തിരുവനന്തപുരം: ഇന്നലെ ആരംഭിച്ച പ്ലസ് വൺ പരീക്ഷയെഴുതാൻ സ്‌കൂളുകളിലെത്തിയപ്പോഴാണ് വിദ്യാർത്ഥികളിൽ പലരും സഹപാഠികളെ ആദ്യമായി നേരിട്ടു കണ്ടത്. പൂർണമായും ഓൺലൈനായി നടന്ന ക്ലാസിന് ശേഷമാണ് പരീക്ഷയ്‌ക്കെത്തിയത്. കൊവിഡ് സുരക്ഷയിൽ പലർക്കും പരിചയപ്പെടാനും കഴിഞ്ഞില്ല.
ഓഫ്‌ലൈനായി ക്ലാസ് കിട്ടാതെ പരീക്ഷ എഴുതുന്നതിന്റെ അങ്കലാപ്പിലായിരുന്നു വിദ്യാർത്ഥികൾ. ക്ലാസെടുക്കാൻ കഴിയാത്തതിലെ വിഷമം അദ്ധ്യാപകരും പങ്കുവച്ചു. ഇനിയെങ്കിലും ക്ളാസ് തുടങ്ങുമല്ലോ എന്ന ആശ്വാസവും. പേരുവിവരം രേഖപ്പെടുത്തി ശരീര ഊഷ്‌മാവ് പരിശോധിച്ച ശേഷം കൈകൾ സാനിറ്റൈസ് ചെയ്‌തായിരുന്നു പ്രവേശനം. സ്‌കൂളുകളിൽ നിന്ന് ഗ്ലൗസുകൾ നൽകി.
സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്ട്രോണിക്‌സ് സർവീസ് ടെക്‌നോളജി, ഇലക്‌ട്രാണിക് സിസ്റ്റംസ് തുടങ്ങി വിഷയങ്ങളിലായിരുന്നു പരീക്ഷകൾ. എന്റർപ്രണർഷിപ്പ് ഡെവലപ്പ്‌മെന്റിലായിരുന്നു വി.എച്ച്.എസ്.ഇ പരീക്ഷ. ഒരു ബെഞ്ചിൽ രണ്ട് പേർക്കും ഒരു ക്ലാസിൽ 20 പേർക്കുമാണ് പരീക്ഷയെഴുതാനുളള അവസരം. ചോദ്യങ്ങൾ കുഴപ്പിച്ചില്ലെന്ന് ഭൂരിപക്ഷം വിദ്യാർത്ഥികളും അഭിപ്രായപ്പെട്ടു.
ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതുന്ന സ്‌കൂളുകളിലൊന്നായ തിരുവനന്തപുരം പട്ടം സെന്റ് മേരീസിൽ 105 വിദ്യാർത്ഥികളാണ് ഇന്നലെ സോഷ്യോളജി പരീക്ഷയെഴുതിയത്.
ഇംഗ്ലീഷ്, രണ്ടാം ഭാഷ എന്നീ വിഷയങ്ങളിൽ പരീക്ഷ നടക്കുന്ന ഒക്‌ടോബർ 11,13 തീയതികളിൽ എല്ലാ ബാച്ചിലുമായി 892 വിദ്യാർത്ഥികൾ പരീക്ഷയ്‌ക്കെത്തും. ഈ ദിവസങ്ങളിൽ കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് പ്രിൻസിപ്പൽ റവ.ഫാ.ബാബു.ടി പറഞ്ഞു.
കൊവിഡ് സാഹചര്യത്തിൽ പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകൾ നടത്തി പരിചയമായതിനാൽ അദ്ധ്യാപകരും അനദ്ധ്യാപകരും ആശങ്കയില്ലാതെ തയ്യാറെടുപ്പ് നടത്തിയതായി പട്ടം ഗവ. മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ പ്രിൻസിപ്പൽ അനിതകുമാരി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |