തിരുവനന്തപുരം: ഒക്ടോബർ 20ന് മുമ്പ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്‌കൂളിലെത്തി കുട്ടികളെ കയറ്റുന്ന വാഹനങ്ങളുടെ ഫിറ്ര്‌നസ് പരിശോധിക്കുമെന്ന് മന്ത്രി ആന്റണിരാജു വാർത്താസമ്മേളനത്തിൽ പറഞ്ഞു. യാത്ര സുഗമമാക്കാനും വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ഗതാഗത വകുപ്പ് വിശദമായ മാർഗരേഖ തയ്യാറാക്കി. ഫിറ്റ്നസ് പരിശോധന പൂർത്തിയാക്കി ട്രയൽ റണ്ണിനു ശേഷമേ വാഹനം ഉപയോഗിക്കാവൂ.
പരിശോധിച്ച ശേഷം മോട്ടോർ വാഹനവകുപ്പ് നൽകുന്ന 'സ്റ്റുഡന്റ്സ് ട്രാൻസ്‌പോർട്ടേഷൻ പ്രോട്ടോക്കോൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്" വാഹനത്തിൽ സൂക്ഷിക്കണം. ഡ്രൈവർമാരും ബസ് അറ്റൻഡർമാരും രണ്ട് ഡോസ് വാക്സിനെടുക്കണം. അവരുടെ താപനില ദിവസവും പരിശോധിച്ച് പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തണം. സ്‌കൂൾ ട്രിപ്പിനുപയോഗിക്കുന്ന കോൺട്രാക്ട് ക്യാരേജ് വാഹനങ്ങൾ മോട്ടോർ വാഹനവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് അധികൃതർ ഉറപ്പാക്കണം.
സ്കൂൾ അധികൃതർ ആവശ്യമനുസരിച്ച് കെ.എസ്.ആർ.ടി.സി ബസുകളുടെ സർവീസുകൾ ക്രമീകരിക്കും. പ്രത്യേക സർവീസുകളും നടത്തും. കൺസെഷൻ പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രിയുമായി ചർച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.
പ്രധാന നിർദ്ദേശങ്ങൾ
രോഗ ലക്ഷണമുള്ള വിദ്യാർത്ഥികൾക്ക് യാത്ര അനുവദിക്കരുത്
വാഹനങ്ങളിൽ തെർമൽ സ്‌കാനറും സാനിറ്റൈസറും കരുതണം.
വിദ്യാർത്ഥികൾ സാനിറ്റൈസർ കരുതണം
ഒരു സീറ്റിൽ ഒരു കുട്ടിക്ക് മാത്രം. നിന്നുള്ള യാത്ര പാടില്ല
എല്ലാ കുട്ടികളും മാസ്‌ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം, സ്‌പർശനം ഒഴിവാക്കണം
എ.സിയും തുണി കൊണ്ടുള്ള സീറ്റ് കവറും കർട്ടനും പാടില്ല.
ഓരോ ദിവസവും അണുനാശിനിയോ സോപ്പ് ലായനിയോ ഉപയോഗിച്ച് വാഹനം കഴുകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |