ദുബായ്: ലോട്ടറിയടിച്ചെന്ന് പറഞ്ഞ് നാട്ടിലെ സുഹൃത്ത് അഹമ്മദ് പറ്റിക്കുകയായിരുന്നുവെന്ന് പ്രവാസി സെയ്തലവി. നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. അറുനൂറ് രൂപ ഗൂഗിൾ പേ വഴി അഹമ്മദിന് അയച്ചുകൊടുത്ത് രണ്ട് ടിക്കറ്റ് എടുക്കുകയായിരുന്നുവെന്നും സെയ്തലവി പറഞ്ഞു.
സെപ്തംബർ പതിനൊന്നിനാണ് രണ്ടു ലോട്ടറി ടിക്കറ്റ് വാങ്ങിയത്. ഗൂഗിൾ പേ വഴി പണം അയച്ചതിന്റെ സന്ദേശം തന്റെ കൈവശമുണ്ടെന്നും, ടിക്കറ്റ് എടുത്തു നൽകിയിട്ടില്ലെന്ന് അഹമ്മദ് പറയുന്നത് എന്തുകൊണ്ടാണെന്നറിയില്ലെന്നും സെയ്തലവി ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
പതിനൊന്നാം തിയതി അഹമ്മദ് വാട്‌സാപ്പ് വഴി ടിക്കറ്റ് അയച്ചു തന്നിരുന്നു. എന്നാൽ അത് ഡിലീറ്റായിപ്പോയി.ലോട്ടറി ഫലം വന്ന ദിവസം വൈകിട്ട് തനിക്കാണ് സമ്മാനമെന്നും പറഞ്ഞ് TE 645465 എന്ന ടിക്കറ്റിന്റെ ചിത്രം അയച്ചുതരികയായിരുന്നുവെന്നും, അതിനാലാണ് തെറ്റിദ്ധാരണ ഉണ്ടായതെന്നും സെയ്തലവി വ്യക്തമാക്കി.
പതിനൊന്നാം തിയതി അയച്ച ടിക്കറ്റ് കണ്ടെടുക്കാൻ നിയമവഴി തേടുമെന്നും അദ്ദേഹം പറഞ്ഞു. ഫലം പ്രഖ്യാപിച്ച ദിവസം അയച്ച ടിക്കറ്റും ഫലം വന്ന ദിവസം അയച്ച ടിക്കറ്റും ഒന്നാണെന്നായിരുന്നു സെയ്തലവി കരുതിയിരുന്നത്.ലോട്ടറി ടിക്കറ്റ് സെയ്തലവിയുടെ വാട്‌സാപ്പില്‍ അയച്ചത് തമാശയ്ക്കായിരുന്നെന്നും അഹമ്മദ് നേരത്തെ പ്രതികരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |