തിരുവനന്തപുരം: സ്ത്രീകളുടെ വിവാഹ സ്വാതന്ത്ര്യത്തിൽ മത നേതാക്കന്മാർ ഇടപെടുന്നതിനെ വിമർശിച്ച് സിപിഎം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്. പ്രണയത്തിന്റെയും വിവാഹത്തിന്റെയും കാര്യങ്ങളിൽ സ്ത്രീകൾക്ക് അവരുടെതായ കാഴ്‌ചപ്പാടുകളുണ്ട്. ലൗ ജിഹാദ് വിഷയത്തിൽ സംസാരിക്കുന്ന മത, ജാതി നേതാക്കന്മാർ ഞങ്ങളുടെ പെൺകുട്ടികൾ എന്നു പറയുന്നത് തന്നെ ഗോത്രാധിപത്യത്തെയാണ് സൂചിപ്പിക്കുന്നതെന്ന് പ്രകാശ് കാരാട്ട് വിമർശിച്ചു.
കത്തോലിക്ക സഭയെയും ക്രിസ്ത്യൻ പുരോഹിതരെയും വളരെ തന്ത്രപരമായി വശത്താക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കാരാട്ട് ആരോപിച്ചു. ബി.ജെ.പിയുടെ യഥാർത്ഥ സ്വഭാവം എന്താണെന്ന് കത്തോലിക്ക സഭ മനസിലാക്കണം. പാലാ ബിഷപ്പിന്റെ വിവാദ പരാമർശം സമുദായങ്ങളുടെ ഇടയിൽ വിള്ളലുണ്ടാക്കാൻ ബി.ജെ.പി ഉപയോഗിച്ചു.മുസ്ലീം വിഭാഗങ്ങൾക്കിടയിൽ പല തീവ്രവാദസംഘടനകളും അവരുടെ ആശയങ്ങളും ഉയർത്തുന്ന ഭീഷണികൾ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ബോധ്യമുണ്ടെന്ന് ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം പറയുന്നു. ക്രൈസ്‌തവർക്കിടയിൽ ചെറിയൊരു പരിധി വരെ തീവ്രവാദ കാഴ്‌ചപ്പാട് ഉയർന്ന് വന്നിട്ടുണ്ടെന്ന ഗുരുതരമായ ആരോപണവും പ്രകാശ് കാരാട്ട് ലേഖനത്തിൽ ഉന്നയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |