കൊല്ലം: ആളെ കബളിപ്പിക്കലും പണം തട്ടലും സംസ്ഥാനത്ത് പുതിയ സംഭവമല്ല. എന്നാൽ, സംസ്ഥാനത്തെ വമ്പൻ തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളുൾപ്പെടെ നാലുപേരാണ് കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിൽ നിന്ന് പിടിയിലായത്. ദമ്പതികൾ ചമഞ്ഞ് തട്ടിപ്പ് നടത്തിയ കേസിൽ കുളത്തൂപ്പുഴ നെല്ലിമൂട് ഫാത്തിമ മൻസിലിൽ ഷീബ (42), നാവായിക്കുളം പുതുശ്ശേരിമുക്ക് പുതിയറ അനീഷ് ഭവനിൽ അനീഷ് (35) എന്നിവരും ദമ്പതികളായ കൊട്ടാരക്കര പുത്തൂർ പവിത്രേശ്വരം എസ്.എൻ പുരം ബാബു വിലാസത്തിൽ പാർവതി (31), ഭർത്താവ് സുനിൽലാൽ (43) എന്നിവരുമാണ് വ്യത്യസ്‌തമായ തട്ടിപ്പുകേസുകളിൽ അറസ്റ്റിലായത്.
ഓൺലൈൻ വഴി തട്ടിയത് 1.24 കോടി
നിക്ഷേപത്തുക ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്‌ത് കാസർകോട് സ്വദേശിയെ ഓൺലൈൻ തട്ടിപ്പിനിരയാക്കിയ കേസിലാണ് കുളത്തൂപ്പുഴ സ്വദേശിനി ഷീബയും ഭർത്താവ് ചമഞ്ഞ നാവായിക്കുളം സ്വദേശി അനീഷും പിടിയിലായത്.
ഇരുപത്തിനാലുകോടി രൂപ തരാമെന്ന് പറഞ്ഞ് കാസർകോട് സ്വദേശിയിൽ നിന്ന് 1.24 കോടി രൂപ തട്ടിയെടുത്ത കേസിലാണ് ഇവരെ അറസ്റ്റ് ചെയ്‌തത്. കാസർകോട് മൂന്നാട് പറയൻപള്ളം സ്വദേശി ശശിധരനാണ് തട്ടിപ്പിനിരയായത്. രണ്ടുമാസംമുമ്പ് ഓൺലൈൻ സന്ദേശത്തിലൂടെയാണ് ശശിധരനെ തട്ടിപ്പുസംഘം വലയിലാക്കിയത്. വാട്സ് ആപ്പ് സന്ദേശം വഴി കാര്യങ്ങൾ പറഞ്ഞു വിശ്വസിപ്പിച്ചശേഷം ബാങ്കിൽ പണം നിക്ഷേപിക്കാനായിരുന്നു നിർദ്ദേശം. ഇതനുസരിച്ച് ഏരൂർ, കുളത്തൂപ്പുഴ എന്നിവിടങ്ങളിലെ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ശശിധരൻ 1.24 കോടി രൂപ നിക്ഷേപിച്ചു. 24 കോടി രൂപ സ്വന്തമാക്കാമെന്ന മോഹത്തിലാണ് ഒരു കോടിയിലേറെ രൂപ കൈമാറിയതെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും വാഗ്ദാനം ചെയ്‌ത പണം അക്കൗണ്ടിൽ എത്താതിരുന്നപ്പോഴാണ് സംഭവം തട്ടിപ്പാണോയെന്ന സംശയം ഉടലെടുത്തത്.
ഉദ്യോഗസ്ഥർക്ക് കുറച്ചു പണം നൽകിയാലേ 24 കോടി രൂപ കൈമാറാൻ കഴിയൂവെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച സംഘം 50 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു.
സംശയം തോന്നിയ ശശിധരൻ കാസർകോട് പൊലീസിൽ പരാതി നൽകുകയായിരുന്നു. കാസർകോട് പൊലീസ് മേധാവി കൊല്ലം റൂറൽ പൊലീസിനു വിവരം നൽകിയതിന്റെ ഭാഗമായി ഏരൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
കാസർകോട് ജില്ലയിലെ ചില ഹൈടെക്ക് തട്ടിപ്പുകാർ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
സാമ്പത്തിക ബാദ്ധ്യതകൾ തീർക്കാൻ 24 കോടിയോളം രൂപ വായ്‌പയായി നൽകാമെന്ന് ശശിധരനെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. വൻതുക കൈമാറുന്നതിന് മുമ്പുള്ള നിയമ നടപടി പൂർത്തിയാക്കാൻ 1.24 കോടി രൂപ മുൻകൂർ നൽകണമെന്ന ആവശ്യം ശശിധരൻ അംഗീകരിക്കുകയായിരുന്നുവെന്നു പൊലീസ് പറയുന്നു. ബാങ്ക് അക്കൗണ്ടിൽ പണം നിക്ഷേപിക്കണമെന്ന പ്രതികളുടെ നിർദ്ദേശം ശശിധരൻ അനുസരിക്കുകയായിരുന്നു. പ്രതികൾ ഈ പണം ഏരൂരിലെ ബാങ്ക് ശാഖയിൽ നിന്ന് പിൻവലിക്കുകയും ചെയ്‌തു.
കാസർകോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സംഘത്തിന്റെ ഏജന്റുമാരാണ് ഇവരെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. കുളത്തൂപ്പുഴ, തിരുവനന്തപുരം, കാസർകോട് ഭാഗങ്ങളിലെ പലരും ഇവരുടെ തട്ടിപ്പിനിരയായി. ഫാം നടത്തുന്നവരെയും ചെറുകിട വ്യവസായികളെയുമാണ് സംഘം വലയിലാക്കുന്നത്. നൽകുന്ന തുകയുടെ മൂന്നിരട്ടിയോളം ഒരുമാസത്തിനുള്ളിൽ തിരികെ നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ഷീബയുടെ അക്കൗണ്ട് വഴി വാങ്ങുന്ന തുക, പിന്നീട് അനീഷിന് കൈമാറുകയായിരുന്നു. തുടർന്ന് അനീഷ് കാസർകോട് കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘത്തിന് പണം നൽകുകയായിരുന്നുവത്രെ. അറസ്റ്റിലായവരെ ചോദ്യം ചെയ്‌തതിൽ നിന്ന് സംസ്ഥാനത്തിൻെറ വിവിധഭാഗങ്ങളിൽ ഈ സംഘത്തിന്റെ ഏജന്റുമാരായി നിരവധിപേർ പ്രവർത്തിക്കുന്നതായി വ്യക്തമായിട്ടുണ്ട്. കേസിൽ കൂടുതൽ പേർ ഉടൻ പിടിയിലാകുമെന്നാണ് സൂചന. കൂടുതൽ അന്വേഷണത്തിനായി ഷീബയേയും അനീഷിനെയും പൊലീസ് താമസിയാതെ കസ്റ്റഡിയിൽ വാങ്ങും.
വിവാഹവാഗ്ദാനം നൽകി അടിച്ചുമാറ്റിയത് 11 ലക്ഷം
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ കബളിപ്പിച്ച് 11 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത കേസിലാണ് പാർവതിയും ഭർത്താവ് സുനിലാലും പൊലീസിന്റെ വലയിലായത്. പന്തളം തോന്നല്ലൂർ പൂവണ്ണാതടത്തിൽ വാടകയ്‌ക്ക് താമസിക്കുന്ന കുളനട കൈപ്പുഴ ശശി ഭവനിൽ മഹേഷ് കുമാറിന്റെ പരാതിയിലാണ് അറസ്റ്റ്. നരിയാപുരത്ത് ഗ്രാൻഡ് ഓട്ടോ ടെക് എന്ന വർക്ക് ഷോപ്പ് ഉടമയാണ് മഹേഷ്.
2020 ഏപ്രിലിലാണ് തട്ടിപ്പിന്റെ തുടക്കം. ഫേസ്ബുക്കിലൂടെയാണ് മഹേഷിനെ പാർവതി പരിചയപ്പെട്ടത്. അവിവാഹിതയായ താൻ പുത്തൂർ പാങ്ങോട് ഒരു സ്വകാര്യ സ്കൂളിൽ അദ്ധ്യാപികയാണെന്നാണ് മഹേഷിനോട് പാർവതി പറഞ്ഞത്. എസ്.എൻ പുരത്ത് സുനിൽലാലിന്റെ വീട്ടിൽ പേയിംഗ് ഗസ്റ്റായി താമസിക്കുകയാണെന്നും പറഞ്ഞു. സൗഹൃദം തുടർന്നതോടെ മഹേഷിന് പാർവതി വിവാഹ വാഗ്ദാനം നൽകി. തനിക്ക് പത്തുവയസുള്ളപ്പോൾ മാതാപിതാക്കൾ മരിച്ചു പോയെന്നും അതുമായി ബന്ധപ്പെട്ട് കേസ് നടക്കുകയാണെന്നും പറഞ്ഞു.
കേസ് നടത്തിപ്പിന്റെ ചെലവിനെന്ന് പറഞ്ഞാണ് ഏറെ പണവും തട്ടിയെടുത്തത്. ചികിത്സയുടെ പേരിലും പണം തട്ടി. പാർവതിയുടെ യാത്രാ ആവശ്യത്തിനും കേസ് സംബന്ധമായ ആവശ്യങ്ങൾക്ക് പോയി വരുന്നതിനുമായി ഇന്നോവ കാർ വാടകയ്ക്കെടുത്തു നൽകിയതിന് 8,000 രൂപയും മഹേഷിന് ചെലവായി. മൊത്തം 11,07,975 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പത്തനംതിട്ട ശാഖയിലെ മഹേഷിന്റെ അക്കൗണ്ടിലൂടെയാണ് പണം കൈമാറിയത്.
ഇതിനിടെ മഹേഷിനെയും കൂട്ടി പാർവതി എറണാകുളത്തുള്ള ബന്ധുവീട്ടിലും പോയിരുന്നു. വിവാഹത്തിന്റെ കാര്യം പറഞ്ഞപ്പോൾ പാർവതി ഒഴിഞ്ഞുമാറിയതോടെ മഹേഷ് ഇവരുടെ വീട്ടിൽ ചെന്നു. അതോടെയാണ് താൻ കബളിപ്പിക്കപ്പെടുകയായിരുന്നെന്ന് മനസിലായത്. തുടർന്നു പന്തളം പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസിൽ അറസ്റ്റിലായ ഇരുവരെയും കോടതി റിമാൻഡ് ചെയ്‌തിരിക്കുകയാണ്. പിടിയിലായ പാർവതിക്കെതിരെ സമാന സ്വഭാവമുള്ള തട്ടിപ്പുമായി ബന്ധപ്പെട്ട് മറ്റ് ചിലരും പൊലീസിനെ സമീപിച്ചതായി സൂചനയുണ്ട്. പരാതി ലഭിച്ചാൽ ഇരുവരെയും കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |