കണ്ണൂർ: ഇരിട്ടി വളളിത്തോട് പെരിങ്കിരിയിൽ ബൈക്കിൽ പളളിയിൽ പോകുകയായിരുന്ന ദമ്പതികൾക്ക് നേരെ കാട്ടാനയുടെ ആക്രമണം. ആനയുടെ കുത്തേറ്റ പെരിങ്കരി സ്വദേശി ജസ്‌റ്റിൻ മരിച്ചു. ഗുരുതരമായ പരിക്കേറ്റ ഭാര്യ ജെനി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇവരെ ആക്രമിച്ച ആന ഉടനെ തൊട്ടടുത്തുളള ലോറിയും കുത്തിമറിക്കാൻ ശ്രമിച്ചു. എന്നാൽ ശ്രമത്തിനിടെ കൊമ്പ് ഒടിഞ്ഞതോടെ ഒറ്റയാൻ പിന്മാറി.
ഉടൻ തന്നെ ജസ്‌റ്റിനെയും ജെനിയെയും അടുത്തുളള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജസ്‌റ്റിന്റെ ജീവൻ രക്ഷിക്കാനായില്ല. ചിട്ടി കമ്പനിയിലെ ജീവനക്കാരനാണ് ജസ്‌റ്റിൻ. ആക്രമണം നടത്തിയ ആന സമീപമുളള പെരിങ്കിരി കവലയിൽ നിലയുറപ്പിച്ചിരിക്കുകയാണ്. വനമേഖലയോട് ചേർന്ന ഭാഗമാണ് പെരിങ്കിരി. ആനയിറങ്ങുന്ന സംഭവം ഇവിടെ നിത്യേനയുണ്ടാകാറുണ്ടെങ്കിലും കൃഷിനാശം വരുത്താറുണ്ടെങ്കിലും ആളുകളെ ആക്രമിക്കാറില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞാഴ്‌ച ഗുരുതരമായി പരിക്കേറ്റ ഒരാന ചെരിഞ്ഞ സംഭവമുണ്ടായത് ഈ പ്രദേശത്തായിരുന്നു. കർണാടക ഭാഗത്തുളള വനങ്ങളിൽ നിന്ന് പ്രദേശത്ത് ഇറങ്ങി ആനക്കൂട്ടം നാശം വിതയ്‌ക്കുന്നത് ഇവിടെ നിത്യേനയുളള സംഭവമാണ്. ആനകളെ തടയാനുളള വേലിനിർമ്മാണം ഇവിടെ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് ഇന്നത്തെ ദാരുണസംഭവം. ടൗണിൽ നിലയുറപ്പിച്ച ആനയെ കാടുകയറ്റാൻ വനംവകുപ്പ് ശ്രമം നടത്തുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |