വാഷിംഗ്ടൺ: ചൈനീസ് ടെക് ഭീമൻ ഹുവായുടെ സി.എഫ്.ഒ മെങ് വാൻഷോവിനെ മോചിപ്പിച്ചതായി കാനഡ. യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റുമായി വാൻഷോ കരാറുണ്ടാക്കിയതിന് പിന്നാലെയാണ് മോചനം. 2022 അവസാനം വരെ ഹുവായ് സി.എഫ്.ഒക്കെതിരെ നിയമനടപടികളുണ്ടാവില്ലെന്ന് യു.എസ് അറിയിച്ചു. 2018 ഡിസംബറിലാണ് കാനഡ വാൻഷോയെ തടഞ്ഞുവെച്ചത്. 2022 ന് ശേഷം വാൻഷോവിനെതിരായ കേസുകൾ ഒഴിവാക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. നിലവിൽ ചൈനയിലേക്ക് മടങ്ങാൻ അനുവാദം ലഭിച്ച മെങ് ചൈനീസ് സർക്കാർ അയച്ച പ്രത്യേക വിമാനത്തിൽ ബീജിങ്ങിലേക്ക് മടങ്ങി. അതേ സമയം ചൈനീസ് കസ്റ്റഡിയിലുണ്ടായിരുന്ന രണ്ട് കനേഡിയൻ പൗരൻമാരെ മോചിപ്പിച്ചെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൽ ട്രൂഡോ പറഞ്ഞു. യു.എസ്, കാനഡ, ചൈന എന്നീ രാജ്യങ്ങൾ തമ്മിലുള്ള വർഷങ്ങൾ നീണ്ട പ്രതിസന്ധിക്ക് ഇതോടെ താത്ക്കാലിക പരിഹാരമായി.
ഇറാൻ കമ്പനി സ്‌കൈകോമുമായുള്ള കരാറിൽ എച്ച്.എസ്.ബി.സി ബാങ്കിനെ തെറ്റിദ്ധരിപ്പിച്ചുവെന്നതാണ് ഹുവായ് സി.എഫ്.ഒ യ്ക്കെതിരായി യു.എസ് ചുമത്തിയ കുറ്റം. എച്ച്.എസ്.ബി.സി ബാങ്കിനുണ്ടായ നഷ്ടത്തിന്റെ ബാധ്യത മെങ് വാൻഷോ ഏറ്റെടുത്തതാണ് മോചനത്തിന് വഴിയൊരുക്കിയതെന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |