കണ്ണൂർ: ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായ കൊടി സുനി ജയിലിൽ നിന്നും ഫോൺവിളിച്ചതുമായി ബന്ധപ്പെട്ട് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ഏതു ജയിലിലാണ് സുനി താമസിക്കുന്നത്, അവിടുത്തെ സൂപ്രണ്ട് അയാളാണ്. ഭക്ഷണത്തിന്റെ മെനുമുതൽ എല്ലാ കാര്യവും സുനിയാണ് തീരുമാനിക്കുകയെന്ന് കെ.സുധാകരൻ വിമർശിച്ചു.
ഇഷ്‌ടാനിഷ്‌ങ്ങൾക്ക് അനുസരിച്ചേ പിണറായി പ്രതികരിക്കൂ. അത് ജനാധിപത്യത്തിൽ ഭരണാധികാരിക്ക് ചേർന്നതല്ല. കൊടിസുനിയുടെ ഫോൺവിവാദത്തിൽ മുഖ്യമന്ത്രി പ്രതികരിക്കണമെന്ന് കെ.സുധാകരൻ ആവശ്യപ്പെട്ടു. ജയിലിൽ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്ന കൊടിസുനിയെ പോലെയുളളവർക്ക് ഫോൺ ചെയ്യാനുളള എല്ലാ സൗകര്യവും അവിടെയുണ്ട്. ജയിലിൽ കയറിയ കാലംതൊട്ട് എല്ലാ സുഖസൗകര്യവും ഇടത് ഭരണത്തിൽ അയാൾ അനുഭവിച്ചാണ് കഴിയുന്നതെന്ന് വിമർശിച്ച സുധാകരൻ ഇക്കാര്യം കാലങ്ങളായി തങ്ങൾ പറയുന്നതാണെന്നും ഇന്നും ഇന്നലെയുമായി പറയുന്നതല്ലെന്നും വ്യക്തമാക്കി.
നിലവിൽ വിയ്യൂർ ജയിലിലാണ് കൊടി സുനി. ഭരണാധികാരികളാണ് കൊടി സുനിയ്ക്ക് സൗകര്യങ്ങൾ ഒരുക്കുന്നത് അതുകൊണ്ടുതന്നെ അവരോട് പരാതി പറഞ്ഞിട്ട് കാര്യമില്ലെന്നും സുധാകരൻ വിമർശിച്ചു. എല്ലാം കേട്ടില്ലെന്ന ഭാവത്തിലിരിക്കുന്ന അന്ധനും ബധിരനുമായ കേരളത്തിലെ ഭരണാധികാരികളോട് പറഞ്ഞിട്ട് കാര്യമില്ലെന്നാണ് സുധാകരൻ പറഞ്ഞത്. സർക്കാരിന്റെ അതിഥികളായി തടവുകാരെ ജയിലിൽ തീറ്റിപ്പോറ്റുന്നത് ശരിയാണോയെന്നും കെപിസിസി പ്രസിഡന്റ് ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |