ന്യൂഡൽഹി: ജുഡീഷ്യറിയിലും ലോ കോളേജുകളിലും 50 ശതമാനം വനിതാ സംവരണം എന്ന ആവശ്യം ഉന്നയിച്ച് സുപ്രീംകോടതി ചീഫ് ജസ്‌റ്റിസ് എൻ.വി രമണ. സുപ്രീംകോടതിയിലെ വനിതാ അഭിഭാഷകരെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെയാണ് ചീഫ് ജസ്‌റ്റിസ് ഇത്തരമൊരു ആവശ്യം മുന്നോട്ടുവച്ചത്. പുതിയ ചീഫ് ജസ്‌റ്റിസിനും ഒൻപത് പുതിയ ജഡ്‌ജിമാർക്കും വനിതാ അഭിഭാഷകർ നൽകിയ സ്വീകരണ യോഗത്തിലാണ് ജസ്‌റ്റിസ് എൻ.വി രമണ ഇക്കാര്യം പറഞ്ഞത്.
'ഇത് നിങ്ങളുടെ അവകാശമാണ്. നിങ്ങളാണ് ഇക്കാര്യം അവകാശപ്പെടേണ്ടത്. ജസ്‌റ്റിസ് രമണ ഓർമ്മിപ്പിച്ചു. ആയിരക്കണക്കിന് വർഷങ്ങളായി നിലനിൽക്കുന്ന പ്രശ്‌നമാണിത്.താഴേക്കിടയിൽ 30 ശതമാനം വനിതകളാണ് ജഡ്‌ജിമാരായുളളത്. ഹൈക്കോടതികളിൽ ഇത് 11.5 ശതമാനമാണ്. സുപ്രീംകോടതിയിലെത്തുമ്പോൾ ഇത് 11 മുതൽ 12 ശതമാനം വരെ മാത്രമാണ്.' ജസ്‌റ്റിസ് എൻ.വി രമണ ഓർമ്മിപ്പിച്ചു.
രാജ്യത്തിൽ 17 ലക്ഷം അഭിഭാഷകരുണ്ട്. ഇതിൽ 15 ശതമാനം മാത്രമാണ് വനിതകൾ. രണ്ട് ശതമാനം മാത്രമാണ് സംസ്ഥാന ബാർ കൗൺസിലുകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. താൻ ഈ വിഷയം മുൻപ് ഉന്നയിച്ചതാണെന്നും ജസ്‌റ്റിസ് എൻ.വി രമണ പറഞ്ഞു. 'സർവരാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ, നിങ്ങൾക്ക് നഷ്‌ടപ്പെടാൻ വിലങ്ങുകളല്ലാതെ മറ്റൊന്നുമില്ല' എന്ന കാറൽ മാർക്‌സിന്റെ വചനം ഓർമ്മിപ്പിച്ച ചീഫ് ജസ്‌റ്റിസ് അത് പരിഷ്‌കരിച്ച് 'സർവരാജ്യ വനിതകളെ സംഘടിക്കുവിൻ,നിങ്ങൾക്ക് നഷ്‌ടപ്പെടാൻ വിലങ്ങുകളല്ലാതെ മറ്റൊന്നുമില്ല' എന്ന് അഭിപ്രായപ്പെട്ടു.
രാജ്യത്ത് ജോലിചെയ്യുന്ന വനിത അഭിഭാഷകർക്ക് നേരിടേണ്ടിവരുന്ന നല്ല ശുചിമുറികളില്ലാത്ത അവസ്ഥയും കുട്ടികളെ പരിപാലിക്കാൻ ഇടമില്ലാത്തതും ജസ്റ്റിസ്:എൻ.വി രമണ പ്രത്യേകം എടുത്തുപറഞ്ഞു. കഴിഞ്ഞ 70 വർഷത്തിനിടെ ആകെ എട്ട് വനിതകളാണ് സുപ്രീംകോടതിയിൽ ജഡ്‌ജിമാരായത്. 1989ൽ സുപ്രീംകോടതി ജസ്‌റ്റിസായ എം.ഫാത്തിമ ബീവിയാണ് സുപ്രീംകോടതി ചരിത്രത്തിൽ ആദ്യ വനിതാ ജസ്റ്റിസ് .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |