പത്തനംതിട്ട: സാമ്പത്തിക തിരിമറിയെ തുടർന്ന് സീതത്തോട് സർവീസ് സഹകരണ ബാങ്കിന്റെ സെക്രട്ടറി കെ.യു. ജോസിനെ ഭരണസമിതി സസ്പെൻഡ് ചെയ്തു. 2013 മുതൽ 2018വരെയുള്ള കാലയളവിൽ ബാങ്കിൽ ഒരു കോടി അറുപത്തിമൂന്ന് ലക്ഷം രൂപയുടെ തിരിമറി നടത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. സി.പി.എം ആണ് ബാങ്ക് ഭരിക്കുന്നത്. ക്രമക്കേടുകൾ ആരോപിച്ച് കോൺഗ്രസും ബി.ജെ.പിയും സമരത്തിലായിരുന്നു.
സി.പി.എം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ഗ്രാമ പഞ്ചായത്ത് അംഗവുമായിരുന്നു കെ.യു.ജോസ്. നിലവിൽ സി.പി.എം ആങ്ങമൂഴി ലോക്കൽ കമ്മിറ്റിയംഗവും സീതത്തോട്ടിലെ സി.പി.എമ്മിന്റെ പ്രധാന പ്രവർത്തകനുമാണ്.
അതേസമയം, സാമ്പത്തിക തിരിമറി നടന്ന കാലയളവിൽ താൻ സെക്രട്ടറിയായിരുന്നില്ലെന്ന് കെ.യു.ജോസ് പറഞ്ഞു. 2019ജൂലായിലാണ് സെക്രട്ടറിയായി ചുതലയേറ്റത്. തന്നെ ബലിയാടാക്കാൻ ചിലർ ശ്രമിക്കുകയാണ്. ബാങ്കിലെ ക്രമക്കേടുകളും പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നേരത്തെ പരാതി നൽകിയിരുന്നു.
ബാങ്കിലെ കണക്കുകളിൽ കൃത്രിമമുണ്ട്. നോട്ട് നിരോധന സമയത്ത് ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായി ആരോപണമുണ്ട്. ക്രമക്കേടിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |