ന്യൂഡൽഹി: കൊവിഷീൽഡും അംഗീകൃത പട്ടികയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ യാത്രാമാർഗരേഖ പരിഷ്കരിച്ചെങ്കിലും 14 ദിവസത്തെ നിർബന്ധിത ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കിയില്ല. വാക്‌സിൻ സർട്ടിഫിക്കറ്റിലെ ആശയക്കുഴപ്പം നിലനിൽക്കുന്നതിനാലാണിതെന്നും ഇക്കാര്യത്തിൽ ചർച്ചകൾ നടക്കുകയാണെന്നും ഡൽഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷൻ അറിയിച്ചു. ഒാക‌്സ്‌ഫഡ്-അസ്ട്രസെനക രണ്ടു ഡോസ് എടുത്തവർക്ക് അംഗീകാരം നൽകുകയും അതിന്റെ ഇന്ത്യൻ പതിപ്പായ കൊവിഷീൽഡ് ഉൾപ്പെടുത്താതിരിക്കുകയും ചെയ്‌തത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
കൊവിഷീൽഡ് അംഗീകരിച്ചില്ലെങ്കിൽ ഇന്ത്യയിലേക്ക് വരുന്ന ബ്രിട്ടീഷ് പൗരൻമാർക്കും ക്വാറന്റൈൻ നിർബന്ധമാക്കുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ന്യൂയോർക്കിൽ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി എലിസബത്ത് ട്രൂസിനെ കണ്ട് മുന്നറിയിപ്പ് നൽകിയതോടെയാണ് 24 മണിക്കൂറിനകം ഉത്തരവ് പരിഷ്‌കരിച്ചത്.
ഒക്ടോബർ 4 മുതൽ ഇന്ത്യയിൽ നിന്നുള്ളവർക്ക് പത്തു ദിവസത്തെ ക്വാറന്റൈൻ ഏർപ്പെടുത്താനാണ് നിലവിലെ തീരുമാനം. ഇവർ 72 മണിക്കൂർ മുമ്പ് ലഭിച്ച കൊവിഡ് നെഗറ്റീവ് ഫലം കരുതണം. ബ്രിട്ടനിൽ എത്തിയതിന്റെ രണ്ടാം ദിവസവും എട്ടാം ദിവസവും വീണ്ടും പരിശോധന നടത്തണം.
''
വാക്‌സിനേഷൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം എന്തെന്ന് മനസിലാകുന്നില്ല. സെപ്തംബർ രണ്ടിന് ഡൽഹിയിലെ യു.കെ ഹൈക്കമ്മിഷണർ സാങ്കേതിക വിവരങ്ങൾക്കായി തന്നെ കണ്ടിരുന്നു. തുടർന്ന് ഒരു സംഘം ഐ.സി.എം.ആർ സാങ്കേതിക സംഘവുമായി രണ്ടുതവണ ചർച്ച നടത്തി.
ഡോ. ആർ.എസ്. ശർമ്മ
ദേശീയ ആരോഗ്യ അതോറിട്ടി മേധാവി
പ്രശ്നം സാങ്കേതികം
ബ്രിട്ടനിൽ കൊവിഡ് പ്രതിരോധത്തിന് ആവിഷ്‌കരിച്ച എൻ.എച്ച്.എസ് ആപ്പിനും ഇന്ത്യയിലെ കൊവിൻ ആപ്പിനും ഇടയിലുള്ള സാങ്കേതിക തടസ്സമാണ് പ്രശ്നമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം പരിഹരിക്കാൻ കൊവിൻ-എൻ.എച്ച്.എസ് ആപ്പ് നിർമ്മാതാക്കളുമായി സാങ്കേതിക ചർച്ചകൾ തുടരുകയാണെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷണർ അലക്‌സ് എല്ലിസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |