ന്യൂഡൽഹി: വാഹനങ്ങളിലെ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ എയർബാഗുകളുടെ പങ്ക് നിർണായകമാണ്. എന്നാൽ ഇവയുടെ ചെലവ് കണക്കിലെടുത്ത് കാർ സുരക്ഷയ്ക്കായുളള ഈ ഉപകരണത്തിന്റെ അഭാവം സാധാരണക്കാരുടെ വാഹനങ്ങളിൽ ഏറെക്കാലം നിലനിന്നു. എങ്കിലും ഈ അടുത്ത കാലത്ത് സർക്കാർ പുതിയതായി നിർമിക്കുന്ന കാറുകളിലെല്ലാം തന്നെ ഡ്യൂവൽ എയർ ബാഗ് നിർബന്ധമാക്കി. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ യാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച് പുത്തൻ പ്രതീക്ഷകൾ നൽകുന്നു.
ഈ വിഷയത്തിൽ ഇനിയും മെച്ചപ്പെടാൻ അവസരമുണ്ടെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി സമ്മതിക്കുന്നു. ചെറിയ കാറുകൾ, പ്രത്യേകിച്ച് താഴ്ന്ന ഇടത്തരം ആളുകൾ വാങ്ങാൻ ചായ്‌വുള്ളവയിൽ കൂടുതൽ എയർബാഗുകൾ ഉണ്ടായിരിക്കണം. പണക്കാർക്ക് വാങ്ങാൻ കഴിയുന്ന വലിയ കാറുകളിൽ മാത്രം വാഹന നിർമ്മാതാക്കൾ നിരവധി എയർബാഗുകൾ വാഗ്ദാനം ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എല്ലാ റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനും രാജ്യത്തെ റോഡപകട മരണങ്ങൾ കഴിയുന്നത്ര തടയുന്നതിനുമായി എൻട്രി ലെവൽ കാറുകളിൽ കൂടുതൽ എയർബാഗുകൾ നൽകണമെന്ന് ഇന്ത്യയിലെ കാർ നിർമാതാക്കളോട് ഗഡ്കരി അഭ്യർത്ഥിച്ചു.
ഇടത്തരക്കാർ ചെറിയ, എൻട്രി ലെവൽ കാറുകൾ വാങ്ങുന്നു. അവരുടെ കാറുകളിൽ എയർബാഗുകൾ ഘടിപ്പിച്ചില്ലെങ്കിൽ റോഡപകടമരണങ്ങൾക്ക് കൂടുതൽ സാദ്ധ്യതയുണ്ട്. അതിനാൽ, വാഹനത്തിന്റെ എല്ലാ വകഭേദങ്ങളിലും വിഭാഗങ്ങളിലും കുറഞ്ഞത് ആറ് എയർബാഗുകൾ നൽകണമെന്ന് എല്ലാ കാർ നിർമ്മാതാക്കളോടും അഭ്യർത്ഥിക്കുന്നതായി ഗഡ്കരി പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾക്ക് ഏറെ പ്രാധാന്യമുണ്ടെങ്കിലും രാജ്യത്തെ കാറുകളുടെ വിലക്കയറ്റം കാരണം എയർബാഗുകൾ നൽകുന്നത് കാർ നിർമ്മാതാക്കൾക്കും വാഹനങ്ങൾ വാങ്ങുന്നവർക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യയിലെ കാറുകൾ ഇതിനകം തന്നെ ഉയർന്ന നികുതികളുടെ ബാദ്ധ്യത അനുഭവിക്കുന്നു എന്ന വസ്തുത ഈ പ്രശ്നം കൂടുതൽ വഷളാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |