തിരുവനന്തപുരം: പിങ്ക് പൊലീസിന്റെ അതിക്രമത്തിന് ഇരയായ എട്ടുവയസുകാരിയുടെ അമ്മ ഇന്ന് ഉപവസിക്കും. സെക്രട്ടറിയേറ്റിന് മുന്നിലാണ് ഉപവാസം. ഭർത്താവിനെയും മകളെയും അപമാനിച്ച പൊലീസ് ഉദ്യോഗസ്ഥ രജിതയ്‌ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് സമരം.
സംഭവത്തിൽ രജിതയ്ക്ക് വീഴ്ച പറ്റിയിട്ടില്ലെന്നാണ് പൊലീസിന്റെ നിലപാട്. പരാതിയെക്കുറിച്ച് അന്വേഷിക്കാൻ ഐ ജി ഹർഷിദാ അട്ടല്ലൂരിയെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ ഐ ജി ഇതുവരെ തങ്ങളെ ബന്ധപ്പെട്ടിട്ടില്ലെന്നാണ് കുടുംബം പറയുന്നത്.
മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു തോന്നയ്‌ക്കൽ സ്വദേശി ജയചന്ദ്രനെയും എട്ട് വയസുകാരി മകളെയും പിങ്ക് പൊലീസ് പരസ്യ വിചാരണ ചെയ്തത്.ദേശീയ പാതയിലൂടെ വരുന്ന ഐ എസ് ആർ ഒയുടെ പ്രത്യേക വാഹനം കാണാൻ എത്തിയ സമയത്താണ് സംഭവമുണ്ടായത്.വാഹനം പോകുന്നത് നോക്കി നിൽക്കെ സ്ഥലത്തുണ്ടായിരുന്ന പിങ്ക് പൊലീസ് ഇവരെ വിളിപ്പിക്കുകയായിരുന്നു.
പൊലീസുകാരിൽ ഒരാളുടെ മൊബൈൽ നഷ്‌ടപ്പെട്ടെന്നും ജയചന്ദ്രനും മകളും ഇത് തട്ടിയെടുത്തെന്നും സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരോട് പൊലീസുകാർ അറിയിച്ചു. മൊബൈൽ എടുത്തിട്ടില്ലെന്ന് അറിയിച്ചിട്ടും പൊലീസുകാർ മാനസിക പീഡനം തുടർന്നു. ഒടുവിൽ സ്ഥലത്ത് നടത്തിയ പരിശോധനയിൽ നഷ്‌ടപ്പെട്ടെന്ന് കരുതിയ മൊബൈൽ പിങ്ക് പൊലീസ് വാഹനത്തിൽ നിന്നും തന്നെ കണ്ടെത്തി. ഇതോടെ സംഭവത്തിൽ ക്ഷമാപണം പോലും പറയാതെ പൊലീസ് പോയതായും ജയചന്ദ്രൻ പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |