തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിനായി സർക്കാർ കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റിൽ കാലുകുത്താതെയാണ് അമേരിക്കൻ കൺസൾട്ടന്റായ ലൂയ് ബഗ്ർ സാദ്ധ്യതാപഠന റിപ്പോർട്ടുണ്ടാക്കിയത്. മുൻപ് സർവേയ്ക്ക് ശ്രമിച്ചെങ്കിലും ഉടമകൾ സമ്മതിക്കാത്തതിനാൽ നടന്നില്ല. സർക്കാരിന്റെ പക്കലുണ്ടായിരുന്ന ഡിജിറ്റൽ ഭൂരേഖകളും ഇന്റർനെറ്റിൽ പരതിക്കിട്ടിയ ഡിജിറ്രൽ ഭൂപടവും ഉപയോഗിച്ചാണ് പഠനറിപ്പോർട്ടുണ്ടാക്കിയത്. ഈ റിപ്പോർട്ടാണ് വിശ്വാസ്യതയില്ലാത്തതെന്നു പറഞ്ഞ് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ മടക്കിയത്.
സാദ്ധ്യതാപഠനം,ശാസ്ത്രീയ പരിശോധനകൾ, പരിസ്ഥിതി ആഘാത പഠനം, കേന്ദ്രാനുമതി നേടിയെടുക്കൽ എന്നിവയ്ക്കായാണ് 2017ൽ ലൂയ് ബഗ്ർ കൺസൾട്ടൻസിക്ക് 4.6 കോടിക്ക് കരാർ നൽകിയത്. നാലുമാസത്തിനകം റിപ്പോർട്ട് നൽകണമെന്നായിരുന്നു ധാരണയെങ്കിലും 38 പേജുള്ള പ്രാഥമിക റിപ്പോർട്ട് സർക്കാരിന് ലഭിച്ചത് 2018 നവംബറിൽ. ആദ്യ റിപ്പോർട്ട് നൽകുമ്പോൾ പകുതി തുക കൊടുക്കണമെന്നായിരുന്നു കരാർ. ഇതനുസരിച്ച് രണ്ടുകോടി രൂപ നൽകിയെന്ന് കെ.എസ്.ഐ.ഡി.സി അറിയിച്ചു. ഇത് ഗതാഗതവകുപ്പ് തിരിച്ചുനൽകും.
വിമാനത്താവള അനുമതിക്കായി സമർപ്പിക്കുന്ന റിപ്പോർട്ടിൽ റൺവേയുടെ രൂപകൽപ്പന, കാറ്റിന്റെ ദിശ, മലകളുടെ സാന്നിദ്ധ്യം, മണ്ണിന്റെയും പാറയുടെയും ഘടനയും സാന്നിദ്ധ്യവും തുടങ്ങിയവ ശാസ്ത്രീയമായി പഠിച്ച് വിവരങ്ങൾ ഉൾപ്പെടുത്തണമായിരുന്നു. ലൂയി ബഗ്ർ നൽകിയ റിപ്പോർട്ടിൽ ഇതൊന്നുമുണ്ടായിരുന്നില്ല. ഡിജിറ്റൽ ഭൂരേഖ നോക്കിയാണ് റൺവേയുടെ സ്ഥാനം നിശ്ചയിച്ചത്. മംഗളൂരു, കരിപ്പൂർ പോലെ ടേബിൾടോപ്പ് റൺവേ ഇവിടെയും നിർമ്മിക്കേണ്ടിവരുമെന്നും ലാൻഡിംഗ് ദുഷ്കരമാവുമെന്നുമാണ് റിപ്പോർട്ട് പരിശോധിച്ച് ഡി.ജി.സി.എ വിലയിരുത്തിയത്.
അപകടസാദ്ധ്യത കാരണം ടേബിൾടോപ്പ് റൺവേയ്ക്ക് ഇപ്പോൾ അനുമതി നൽകാറില്ല. റൺവേയ്ക്കാവട്ടെ ചട്ടപ്രകാരമുള്ള നീളവുമില്ല. 2700 മീറ്റർ നീളമുള്ള റൺവേയ്ക്കായി നൂറേക്കർ ഭൂമി അധികമായി ഏറ്റെടുത്താൽ മതിയെന്നും വിമാനത്താവളത്തിന് കണ്ടെത്തിയത് കുന്നിൻ മുകളല്ലെന്നും അമേരിക്കൻ കമ്പനി ഇപ്പോൾ പറയുന്നുണ്ട്. എന്നാൽ 570 കോടി ചെലവിൽ ഏറ്റെടുക്കുന്ന 2263 ഏക്കർ ഭൂമിയിലെ മലകളും ഗർത്തങ്ങളും നികത്താൻ 723 കോടി ചെലവിടണമെന്നാണ് റിപ്പോർട്ടിലുള്ളത്.
പരിശോധനയ്ക്ക് തടസമായത്
ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശത്തർക്കം ഇപ്പോഴും കോടതിയിലാണ്. എസ്റ്റേറ്റ് സർക്കാർ ഏറ്റെടുത്ത ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയെങ്കിലും മുനിസിഫ് കോടതിയിൽ കേസുണ്ട്
അമേരിക്കൻ കൺസൾട്ടന്റ് എസ്റ്റേറ്രിൽ ഫിസിക്കൽ സർവേയ്ക്ക് ശ്രമിച്ചെങ്കിലും നടന്നില്ല. മണ്ണ്, പാറ എന്നിവയുടെ ഉറപ്പ് പരിശോധനയും നടത്തിയിട്ടില്ല.സർവേയ്ക്ക് പൊലീസ് സംരക്ഷണം തേടാനാണ് നീക്കം
ഇപ്പോൾ നടത്തിയത് പ്രീ- ഫീസിബിലിറ്റി സ്റ്റഡി മാത്രമാണെന്നും എസ്റ്റേറ്റിൽ ഫിസിക്കൽ പരിശോധന നടത്തിയശേഷമേ അന്തിമ സാദ്ധ്യതാറിപ്പോർട്ട് നൽകാനാവൂ എന്നുമാണ് ലൂയ് ബഗ്ർ പറയുന്നത്
എസ്റ്റേറ്റിലെ പരിശോധനയ്ക്ക് നിയമക്കുരുക്കുകൾ അഴിച്ച് ഉടമസ്ഥരുടെ സമ്മതം നേടിയെടുക്കണം. ശേഷിക്കുന്ന പഠനവും അമേരിക്കൻ കമ്പനി തന്ന നടത്തുമെന്നാണ് കെ.എസ്.ഐ.ഡി.സി പറയുന്നത്.
സർക്കാർ കള്ളക്കളി തുടരുന്നു: ചെന്നിത്തല
തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ കടുത്ത അലംഭാവവും കള്ളക്കളിയും ഒരു വർഷം മുമ്പ് താൻ ചൂണ്ടിക്കാട്ടിയതാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
താൻ പറഞ്ഞത് ഗൗരവമായെടുത്ത് തിരുത്തൽ നടപടിയെടുത്തിരുന്നെങ്കിൽ കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറൽ സംസ്ഥാനം സമർപ്പിച്ച പ്രോജക്ട് റിപ്പോർട്ട് തള്ളിക്കളയില്ലായിരുന്നു. ശബരിമല വിമാനത്താവളത്തിന്റെ കൺസൾട്ടന്റായ ലൂയി ബർഗർ തയ്യാറാക്കിയ പ്രോജക്ട് റിപ്പോർട്ട് സമഗ്രമല്ലെന്ന് കഴിഞ്ഞ വർഷം ജൂലായ് 29നാണ് താൻ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. വിമാനത്താവളത്തിനുള്ള നിർദ്ദിഷ്ട ഭൂമിയിൽ കാൽ കുത്തുക പോലും ചെയ്യാതെയാണ് കൺസൾട്ടൻസിക്കാർ തട്ടിക്കൂട്ട് റിപ്പോർട്ടുണ്ടാക്കിയത്. 4.6 കോടിയായിരുന്നു ചെലവ്.
വിമാനത്താവളത്തിനുള്ള ഭൂമിയുടെ കാര്യത്തിൽ തീരുമാനമാകുന്നതിന് മുമ്പ് എന്തിന് കൺസൾട്ടൻസിയെ വച്ച് പണം ധൂർത്തടിച്ചെന്ന് താൻ ചോദിച്ചതാണ്. വിമാനത്താവളത്തിന്റെ കാര്യത്തിലല്ല, കൺസൾട്ടൻസി കമ്മിഷനിലായിരുന്നു സർക്കാരിന്റെ താത്പര്യമെന്ന് അന്നേ വ്യക്തമായി. അതിനാലാണ് ഒപ്പ് പോലുമില്ലാത്ത പ്രോജക്ട് റിപ്പോർട്ട് കേന്ദ്രത്തിലേക്കയച്ചത്. വീഴ്ചകൾ ചൂണ്ടിക്കാട്ടിയപ്പോൾ പരിഹസിച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നും ചെന്നിത്തല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |