ന്യൂഡൽഹി: മുൻ ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ നേതാവും ,സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ കനയ്യ കുമാറും ,ഗുജറാത്ത് എം.എൽ.എയും ദളിത് നേതാവുമായ ജിഗ്‌നേഷ് മേവാനിയും 28ന് കോൺഗ്രസിൽ ചേരുമെന്ന് സൂചന.
27ന് ഇരുവരെയും പാർട്ടിയിലേക്ക് സ്വാഗതം ചെയ്യാനായിരുന്നു ആദ്യ തീരുമാനം. ഭാരത് ബന്ത് കണക്കിലെടുത്ത് 28ലേക്ക് മാറ്റി. കനയ്യയ്ക്ക് ബീഹാർ പി.സി.സി അദ്ധ്യക്ഷ പദം നൽകിയേക്കും. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെഗുസരായ് മണ്ഡലത്തിൽ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിംഗിനോട് മത്സരിച്ച തോറ്റ കനയ്യയെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പാർട്ടിയിലെത്തിക്കാൻ തിരഞ്ഞെടുപ്പ് വിദഗ്ദ്ധൻ പ്രശാന്ത് കിഷോർ വഴിയാണ് കോൺഗ്രസ് നീക്കം തുടങ്ങിയത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി കനയ്യ കൂടിക്കാഴ്ച നടത്തിയതോടെ അഭ്യൂഹങ്ങൾ ശക്തമായിരുന്നു.
കനയ്യ പാർട്ടി വിടില്ലെന്നാണ് സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ അവകാശപ്പെട്ടിരുന്നത്. ഡൽഹി പാർട്ടി ആസ്ഥാനമായ അജോയ് ഭവനിൽ നടന്ന ചർച്ചയിൽ കനയ്യയോട് പാർട്ടി വിടരുതെന്ന് രാജ അഭ്യർത്ഥിച്ചിരുന്നു. ബീഹാറിലെ സി.പി.ഐ നേതാക്കളുമായുള്ള ഭിന്നത പരിഹരിക്കുമെന്നും രാജ ഉറപ്പു നൽകിയിരുന്നു. അടുത്ത വർഷം നടക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് ജിഗ്‌നേഷ് മേവാനിയെ കോൺഗ്രസ് പാർട്ടിയിലെടുക്കുന്നത്. ജ്യോതിരാദിത്യ സിന്ധ്യ, ജിതിൻ പ്രസാദ, സുസ്‌മിത ദേവ് തുടങ്ങിയ യുവ നേതാക്കളും, ബംഗാളിലെ ചില മുതിർന്ന നേതാക്കളും പാർട്ടി വിട്ടത് മൂലമുള്ള നാണക്കേട് കനയ്യയും മേവാനിയും എത്തുന്നതിലൂടെ പരിഹരിക്കാനാകുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |