ന്യൂഡൽഹി: ബ്രിട്ടനിൽ രണ്ട് ഡോസ് വാക്സിനും എടുത്ത ഇന്ത്യക്കാർക്ക് ക്വാറന്റൈൻ ഏർപ്പെടുത്തിയ നടപടി നിരവധി വിമർശനങ്ങൾക്കു കാരണമായിരുന്നു. സർക്കാർ തലത്തിൽ നിരവധി ചർച്ചകൾക്കു ശേഷം കൊവിഷീൽഡിന് അംഗീകാരം നൽകിയെങ്കിലും ക്വാറന്റൈൻ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ ബ്രിട്ടൻ തയ്യാറായിട്ടില്ല. രാജ്യത്തെ വാക്സിൻ വിതരണത്തിലുള്ള ചില അപാകതകളാണ് ഇതിനു കാരണമെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലക്സ് എല്ലിസ് പറഞ്ഞു.
"ഇന്ത്യയിൽ വാക്സിനേഷൻ നല്ല രീതിയിൽ നടക്കുന്നുണ്ടെങ്കിലും രാജ്യത്ത് കൊവിഡ് കേസുകൾ ഇപ്പോഴും നിലനിൽക്കുന്നതാണ് ഇന്ത്യയെ ക്വാറന്റൈൻ വേണ്ടാത്ത യാത്രക്കാരുടെ പട്ടികയിൽ ഉൾപ്പെടുത്താത്തതിന്റെ ഒരു കാരണം. മറ്റൊന്ന് ഇന്ത്യയുടെ കൊവിൻ ആപ്പിന്റെ പ്രവർത്തന രീതിയിൽ ബ്രിട്ടൻ പൂർണ തൃപ്തരല്ല എന്നുള്ളതാണ്," അലക്സ് എല്ലിസ് പറഞ്ഞു. ആപ്പിനെ സംബന്ധിച്ച സംശയങ്ങൾ ഇന്ത്യയുമായി സംസാരിക്കുന്നുണ്ടെന്നും എത്രയും വേഗം ഇതിന് ഒരു പരിഹാരം കണ്ടെത്താൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എല്ലിസ് വ്യക്തമാക്കി. ബ്രിട്ടന്റെ കൊവിഡ് ആപ്പിന്റെ പ്രവർത്തന രീതി ഇന്ത്യയിലെ അധികൃതരുമായി ചർച്ച ചെയ്യുകയും അതു വഴി ഇവിടുത്തെ ആപ്പിനെകുറിച്ച് കൂടുതൽ മനസിലാക്കാനുമാണ് തങ്ങളുടെ ശ്രമമെന്നും എല്ലിസ് സൂചിപ്പിച്ചു.
ഇത് കൂടാതെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് സംബന്ധിച്ചുള്ള ചില കാര്യങ്ങളിലും വ്യക്തത വേണമെന്ന് ബ്രിട്ടൻ അറിയിച്ചിട്ടുണ്ട്. ബ്രിട്ടനിലെ മാനദണ്ഡങ്ങൾ അനുസരിച്ച് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ജനനതീയതിയാണ് വരേണ്ടത്. എന്നാൽ ഇന്ത്യയിൽ നിന്നും നൽകുന്ന സർട്ടിഫിക്കറ്റിൽ വാക്സിനേഷൻ എടുത്ത ആളുടെ വയസാണ് കാണിക്കുന്നത്. ഇത് അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് ബ്രിട്ടീഷ് അധികൃതർ സൂചിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |