കഴമ്പുള്ള ഒന്നായിട്ടാണ് എനിക്ക് അത് അനുഭവപ്പെട്ടത്. എങ്കിലും കരിംഭൂതത്തിനു പിന്നിലെ യുക്തി കണ്ടെത്താൻ അപ്പോഴും എനിക്കായില്ല.
എന്താണ് വേണ്ടതെന്നു എനിക്ക് ഒരു പിടിയുമുണ്ടായില്ല. ഇതിൽ പരാജയപ്പെട്ടാൽ സംഘടനയിൽ എന്നെ താഴ്ത്തിക്കെട്ടാൻ ആഗ്രഹിച്ചിരിക്കുന്നവർക്ക് അതായുധമാകും. കോവൂരാവാൻ ഇറങ്ങിപ്പുറപ്പെട്ടിട്ട് എന്തായി എന്ന ചോദ്യമുണ്ടാവും. വിശ്വാസിയായിരുന്നെങ്കിൽ 'കാത്തോളണേ ഭഗവാനേ" എന്ന് പ്രാർത്ഥിക്കാമായിരുന്നു. അതോർത്തപ്പോൾ വിഷമത്തിനിടയിലും ചിരി വന്നു. ആ നിമിഷത്തിൽത്തന്നെ ചന്ദ്രനും മെലിഞ്ഞ ഒരു താടിക്കാരനും അകത്തേക്ക് കയറിവന്നു. മുഷിഞ്ഞ വസ്ത്രം ധരിച്ച അയാൾ തോളിൽ ഒരു സഞ്ചി തൂക്കിയിരുന്നു.
''ചേട്ടാ ഇതാണ് കട്ടയ്ക്കോട് വിശ്വൻ. കവിയും നാടകക്കാരനും സർവോപരി ഒരു തല്ലിപ്പൊളിയുമാണ്. ചേട്ടനോട് എന്തോ രഹസ്യമായി പറയാനുണ്ട് പോലും.""
വിശ്വൻ വെളുക്കെച്ചിരിച്ചുകൊണ്ട് എന്റെ മുന്നിലിരുന്നു. എന്നിട്ട് ചന്ദ്രനോട് പറഞ്ഞു:
''നീ പൊറത്തുപോടെ. ഞങ്ങൾ മാന്യന്മാർ തമ്മിൽ സംസാരിക്കട്ടെ.""
ഞാൻ ചിരിച്ചു. ചന്ദ്രൻ പുറത്തുപോയി.
''എനിക്ക് സാറിനെ അറിയാം.""
പുറത്തേക്കുപോകുന്ന ചന്ദ്രനെ കണ്ണുകളാൽ പിന്തുടർന്നുകൊണ്ട് വിശ്വൻ പറഞ്ഞു.
''നിങ്ങടെ ഒരു മീറ്റിംഗിൽ ചന്ദ്രൻ എന്നെ വിളിച്ചോണ്ട് വന്നിട്ടുണ്ട്. ഞാനും ഒരു യുക്തിവാദി തന്നെ. എന്നാലും, സംഘടനകളിലൊന്നും നിൽക്കാൻ എനിക്ക് പറ്റൂല. അതിനൊക്കെ അച്ചടക്കം വേണം. അച്ചടക്കമെന്നു പറഞ്ഞാ എന്റെ അടുത്തുകൂടെ പോലും പോയിട്ടില്ല. പറ്റുമ്പഴൊക്കെ വെള്ളമടിക്കും. കഞ്ചാവും വലിക്കും. അങ്ങനെ ഞാൻ നല്ല ഫോമിലായിരുന്ന ഒരു ദെവസമാ അത് സംഭവിച്ചത്.""
ഒന്ന് നിർത്തിയിട്ട് എന്നെ ഇരുത്തിനോക്കിക്കൊണ്ട് അയാൾ തുടർന്നു:
''ഇനി ഞാൻ പറയാൻ പോകുന്ന സംഭവം ചന്ദ്രൻ പോലുമറിയരുത്.""
ഇല്ലെന്നു ഞാൻ ഉറപ്പു കൊടുത്തപ്പോൾ അയാൾ കാര്യങ്ങളെല്ലാം പറഞ്ഞു.
എല്ലാം കേട്ടുകഴിഞ്ഞപ്പോൾ ഞാൻ ചോദിച്ചു:
''ഇത് നിങ്ങൾ തുറന്നുപറഞ്ഞിരുന്നെങ്കിൽ ഇവിടെ മാനസികരോഗം വ്യാപിക്കാതെ കഴിക്കാമായിരുന്നു.""
''എന്തരാണ് സാറ് പറയുന്നത്?""
ശബ്ദമുയർത്തി വിശ്വം ചോദിച്ചു:
''ഇവന്മാര് എന്നെ വച്ചേക്കുമോ? തന്നേമല്ല, ആ അന്ത്രുവിന്റെ മൊത്തം ചെലവും ഞാൻ വഹിക്കേണ്ടി വരൂല്ലേ? മറ്റൊള്ളവനെ വഹിച്ച് കാലം കഴിക്കണ എനിക്ക് അതിനുള്ള പാങ്ങൊണ്ടോ? സാറ് നടന്നതൊക്കെ പറഞ്ഞോ. എന്റെ പേര് വരരുത്. ആ ഉറപ്പ് സാറെനിക്ക് തരണം.""
ഞാനയാൾക്ക് ഉറപ്പു കൊടുത്തു.
വിശ്വൻ യാത്ര പറഞ്ഞുപോയപ്പോൾ ഞാൻ ചന്ദ്രനെ വിളിച്ചു പറഞ്ഞു:
''ഇപ്പോൾ ഞാൻ തിരിച്ചുപോകുകയാണ്. മൂന്നു ദിവസം കഴിഞ്ഞുള്ള ഒരു ദിവസം ഏതെങ്കിലും ഒരു ഹാളിൽ നമുക്ക് മീറ്റിംഗ് നടത്തണം. കരിംഭൂതത്തിന്റെ പേടിയിൽ നിന്ന് മോചനം എന്നുള്ളതാണ് വിഷയം.ഭൂതത്തിന്റെ ബാധയുണ്ടായ എല്ലാവരെയും വിളിക്കണം. നോട്ടീസ് ഞാൻ നമ്മുടെ പ്രസ്സിൽ അച്ചടിപ്പിച്ചു തരാം. നാളെ ചന്ദ്രൻ അങ്ങോട്ടുവന്നാൽ മതി.""
കാട്ടാക്കട ആർട്സ് സൊസൈറ്റിയുടെ ചെറിയൊരു ഹാളിലായിരുന്നു യോഗം. കരിംഭൂതത്തിന്റെ ഭീതിയിൽ കഴിയുന്നവരും കുറേ നാട്ടുകാരും യോഗത്തിനെത്തി. ഹാൾ നിറഞ്ഞുകവിഞ്ഞിരുന്നു. ചന്ദ്രൻ സ്വാഗതം പറഞ്ഞു. പൊലീസിന് കണ്ടെത്താൻ കഴിയാത്ത ഒരു പ്രമാദമായ സംഭവം നാസ്തികസമാജത്തിന്റെ ജീവാത്മാവും പരമാത്മാവുമായ കളത്തിൽ ലക്ഷ്മണൻ കണ്ടുപിടിച്ചിരിക്കുകയാണെന്നും സമൂഹത്തെ ബാധിച്ചിട്ടുള്ള അന്ധവിശ്വാസം, അനാചാരം തുടങ്ങിയ ഭൂതങ്ങളെ ഒഴിപ്പിക്കുന്ന യുഗധർമമാണ് കളത്തിൽ ലക്ഷ്മണന്റെ നേതൃത്വത്തിൽ നാസ്തികസമാജം നിർവഹിക്കുന്നതെന്നും അയാൾ വിശദീകരിച്ചു.
തുടർന്ന് ഞാൻ സംസാരിക്കാൻ തുടങ്ങി. ഞാൻ സംസാരിക്കാൻ എഴുന്നേറ്റപ്പോൾത്തന്നെ വലിയ കൈയടി മുഴങ്ങി. ചന്ദ്രന്റെ സംഘാടകമികവിനെ ഞാൻ മനസാ ശ്ളാഘിച്ചു. അന്വേഷണത്തിന്റെ നാൾവഴികൾ ഞാൻ അക്കമിട്ട് അവതരിപ്പിച്ചു. അതൊക്കെ ചിലർക്കുണ്ടായ മാനസിക വിഭ്രാന്തികൾ മാത്രമാണെന്ന് ഞാൻ സ്ഥാപിച്ചു. ഉദാഹരണമായി ഏറ്റവും ഒടുവിലായി ഭൂതത്തെ കണ്ടുവെന്ന് പറയുന്ന പത്രോസിന്റെ കാര്യമെടുക്കുക. പത്രോസ് അന്ന് രാത്രി സാമാന്യം നന്നായി മദ്യപിച്ചിരുന്നു. വളരെ ക്ഷീണിതനുമായിരുന്നു അയാൾ. മൂത്രശങ്ക തീർക്കാൻ നിലത്തിരിക്കുമ്പോഴാണ് വല്ലാത്തൊരു ശബ്ദം കേൾക്കുന്നതും തിരിഞ്ഞു നോക്കുന്നതും ഭൂതത്തെ കാണുന്നതും. വാസ്തവത്തിൽ അയാൾ കേട്ട ശബ്ദത്തിൽ അസാധാരണമായി ഒന്നുമില്ല. ഒരു പാട്ടി ഓടിപ്പോകുകയോ മരച്ചില്ലകൾ ശക്തിയായി കാറ്റിലാടുകയോ ചെയ്യുമ്പോഴുണ്ടാവുന്ന ശബ്ദം മാത്രം. ഇനി, അയാൾ തിരിഞ്ഞു നോക്കുമ്പോൾ കണ്ട പ്രേതമെന്തായിരുന്നു? അവിടെ റോഡിലേക്ക് തള്ളിനിൽക്കുന്ന ഒരു കൊന്ന. അരണ്ട വെളിച്ചത്തിൽ അത് പൊക്കമേറിയ ഒരു മനുഷ്യനായി തോന്നുകയാണുണ്ടായത്. അത് ഭൂതമാണോ മനുഷ്യനാണോ എന്നൊന്നും നോക്കാൻ നിക്കാതെ നേരെ വീട്ടിലേക്ക് പാഞ്ഞുപോകുകയാണ് പത്രോസ് ചെയ്തത്.
അതുവരെയുള്ള കാര്യങ്ങൾ സംക്ഷേപിച്ച ശേഷം ഞാൻ തുടർന്നു:
''ഇങ്ങനെയെല്ലാം സംഭവിക്കുന്നതിന് ഒരടിസ്ഥാനമുണ്ട്. ഭൂതത്തെ ആദ്യം കണ്ടയാളിന്റെ അനുഭവമാണത്. എന്നാൽ, അയാൾ ശരിക്കും ഭൂതത്തെ കണ്ടോ? അന്ത്രു ഇവിടെയുണ്ട്. ഇപ്പോൾ ചോദിച്ചാലും കണ്ടു എന്ന് തന്നെ അയാൾ പറയും. എന്നാൽ, യഥാർത്ഥത്തിൽ സംഭവിച്ചതെന്താണ്? കള്ളിക്കാട്ട് പോയി സാധനങ്ങളിറക്കിയിട്ട് മടങ്ങിവരികയായിരുന്നു അന്ത്രു. വളരെ ക്ഷീണിതനായ അയാൾ പാതി ഉറക്കത്തിലായിരുന്നു. ഇനിയാണ് സാക്ഷാൽ കരിംഭൂതം രംഗപ്രവേശം ചെയ്യുന്നത്. നിങ്ങളുടെ തന്നെ നാട്ടുകാരനായ, നിങ്ങളെപ്പോലെതന്നെ ഉള്ള ഒരാളാണ് ഈ ഭൂതമായി മാറുന്നത്. അയാൾ അല്പം തലതിരിഞ്ഞവനാണ്. സെക്കൻഡ് ഷോ സിനിമ വിട്ടശേഷം ഒരു കഞ്ചാവുബീഡിയും വലിച്ചുകൊണ്ട് വരികയായിരുന്നു. മുഷിഞ്ഞുകീറിയ ഒരു കറുത്ത ഷാൾ അയാൾ പുതച്ചിട്ടുണ്ടായിരുന്നു. എതിരേ അന്ത്രുവിന്റെ ഒറ്റക്കാളവണ്ടി വരുന്നത് അയാൾ കണ്ടു. വണ്ടിക്കാരൻ ഇരുന്നുറങ്ങുന്നതുകണ്ടപ്പോൾ അയാൾക്കൊരു കുസൃതി തോന്നി. കറുത്ത ഷാൾ തലവഴി മൂടി രണ്ടു കൈയും മുകളിലേക്കുയർത്തി പ്രതിമ പോലെ നിന്നു. അടുത്തേക്കെത്തുമ്പോൾ അന്ത്രു കണ്ണുതുറക്കുന്നത് അയാൾ കണ്ടു. അപ്പൊ തോന്നിയ ഒരൈഡിയ ആണ്, നിശ്ചലമായി നിന്നയാൾ ഉഗ്രശബ്ദത്തോടെ പൊങ്ങിച്ചാടി. കാള ആകെ വിരണ്ടു. ഒറ്റക്കാളയ്ക്ക് പേടി കൂടുമെന്നല്ലേ? അത് നിയന്ത്രണമില്ലാതെ ഭയന്നോടി. എന്തിലോ തട്ടി വണ്ടി മറിഞ്ഞു വീണു. അങ്ങനെയാണ് അന്ത്രു മറിഞ്ഞുവീണതും അയാൾക്കും കാളയ്ക്കും പരിക്കുപറ്റിയതും. ഇതിനു കാരണക്കാരനായ വ്യക്തി ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് തീരെ പ്രതീക്ഷിച്ചില്ല. ആദ്യം അയാൾ ഓടിപ്പോയെങ്കിലും പിന്നീട് തിരിച്ചുവന്ന് അന്ത്രുവിനെ ആശുപത്രിയിലാക്കാനും മറ്റും സഹായിച്ചിട്ടുണ്ട്.""
ഞാൻ നിർത്തി. എല്ലാവരും പരസ്പരം നോക്കി സംസാരിക്കാൻ തുടങ്ങി. വലിയ ശബ്ദബഹളമായിരുന്നു. ചിലർ ആ വില്ലനാരാണെന്ന് ഞാൻ വെളിപ്പെടുത്തിയേ തീരൂ എന്നായി. ഞാനവരോട് പറഞ്ഞു:
''അയാളുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തില്ല എന്ന ഒരൊറ്റ ഉറപ്പിന്റെ ബലത്തിലാണ് എനിക്കിത്രയും കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞത്. അതിനാൽ ഞാനൊരിക്കലും വാക്കു തെറ്റിക്കുകയില്ല.""
ഞാൻ പറഞ്ഞു കഴിഞ്ഞിട്ടും ഏറെ നേരം എനിക്കവിടെ തങ്ങേണ്ടിവന്നു. വിശ്വാസത്തെയും അവിശ്വാസത്തെയും അന്ധവിശ്വാസങ്ങളെയും കുറിച്ചുള്ള അവരുടെ ചോദ്യങ്ങൾക്കെല്ലാം മറുപടി പറയേണ്ടിവന്നു.
ചുരുക്കത്തിൽ, എന്റെയും പ്രസ്ഥാനത്തിന്റെയും ഭാവിയെപ്പറ്റി വലിയ ആത്മവിശ്വാസം കിട്ടിയ ഒരനുഭവമായിരുന്നു അത്.
(തുടരും)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |