തിരുവനന്തപുരം: തിരുവനന്തപുരം തോന്നയ്‌ക്കൽ വെയിലൂർ സ്വദേശി എ.ബി.ശില്‌പയ്‌ക്ക് സിവിൽ സർവീസിൽ 147ാം റാങ്ക് ലഭിച്ചപ്പോൾ സഫലമാകുന്നത് ഐ.പി.എസുകാരിയാകണമെന്ന അടങ്ങാത്ത ആഗ്രഹം. ടെക്‌നോപാർക്കിൽ സോഫ്‌റ്റ്‌വെയർ എൻജിനിയറായിരുന്ന ശില്പ ജോലി രാജിവച്ചാണ് 2019ൽ സിവിൽ സർവീസിന് തയ്യാറെടുത്തത്. 298-ാം റാങ്കോടെ ഇന്ത്യൻ റെയിൽവേ ട്രാഫിക് സർവീസിൽ കയറി. മധുര ഡിവിഷനിൽ അസി.കൊമേഴ്‌സ്യൽ മാനേജരായിരിക്കെയാണ് രണ്ടാമതും സിവിൽ സർവീസ് പരീക്ഷ എഴുതി റാങ്ക് മെച്ചപ്പെടുത്തിയത്.
പ്രവാസിയായ പിതാവ് എൻ.പി.അനിൽകുമാറിന് മകളെ കളക്‌ടറാക്കണമെന്നായിരുന്നു ആഗ്രഹം. 'എന്തെങ്കിലും അച്ഛന് നൽകണമെന്ന് നിനക്ക് തോന്നിയാൽ അത് സിവിൽ സർവീസ് നേടിയെന്നുളള പത്രവാർത്ത ആയിരിക്കണം' കുഞ്ഞുനാൾ മുതൽ ശില്‌പയോട് അനിൽ പറഞ്ഞിരുന്നത് ഇക്കാര്യമാണ്.
എന്നാൽ, ഐ.ആർ.ടി.എസ് കിട്ടിയ ശേഷം നടത്തിയ ഹിമാലയം യാത്രയാണ് ഐ.പി.എസിനോട് അടുപ്പിച്ചത്. മടിച്ചുനിന്ന ശില്‌പയെ സുഹൃത്തുക്കളാണ് മലകയറാൻ നിർബന്ധിച്ചത്. പത്ത് മീറ്റർ ഓടിയാൽ ശ്വാസംമുട്ടലുണ്ടാകുമായിരുന്നു. ഹിമാലയം കയറിയതോടെ പൊലീസിലും തിളങ്ങാനാകുമെന്ന വിശ്വാസമായി. പിന്നീട് പരിശ്രമത്തിന്റെ നാളുകൾ. ദിവസവും രാവിലെ 8 കിലോമീറ്റർ ഓട്ടം. ചില ദിവസങ്ങളിൽ 10 കിലോമീറ്റർ സൈക്ലിംഗ്.
നഗരൂർ രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനീയറിംഗിൽ നിന്നാണ് ബി.ടെക് പാസായത്. അമ്മ ബീനാകുമാരി. സഹോദജരൻ ശരത് അവസാന വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |