തൃശൂർ: സംസ്ഥാനത്ത് ക്വാറന്റൈനിലിരുന്നവർക്ക് ആയുർവേദ മരുന്ന് കഴിച്ച ശേഷം ലഭിച്ച ഫലസിദ്ധി സംബന്ധിച്ച പഠനറിപ്പോർട്ടിന് അന്താരാഷ്ട്ര ജേണലിന്റെ അംഗീകാരം. പഠനത്തിന്റെ സംഗ്രഹം 'ഫ്രന്റിയേഴ്‌സ് ഇൻ പബ്‌ളിക് ഹെൽത്ത്" എന്ന ജേണലിൽ പ്രസിദ്ധീകരിച്ചു. വിശദ വിലയിരുത്തലുകൾക്ക് ശേഷമുള്ള റിപ്പോർട്ട് ഉടനെ പുറത്തിറക്കും.
പൊതുജനാരോഗ്യ മേഖലയിലെ അടിയന്തര സാഹചര്യങ്ങളിൽ സംയോജിത ആരോഗ്യസംവിധാനം കൂടുതൽ പ്രായോഗികമാകുമെന്നാണ് ജേണലിലെ പ്രാഥമികനിഗമനം.
അടിസ്ഥാന സൗകര്യം കുറഞ്ഞാലും സാമൂഹിക പങ്കാളിത്തത്തോടെ നടപ്പാക്കുമ്പോൾ ആയുർവേദം വിപുലമായി സ്വീകരിക്കപ്പെടും. ശരിയായ ചട്ടക്കൂടും വികേന്ദ്രീകൃതവും ജനങ്ങളിൽ കേന്ദ്രീകരിച്ചതുമായ സമീപനവും ശ്രദ്ധേയമാണെന്നും ജേണൽ വിലയിരുത്തുന്നു. മതിയായ മാനവവിഭവശേഷിയും അടിസ്ഥാന സൗകര്യങ്ങളുമുള്ള പൊതുജനാരോഗ്യസംവിധാനം കേരളത്തിലുണ്ടെന്നും ഇത് ഫലപ്രദമായി ഉപയോഗിച്ചുവെന്നും പഠനം വ്യക്തമാക്കുന്നതായും ജേണലിൽ പറയുന്നു. കഴിഞ്ഞ ജൂൺ 29 നാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഈ മാസം 20 നാണ് അംഗീകരിച്ചത്. ( https://www.frontiersin.org/articles/10.3389/fpubh.2021.732523/abstract)
ജേണലിൽ പ്രസിദ്ധീകരിക്കുമ്പോഴുള്ള ഗുണം
പകർച്ചവ്യാധി പ്രതിരോധത്തിലടക്കം ആയുർവേദത്തിന് കൂടുതൽ ആധികാരികത വരും
കൊവിഡിന്റെ മൂന്നാം തരംഗമുണ്ടായാൽ പ്രതിരോധിക്കാൻ സഹായകമാകും.
പഠനഫലങ്ങൾ ലോകമെങ്ങുമുള്ള ജനങ്ങളിലെത്തും
പഠനം രാജ്യത്തിന് മാതൃക
സംസ്ഥാനത്ത് ആയുർവേദ മരുന്ന് കഴിച്ച കൊവിഡ് ബാധിതർ നാലരലക്ഷത്തിലേറെയാണ്. കഴിഞ്ഞവർഷം ജനുവരി 30ന് തൃശൂരിൽ സ്ഥിരീകരിച്ചെങ്കിലും രോഗികളിൽ ആയുർവേദചികിത്സ തുടങ്ങിയത് നവംബറിലാണ്. മരുന്നുകൾ കഴിച്ച ക്വാറന്റൈനിലുളളവരുടെയും രോഗികളുടെയും പഠനറിപ്പോർട്ട് ജനങ്ങളിലെത്തിയിട്ടില്ലെന്ന് നിയമസഭയിൽ ആരോഗ്യമന്ത്രി സമ്മതിച്ചിരുന്നു. ആയുഷ് വകുപ്പിന്റെ കീഴിലെ സംസ്ഥാന ആയുർവേദ കൊവിഡ് റെസ്‌പോൺസ് സെല്ലിന്റെ നേതൃത്വത്തിൽ, ക്വാറന്റൈനിലുളളവർക്ക് ആയുർവേദമരുന്ന് നൽകുന്ന അമൃതം പദ്ധതിയുടെ ഗുണഫലങ്ങളാണ് ആദ്യം പഠിച്ചത്. ആയുർവേദചികിത്സ ഫലപ്രദമാണെന്ന് പഠനത്തിലൂടെ വ്യക്തമായിട്ടും ചികിത്സാനുമതി ലഭിക്കാതിരുന്നത് 'കേരളകൗമുദി" റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് അനുമതി ലഭ്യമായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |