തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് ചൂണ്ടിക്കാട്ടി തൃശൂർ ജില്ലയിലെ സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങളിൽ നേതാക്കൾക്കെതിരെ കടുത്ത വിമർശനം. സംസ്ഥാന തലത്തിൽ തന്നെ പാർട്ടിക്ക് അവമതിപ്പുണ്ടാക്കാൻ വിഷയം കാരണമായതിന് ഉത്തരവാദികൾ സംസ്ഥാന, ജില്ലാ നേതാക്കളാണെന്നായിരുന്നു പ്രധാന വിമർശനം. ജില്ലാ കമ്മിറ്റിയിലെ വിഭാഗീയതയും ഏരിയാ കമ്മിറ്റി അംഗങ്ങൾ തട്ടിപ്പിന് കൂട്ടുനിന്നതും അംഗങ്ങൾ തുറന്നടിച്ചു.
ജില്ലയിലെ മുൻമന്ത്രിയും മുൻ എം.പിയും അടക്കമുള്ളവർക്കെതിരെയും വിമർശനമുയർന്നു. ക്രമക്കേട് നടത്തിയവർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം നേതാക്കൾ അവർക്ക് കൂട്ടുനിന്നു. അതിന് വലിയ വില കൊടുക്കേണ്ടി വന്നുവെന്നും വിമർശനമുണ്ടായി. 2011ൽ ബാങ്കുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പാർട്ടിക്കുള്ളിൽ ഉയർന്നപ്പോൾ ചില നേതാക്കൾ അത് ഒതുക്കി തീർത്തു. തട്ടിപ്പിനൊപ്പം പാർട്ടി നിലകൊണ്ടുവെന്ന് ജനങ്ങളും പ്രവർത്തകരും തിരിച്ചറിഞ്ഞതോടെ പാർട്ടിയിൽ നിന്നും അവർ വേർപെട്ടുവെന്നും തുടർഭരണം ലഭിച്ചതോടെ നേതാക്കൾക്ക് കൂടുതൽ അഹന്ത ഉണ്ടായെന്നും വിമർശനമുയർന്നു. ജില്ലയിൽ പകുതിയോളം ബ്രാഞ്ച് സമ്മേളനങ്ങളാണ് ഇതുവരെ പൂർത്തിയായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |