ന്യൂഡൽഹി:നാർക്കോട്ടിക് ജിഹാദ് വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ട രീതിയെ പ്രശംസിച്ച് കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ പി ചിദംബരം. വിവാദ പരാമർശം നടത്തിയ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ രൂക്ഷമായ ഭാഷയിൽ ചിദംബരം വിമർശിക്കുകയും ചെയ്തു. ഒരു ഇംഗ്ളീഷ് ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് ചിദംബരം പിണറായിയെ പ്രശംസിച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഇടപെടലുകളെയും അദ്ദേഹം പ്രശംസിച്ചിട്ടുണ്ട്.
'യുവതീയുവാക്കളെ ഭയപ്പെടുത്താന്‍ ഹിന്ദു വര്‍ഗീയവാദികള്‍ കണ്ടെത്തിയ രാക്ഷസനായിരുന്നു ലവ് ജിഹാദ്. നാര്‍ക്കോട്ടിക് ജിഹാദാണ് പുതിയ രാക്ഷസന്‍. അതിന്റെ സൃഷ്ടികര്‍ത്താവ് ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ പോലെ ഒരു ബിഷപ്പ് ആയതില്‍ എനിക്കും ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്കും വേദനയുണ്ട്. ലൗ എന്നതും നാര്‍കോട്ടിക്‌സ് എന്നതും യാഥാര്‍ത്ഥ്യമാണെങ്കിലും ജിഹാദ് എന്ന വാക്ക് ലൗവിനോടും നാര്‍ക്കോട്ടിക്‌സി നോടും ചേര്‍ത്തുവയ്ക്കുമ്പോൾ വെളിപ്പെടുന്നത് സങ്കുചിത ചിന്താഗതിയാണ്.ഉദ്ദേശ്യങ്ങള്‍ വ്യക്തമാണ്. ഹിന്ദുമതത്തെ അല്ലെങ്കില്‍ ക്രിസ്തുമതത്തെ ഒരു വശത്തും, മുസ്ളീം മതത്തെ മറുവശത്തും നിര്‍ത്തി അവിശ്വാസത്തെയും സാമുദായിക സംഘര്‍ഷത്തെയും ഉത്തേജിപ്പിക്കാനായിരുന്നു അത്. വാക്കിലൂടെയോ പ്രവൃത്തിയിലൂടെയോ വിവേചനത്തിന്റെ സൂക്ഷ്മതലങ്ങളിലൂടെയോ പ്രകടിപ്പിക്കുന്ന ഇത്തരം മതഭ്രാന്തിനെ ഒരു മതേതര രാജ്യം തീര്‍ച്ചയായും അവസാനിപ്പിക്കേണ്ടതാണ്- ലേഖനത്തിൽ ചിദംബരം കൂട്ടിച്ചേര്‍ക്കുന്നു.
ബിഷപ്പിന് പിണറായി വിജയന്‍ ശക്തമായ മുന്നറിയിപ്പ് നല്‍കിയതില്‍ സന്തോഷമുണ്ട്. തെറ്റായ പ്രചാരണം നടത്തുന്നവരെ വെറുതെവിടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പ്രതിപക്ഷ നേതാവ് പിന്തുണച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും ചിദംബരം വ്യക്തമാക്കുന്നു.
മയക്കുമരുന്നിന് ഏതെങ്കിലുമൊരു മതത്തിന്റെ നിറമുണ്ടെന്ന് കാണരുതെന്നും അതിന് സാമൂഹ്യവിരുദ്ധതയുടെ നിറമാണുള്ളതെന്നുമായിരുന്നു നാർക്കോട്ടിക് ജിഹാദ് പരാമർശത്തോട് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. പാലാ ബിഷപ്പ് ബഹുമാന്യനായ മതപണ്ഡിതൻ കൂടിയാണ്. സമൂഹത്തിൽ സ്വാധീന ശക്തിയുണ്ട്. ഏതെങ്കിലും തരത്തിലുള്ള ചേരിതിരിവ് ഉണ്ടാക്കാതിരിക്കാൻ ശ്രദ്ധിക്കുക എന്നുള്ളത് വളരെ പ്രധാനമാണ്. നാർക്കോട്ടിക്ക് ജിഹാദ് എന്ന് നമ്മൾ ആദ്യമായി കേൾക്കുകയാണ്. നാർക്കോട്ടിക്കിന്റെ പ്രശ്നം, അത് ഒരു പ്രത്യേക മതവിഭാഗത്തെ മാത്രം ബാധിക്കുന്ന കാര്യമല്ല എന്നുള്ളതാണ്. അത് സമൂഹത്തെ ആകെ ബാധിക്കുന്നതാണ്. നാം എല്ലാവരും അതിൽ ഉത്കണ്ഠാകുലരാണ്. കഴിയാവുന്ന രീതിയിൽ ഒക്കെ അതിനെ തടയാനുള്ള നടപടികൾ സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്. തടയാനാവശ്യമായ നിയമ നടപടികൾ ശക്തിപ്പെടുത്തുകയുമാണ്. ബിഷപ്പ് ഇക്കാര്യം പറയുമ്പോൾ എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല. പറയാനിടയായ സാഹര്യവും മനസിലാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |