കാബൂൾ : താലിബാൻ ഭരണത്തിൻ കീഴിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസവും, സ്ത്രീകളുടെ തൊഴിലവകാശവും തടസപ്പെടുമെന്ന ആശങ്കകൾ യാഥാർത്ഥ്യമാവുന്നു. ജോലിക്ക് ഹാജരാവാതെ സ്ത്രീകൾ വീട്ടിൽ കഴിയുന്നതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് ഉചിതമെന്നും, അവരുടെ ശമ്പളം വീട്ടിലെത്തിക്കാമെന്നുമാണ് കാബൂൾ മുനിസിപ്പാലിറ്റിയുടെ മേയർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. ഇതിന് പുറമേ പുരുഷൻമാർക്ക് ചെയ്യാനാവുന്ന സ്ത്രീകളുടെ ജോലികൾ ഇനിമുതൽ അവർ ചെയ്യേണ്ടെന്നും പറയുന്നുണ്ട്. സ്ത്രീകൾക്ക് വീടിന് പുറത്തിറങ്ങി ജോലിക്കെത്താനുള്ള സാഹചര്യം നിലവിലില്ലെന്നാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. മുനിസിപ്പൽ ജീവനക്കാരായ സ്ത്രീകൾ മാത്രം ഇനിമുതൽ ഹാജരായാൽ മതിയെന്ന് കാബൂൾ മേയർ മൊലവി ഹംദുള്ള നൊമാനി പറഞ്ഞു.
കഴിഞ്ഞ ഓഗസ്റ്റിൽ കാബൂളിന്റെ നിയന്ത്രണം പിടിച്ചെടുത്തതിന് ശേഷം തങ്ങൾ സ്ത്രീകളെ ജോലി ചെയ്യാൻ അനുവദിക്കുമെന്നാണ് താലിബാൻ പ്രതിനിധി സബീഹുല്ല മുജാഹിദ് മാദ്ധ്യമങ്ങളോട് വാഗ്ദ്ധാനം ചെയ്തത്. പെൺകുട്ടികളുടെ പഠനത്തിനും തങ്ങൾ എതിരല്ലെന്ന് സൂചിപ്പിച്ചിരുന്നു. വസ്ത്ര ധാരണത്തിലടക്കം തങ്ങളുടെ മത നിയമങ്ങൾ പാലിക്കണമെന്ന നിർദ്ദേശം വച്ചിരുന്നു. എന്നാൽ കഴിഞ്ഞ ശനിയാഴ്ച അഫ്ഗാനിൽ സെക്കഡറി സ്‌കൂളുകൾ ആരംഭിച്ചപ്പോൾ ആൺകുട്ടികൾക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചത്. വനിത മന്ത്രാലയത്തിലടക്കം ജോലി ചെയ്യുന്ന സ്ത്രീകളോട് ഇനിമുതൽ വരേണ്ടെന്ന നിർദ്ദേശവും നൽകിയിരുന്നു. ഇതൊക്കെ സൂചിപ്പിക്കുന്നത് താലിബാൻ വക്താവ് സബീഹുല്ല മുജാഹിദിന്റെ വാഗ്ദ്ധാന പെരുമഴയൊക്കെ അന്താരാഷ്ട്ര സമൂഹത്തിന്റെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രങ്ങളായിരുന്നു എന്നാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |