തിരുവനന്തപുരം: പിറന്നാളാഘോഷത്തിന് മുറിക്കാൻ രണ്ട് കേക്കുകൾ. ഏത് ആദ്യം മുറിക്കണമെന്ന് നടൻ മധു ഒന്നാലോചിച്ചു. പിന്നെ 'ഹാപ്പി ബർത്ത് ഡേ അപ്പൂപ്പാ" എന്നെഴുതിയ കേക്ക് മുറിച്ചു. ആദ്യ കഷ്ണം കേക്ക് കൊണ്ടുവന്ന ചെറുമകൻ വിശാഖിനു നൽകി. അടുത്ത കേക്ക് മകൾ ഉമയുടെയും
മരുമകൻ കൃഷ്ണകുമാറിന്റെയും വകയായിരുന്നു. അതിൽ 'ഹാപ്പി ബർത്ത് ഡേ അച്ഛാ" എന്നാണെഴുതിയിരുന്നത്.
1933 സെപ്തംബർ 23ന് മേയറായിരുന്ന ആർ. പരമേശ്വരൻ പിള്ളയുടെയും കമലമ്മയുടെയും മകനായി ഗൗരീശപട്ടത്താണ് മധുവിന്റെ ജനനം. ജന്മനക്ഷത്രമായ കന്നിയിലെ വിശാഖത്തിലാണ് സാധാരണ പിറന്നാൾ ആഘോഷിക്കുന്നത്. ഇത്തവണ നാളു കണക്കാക്കാതെ ജനിച്ച ദിനം ആഘോഷമാക്കാൻ ചെറുമകൻ മുന്നിട്ടിറങ്ങിയപ്പോൾ മധു വിലക്കിയില്ല.
22ന് അർദ്ധരാത്രി മുതൽ ഫോണിൽ പിറന്നാൾ ആശംസകൾ തുരുതുരാ വന്നു തുടങ്ങി. കുറെയേറെ സന്ദേശങ്ങൾക്ക് നന്ദി പറഞ്ഞാണ് അദ്ദേഹം ഉറങ്ങിയത്. രാവിലെ ഫോണിൽ എത്തിയ ആശംസകൾക്ക് മറുപടി പറഞ്ഞുകൊണ്ട് എണീറ്റു. ചലച്ചിത്ര രംഗത്തു നിന്ന് മമ്മൂട്ടി, മോഹൻലാൽ, മനോജ് കെ.ജയൻ തുടങ്ങിയവർ വിളിച്ചു. സുരേഷ് ഗോപി, ബാലചന്ദ്രമേനോൻ തുടങ്ങി സിനിമാരംഗത്തുള്ളവർ ഉൾപ്പെടെ നിരവധിപേർ സമൂഹമാദ്ധ്യമങ്ങളിൽ ആശംസകൾ നേർന്നു.
മന്ത്രി സജി ചെറിയാനും മേയർ ആര്യ രാജേന്ദ്രനുമൊക്കെ വീട്ടിലെത്തി ആശംസ അറിയിച്ചു.
മമ്മൂട്ടിയുടെ സൂപ്പർ സ്റ്റാർ
'എന്റെ സൂപ്പർസ്റ്റാറിനു പിറന്നാൾ ആശംസകൾ'- മധുവിനൊപ്പമുള്ള ചിത്രം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച് മമ്മൂട്ടി കുറിച്ചതിങ്ങനെ. ജീവിതത്തിൽ താൻ കണ്ട ഒരേയൊരു സൂപ്പർസ്റ്റാർ മധുവാണ്. സിനിമയിൽ വരുന്നതിനു മുമ്പ് മമ്മൂട്ടി ഏറെ ആരാധിച്ചിരുന്ന നടനാണ് മധു. കുട്ടിക്കാലത്ത് അദ്ദേഹത്തിന് കത്തയച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |