കൊച്ചി: കാക്കനാട് ലഹരിമരുന്നു കേസിൽ റിമാൻഡിൽ കഴിയുന്ന അഞ്ച് പ്രതികളെ ഇവരുടെ ഫ്ളാറ്റിൽ നിന്ന് കലമാൻകൊമ്പ് കണ്ടെടുത്തതുമായി ബന്ധപ്പെട്ട് വനം വകുപ്പ് അറസ്റ്റ് ചെയ്തു. കോടനാട് ഫോറസ്റ്റ് റെയ്ഞ്ചർ കാക്കനാട് ജില്ലാ ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോഴിക്കോട് സ്വദേശികളായ ശ്രീമോൻ, മുഹമ്മദ് ഫാബാസ്, ഷംന, കാസർകോട് സ്വദേശികളായ അജ്മൽ, എറണാകുളം സ്വദേശി മുഹമ്മദ് അഫ്സൽ എന്നിവർക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് കേസ്. അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്ന തയ്യിബ ഔലാദിനെ ആദ്യം എക്സൈസ് പ്രതി ചേർക്കാതിരുന്നതിനാൽ ഇവരുടെ പേരിൽ വനം വകുപ്പ് കേസെടുത്തിട്ടില്ല. പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ കോടതിയിൽ അപേക്ഷ നൽകുമെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസർ ജിയോ ബേസിൽ പോൾ പറഞ്ഞു.
മാൻകൊമ്പ് കൈവശം വച്ച സംഭവത്തിൽ ലഹരിക്കേസ് പ്രതികളെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞ ആഴ്ചയാണ് കോടതി അനുമതി നൽകിയത്. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റമൂലം തുടർനടപടികൾ വൈകുകയായിരുന്നു. മാൻകൊമ്പ് എവിടെനിന്ന് ലഭിച്ചു, വിൽപ്പനയായിരുന്നോ ഉദ്ദേശ്യം, മറ്റ് മൃഗങ്ങളുടെ കൊമ്പുകൾ വിറ്റിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് വനംവകുപ്പ് അന്വേഷിക്കുക. മാൻകൊമ്പ് വയനാട്ടിലെ റിസോർട്ടിൽനിന്ന് എടുത്തതാണെന്നാണ് പ്രതികളുടെ മൊഴി.
അതേസമയം മയക്കുമരുന്ന് കേസിലെ ഏജന്റുമാരെ പിടികൂടാൻ എക്സൈസ് ക്രൈംബ്രാഞ്ച് സംഘം വൈകാതെ ചെന്നൈയിലേക്ക് പുറപ്പെടും. ചെന്നൈ ക്യൂ ബ്രാഞ്ചിന്റെ സഹായത്തോടെ സംഘത്തെ പിടികൂടാനാണ് പദ്ധതി. പ്രതികൾക്ക് എം.ഡി.എം.എ കൈമാറാൻ ഒന്നിലേറെ ഏജന്റുമാർ ചെന്നൈയിൽ ഉണ്ടായിരുന്നതായാണ് വിവരം. പ്രതികളുടെ ഫോൺ വിവരങ്ങൾ പരശോധിച്ചതിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. ട്രിപ്ലിക്കെയിൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഏജന്റുമാർ ചെന്നൈ നഗരത്തിൽ തന്നെ വിവിധയിടങ്ങളിൽ തങ്ങുന്നവരാണെന്നാണ് കരുതുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |