സ്റ്റീൽ ഫർണിച്ചർ ക്ലസ്റ്റർ കോമൺ ഫെസിലിറ്റി സെന്ററിന്റെ ശിലാസ്ഥാപനം മന്ത്രി നിർവഹിച്ചു
കാലഹരണപ്പെട്ട 111 നിയമങ്ങൾ റദ്ദാക്കുമെന്ന് പി. രാജീവ്
കൊച്ചി: കേരളത്തിൽ വ്യവസായ സംരംഭകർ ആവശ്യപ്പെടുന്നതെല്ലാം സർക്കാർ ഒരുക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കാലഹരണപ്പെട്ട നിയമങ്ങൾ മാറ്റുമെന്നും 111 പഴയ നിയമങ്ങൾ റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു. പെരുമ്പാവൂർ രായമംഗലം പഞ്ചായത്തിൽ സ്റ്റീൽ ഫർണീച്ചർ ക്ലസ്റ്റർ കോമൺ ഫെസിലിറ്റി സെന്ററിന് തറക്കല്ലിടുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ 100 ദിവസത്തിനിടെ 3,200 പുതിയ എം.എസ്.എം.ഇകൾ സംസ്ഥാനത്ത് വന്നു. സംരംഭകർക്ക് കൃത്യമായ മാർഗനിർദേശങ്ങൾ നൽകുകയാണ് സർക്കാരിന്റെ ടെക്‌നോളജി ക്ലിനിക്കുകളുടെ ലക്ഷ്യം. നഷ്ടത്തിലുള്ള യൂണിറ്റുകൾക്കായി ഇൻഡസ്ട്രിയൽ ക്ലിനിക്കുകളും ആരംഭിക്കും. വിദഗ്ദ്ധ ഇടപെടലുകളിലൂടെ സംരംഭങ്ങൾ വിജയത്തിലെത്തിക്കും. സംരംഭകരുടെ പരാതികൾ പരിഹരിക്കാൻ ജില്ലാ, സംസ്ഥാനതലങ്ങളിൽ പരാതി പരിഹാരകേന്ദ്രങ്ങൾ സ്ഥാപിച്ചു. 30 ദിവസത്തിനകം പരാതികളിൽ തീർപ്പുകല്പിക്കാത്ത ഉദ്യോഗസ്ഥർക്ക് പിഴ ചുമത്തുന്ന രീതിയിലാണ് ഇവയുടെ പ്രവർത്തനമെന്നും മന്ത്രി പറഞ്ഞു.
എം.എസ്.എം.ഇകൾ നല്ല രീതിയിൽ പ്രവർത്തിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളമെന്ന് യോഗത്തിൽ ഓൺലൈനായി പങ്കെടുത്ത കേന്ദ്ര സഹമന്ത്രി ഭാനുപ്രതാപ് സിംഗ് വർമ്മ പറഞ്ഞു. കേരളത്തിനായി 203 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കി. 119.65 കോടി രൂപ കേന്ദ്ര സർക്കാർ ഗ്രാന്റ് അനുവദിച്ചു. 12 ഫെസിലിറ്റി സെന്ററുകൾ കമ്മിഷൻ ചെയ്തു. മൂന്ന് കോമൺ ഫെസിലിറ്റി സെന്ററുകളുടെ നിർമ്മാണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബെന്നി ബഹന്നാൻ എം.പി, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ. ഇളങ്കോവൻ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബിജു പി. എബ്രഹാം, രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് അജയ് കുമാർ, തൃശൂർ എം.എസ്.എം.ഇ മേധാവി എസ്. പ്രകാശ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |